-
മത്തായി 12:1-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ആ കാലത്ത് ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ വിശന്നിട്ടു ധാന്യക്കതിരുകൾ പറിച്ച് തിന്നാൻതുടങ്ങി.+ 2 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “കണ്ടോ! നിന്റെ ശിഷ്യന്മാർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു”+ എന്നു പറഞ്ഞു. 3 യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്‌തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 4 ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത+ കാഴ്‌ചയപ്പം+ കൂടെയുള്ളവരോടൊപ്പം തിന്നില്ലേ? 5 ഇനി അതുമല്ല, പുരോഹിതന്മാർ ദേവാലയത്തിൽ ശബത്തുദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും അവർ കുറ്റമില്ലാത്തവരായിരിക്കുമെന്നു നിയമത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?+ 6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാൾ ശ്രേഷ്‌ഠതയുള്ളവനാണ് ഇവിടെയുള്ളത്.+ 7 ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹിക്കുന്നത് ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു. 8 മനുഷ്യപുത്രൻ ശബത്തിനു+ കർത്താവാണ്.”
-
-
മർക്കോസ് 2:23-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചു.+ 24 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “എന്താ ഇത്? ഇവർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നതു കണ്ടില്ലേ” എന്നു ചോദിച്ചു. 25 പക്ഷേ യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും തിന്നാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ചെയ്‌തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 26 മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവരണത്തിൽ പറയുന്നതുപോലെ, ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ചയപ്പം തിന്നുകയും+ കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്‌തില്ലേ?” 27 പിന്നെ യേശു അവരോടു പറഞ്ഞു: “ശബത്ത് മനുഷ്യനുവേണ്ടിയാണ് ഉണ്ടായത്;+ അല്ലാതെ, മനുഷ്യൻ ശബത്തിനുവേണ്ടിയല്ല. 28 മനുഷ്യപുത്രൻ ശബത്തിനും കർത്താവാണ് ”+ എന്നു പറഞ്ഞു.
-