മത്തായി എഴുതിയത്
21 അവർ യരുശലേമിന് അടുത്ത് ഒലിവുമലയിലെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ 2 “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. 3 ആരെങ്കിലും വല്ലതും ചോദിച്ചാൽ, ‘കർത്താവിന് ഇവയെ ആവശ്യമുണ്ട്’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”
4 ഇങ്ങനെ സംഭവിച്ചതു പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിനായിരുന്നു: 5 “സീയോൻപുത്രിയോടു പറയുക: ‘ഇതാ, സൗമ്യനായ നിന്റെ രാജാവ്+ ചുമട്ടുമൃഗമായ കഴുതയുടെ പുറത്ത്, അതെ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി, നിന്റെ അടുത്തേക്കു വരുന്നു.’”+
6 അങ്ങനെ, ശിഷ്യന്മാർ പോയി യേശു പറഞ്ഞതുപോലെതന്നെ ചെയ്തു.+ 7 അവർ കഴുതയെയും കുട്ടിയെയും കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അവയുടെ പുറത്ത് കയറി ഇരുന്നു.+ 8 ജനക്കൂട്ടത്തിൽ മിക്കവരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി. 9 യേശുവിനു മുന്നിലും പിന്നിലും ആയി നടന്ന ജനം ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ദാവീദുപുത്രനു രക്ഷ നൽകണേ!+ യഹോവയുടെ* നാമത്തിൽ വരുന്നവൻ+ അനുഗൃഹീതൻ! അത്യുന്നതങ്ങളിൽ വസിക്കുന്നവനേ,+ ദാവീദുപുത്രനു രക്ഷ നൽകണേ.”
10 യേശു യരുശലേമിൽ എത്തിയപ്പോൾ നഗരത്തിലാകെ ബഹളമായി. “ഇത് ആരാണ്” എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി. 11 “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ്”+ എന്നു ജനക്കൂട്ടം പറയുന്നുമുണ്ടായിരുന്നു.
12 യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 13 യേശു അവരോടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയം എന്ന് അറിയപ്പെടും’+ എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.”+ 14 അന്ധരും മുടന്തരും ദേവാലയത്തിൽ യേശുവിന്റെ അടുത്ത് വന്നു; യേശു അവരെ സുഖപ്പെടുത്തി.
15 യേശു ചെയ്ത അത്ഭുതകാര്യങ്ങളും “ദാവീദുപുത്രനു രക്ഷ നൽകണേ”+ എന്നു ദേവാലയത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ദേഷ്യപ്പെട്ട്+ 16 യേശുവിനോട്, “ഇവർ പറയുന്നതു നീ കേൾക്കുന്നില്ലേ” എന്നു ചോദിച്ചു. യേശു അവരോട്, “ഉണ്ട്. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് നീ സ്തുതി പൊഴിക്കുന്നു’+ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ” എന്നു ചോദിച്ചു. 17 പിന്നെ യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബഥാന്യയിൽ ചെന്ന് രാത്രി അവിടെ തങ്ങി.+
18 അതിരാവിലെ നഗരത്തിലേക്കു മടങ്ങിവരുമ്പോൾ യേശുവിനു വിശന്നു.+ 19 വഴിയരികെ ഒരു അത്തി മരം കണ്ട് യേശു അതിന്റെ അടുത്ത് ചെന്നു; എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല.+ യേശു അതിനോട്, “നീ ഇനി ഒരിക്കലും കായ്ക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. പെട്ടെന്നുതന്നെ അത്തി മരം ഉണങ്ങിപ്പോയി. 20 ഇതു കണ്ടപ്പോൾ ശിഷ്യന്മാർ അതിശയിച്ച്, “ഈ അത്തി മരം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത്”+ എന്നു ചോദിച്ചു. 21 അപ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും.+ 22 വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.”+
23 യേശു ദേവാലയത്തിൽ ചെന്ന് അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 24 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം: 25 യോഹന്നാനാലുള്ള സ്നാനം എവിടെനിന്നായിരുന്നു? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’+ എന്ന് അവൻ ചോദിക്കും. 26 ‘മനുഷ്യരിൽനിന്ന്’ എന്നു പറയാമെന്നുവെച്ചാൽ ജനത്തെ പേടിക്കണം. കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണല്ലോ കാണുന്നത്.” 27 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു പറഞ്ഞു: “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.
28 “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു മക്കളുണ്ടായിരുന്നു. അയാൾ മൂത്ത മകന്റെ അടുത്ത് ചെന്ന് അവനോട്, ‘മോനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യ്’ എന്നു പറഞ്ഞു. 29 ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി. 30 അയാൾ ഇളയ മകന്റെ അടുത്ത് ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. 31 ഈ രണ്ടു പേരിൽ ആരാണ് അപ്പന്റെ ഇഷ്ടംപോലെ ചെയ്തത്?” “മൂത്തവൻ” എന്ന് അവർ പറഞ്ഞപ്പോൾ യേശു പറഞ്ഞു: “നികുതിപിരിവുകാരും വേശ്യകളും നിങ്ങൾക്കു മുമ്പേ ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 32 കാരണം യോഹന്നാൻ നീതിയുടെ വഴിയേ നിങ്ങളുടെ അടുത്ത് വന്നു. പക്ഷേ നിങ്ങൾ യോഹന്നാനെ വിശ്വസിച്ചില്ല. എന്നാൽ നികുതിപിരിവുകാരും വേശ്യകളും യോഹന്നാനെ വിശ്വസിച്ചു.+ അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിച്ചില്ല, യോഹന്നാനിൽ വിശ്വസിച്ചില്ല.
33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷിയിടത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 34 വിളവെടുപ്പിനു സമയമായപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമകളെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 35 എന്നാൽ കൃഷിക്കാർ അയാളുടെ അടിമകളെ പിടിച്ച്, ഒരാളെ തല്ലുകയും മറ്റൊരാളെ കൊല്ലുകയും വേറൊരാളെ കല്ലെറിയുകയും ചെയ്തു.+ 36 വീണ്ടും അയാൾ മുമ്പത്തേതിലും കൂടുതൽ അടിമകളെ അയച്ചു. അവർ അവരോടും അങ്ങനെതന്നെ ചെയ്തു.+ 37 ഒടുവിൽ, ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് മകനെയും അവിടേക്ക് അയച്ചു. 38 അയാളുടെ മകനെ കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ അവകാശം കൈക്കലാക്കാം.’ 39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ 40 അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്റെ ഉടമ വരുമ്പോൾ അയാൾ ആ കൃഷിക്കാരെ എന്തു ചെയ്യും?” 41 അവർ യേശുവിനോടു പറഞ്ഞു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”
42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ? 43 അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും.+ ഈ കല്ല് ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.”+
45 യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ കേട്ടപ്പോൾ മുഖ്യപുരോഹിതന്മാർക്കും പരീശന്മാർക്കും അത് അവരെക്കുറിച്ചാണെന്നു മനസ്സിലായി.+ 46 അവർ യേശുവിനെ പിടിക്കാൻ* ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ചു. കാരണം ജനം യേശുവിനെ ഒരു പ്രവാചകനായാണു+ കണ്ടിരുന്നത്.