എളിമ ഇപ്പോഴും പ്രധാനമോ?
“എളിമയുള്ളവർ ജ്ഞാനികളാണ്.”—സുഭാ. 11:2.
1, 2. ഒരിക്കൽ എളിമയുള്ള വ്യക്തിയായിരുന്ന ശൗലിനെ ദൈവം തള്ളിക്കളഞ്ഞത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
പുരാതന ഇസ്രായേലിലെ ശൗൽ രാജാവ് ഭരണം ആരംഭിച്ച സമയത്ത് എളിമയുള്ള, ആദരണീയനായ ഒരു വ്യക്തിയായിരുന്നു. (1 ശമു. 9:1, 2, 21; 10:20-24) പക്ഷേ, രാജാവായി അധികം കഴിഞ്ഞില്ല, അദ്ദേഹം ധിക്കാരം നിറഞ്ഞ അനേകം കാര്യങ്ങൾ ഒന്നിനു പുറകേ ഒന്നായി ചെയ്തുകൂട്ടി. ഒരിക്കൽ ദൈവത്തിന്റെ പ്രവാചകനായ ശമുവേൽ, യാഗം അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയത്ത് ഗിൽഗാലിൽ എത്താതിരുന്നപ്പോൾ ശൗലിന്റെ ക്ഷമ നശിച്ചു. ആയിരക്കണക്കിനു ഫെലിസ്ത്യർ ആ സമയത്ത് ഇസ്രായേല്യരോടു യുദ്ധത്തിന് അണിനിരന്നിരിക്കുകയാണ്, ഭയന്നുപോയ ഇസ്രായേല്യരാകട്ടെ ശൗലിനെ വിട്ടുപോകാനും തുടങ്ങി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘എന്തെങ്കിലും ചെയ്തേ മതിയാകൂ, അതും പെട്ടെന്ന്.’ അതുകൊണ്ട് ശൗൽ ശമുവേലിനെ കാത്തിരിക്കാതെ ദൈവത്തിനു യാഗം അർപ്പിച്ചു, അതിനുള്ള അധികാരം അദ്ദേഹത്തിനില്ലായിരുന്നു. യഹോവ ആ യാഗത്തിൽ ഒട്ടും പ്രസാദിച്ചില്ല.—1 ശമു. 13:5-9.
2 ശമുവേൽ ഗിൽഗാലിൽ എത്തിയപ്പോൾ അദ്ദേഹം ശൗലിനെ കുറ്റപ്പെടുത്തി. തിരുത്തൽ സ്വീകരിക്കുന്നതിനു പകരം, ശൗൽ പല ന്യായങ്ങൾ നിരത്തുകയും കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താൻ ശ്രമിക്കുകയും തന്റെ തെറ്റു വലിയ ഗൗരവമുള്ളതല്ലെന്നു സ്ഥാപിക്കാൻ നോക്കുകയും ചെയ്തു. (1 ശമു. 13:10-14) ശൗലിന്റെ രാജത്വവും അതിലും പ്രധാനമായി യഹോവയുടെ അംഗീകാരവും നഷ്ടപ്പെടുത്തിയ സംഭവപരമ്പരയുടെ തുടക്കമായിരുന്നു അത്. (1 ശമു. 15:22, 23) നല്ല ഒരു തുടക്കം ലഭിച്ചെങ്കിലും ശൗലിന്റെ ജീവിതം ദുരന്തത്തിലാണ് അവസാനിച്ചത്.—1 ശമു. 31:1-6.
3. (എ) മിക്ക ആളുകളും എളിമയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? (ബി) ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം?
3 മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്ത് വിജയിക്കണമെങ്കിൽ മറ്റുള്ളവരെക്കാൾ ഉയർന്നുനിൽക്കണമെന്നാണു മിക്കവരും കരുതുന്നത്. അതിനുള്ള തത്രപ്പാടിൽ എളിമയുടെ എല്ലാ അതിർവരമ്പുകളും അവർ ലംഘിച്ചേക്കാം. ഉദാഹരണത്തിന്, രാഷ്ട്രീയനേതാവായി മാറിയ പ്രസിദ്ധനായ ഒരു സിനിമാനടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എളിമയെന്നതു യാതൊരു തരത്തിലും എനിക്കു ചേരാത്ത ഒരു വാക്കാണ്. എന്നെങ്കിലും അതു ചേരുമെന്നും തോന്നുന്നില്ല.” എന്നാൽ എന്തുകൊണ്ടാണ് എളിമ ഇക്കാലത്തും പ്രധാനമായിരിക്കുന്നത്? എന്താണ് എളിമ, അത് എന്തല്ല? പ്രതികൂലസാഹചര്യങ്ങളിലും മറ്റുള്ളവരിൽനിന്ന് സമ്മർദമുള്ളപ്പോഴും നമുക്ക് എങ്ങനെ എളിമയുള്ളവരായിരിക്കാൻ കഴിയും? ഈ ലേഖനത്തിൽ നമ്മൾ ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കാണും. മൂന്നാമത്തെ ചോദ്യം അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
എളിമ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4. ധാർഷ്ട്യം നിറഞ്ഞ പ്രവൃത്തികളിൽ എന്താണ് ഉൾപ്പെടുന്നത്?
4 എളിമ എന്ന ഗുണത്തിന് എതിരാണു ധിക്കാരം അല്ലെങ്കിൽ അഹംഭാവം എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 11:2 വായിക്കുക.) അതുകൊണ്ട് ദാവീദ് ജ്ഞാനപൂർവം യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന് അങ്ങയുടെ ദാസനെ തടയേണമേ.” (സങ്കീ. 19:13) “ധാർഷ്ട്യം” നിറഞ്ഞ പ്രവൃത്തികളിൽ എന്താണ് ഉൾപ്പെടുന്നത്? നമ്മൾ അക്ഷമയോ അഹങ്കാരമോ നിമിത്തം നമുക്ക് അവകാശമോ അധികാരമോ ഇല്ലാത്ത എന്തെങ്കിലും പ്രവർത്തിക്കുന്നതാണു ധാർഷ്ട്യം. നമുക്കു കൈമാറിക്കിട്ടിയ പാപത്തിന്റെ ഫലമായി നമ്മളെല്ലാവരും ചിലപ്പോഴൊക്കെ ധാർഷ്ട്യത്തോടെ പെരുമാറാറുണ്ട്. എന്നാൽ ശൗൽ രാജാവിന്റെ ചരിത്രം കാണിക്കുന്നതുപോലെ, അതൊരു ശീലമായിത്തീർന്നാൽ അധികം വൈകാതെ ദൈവവുമായുള്ള നമ്മുടെ ബന്ധം തകരാറിലാകും. സങ്കീർത്തനം 119:21 യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ധാർഷ്ട്യക്കാരെ അങ്ങ് ശകാരിക്കുന്നു.” എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
5. ധിക്കാരത്തോടെയുള്ള പ്രവൃത്തികൾ ഗൗരവമേറിയതാണെന്നു പറയുന്നത് എന്തുകൊണ്ട്?
5 അറിയാതെ പറ്റിപ്പോകുന്ന തെറ്റുകളെക്കാൾ വളരെ ഗുരുതരമാണു ധിക്കാരത്തോടെയുള്ള പ്രവൃത്തികൾ. അതിനു ചില കാരണങ്ങളുണ്ട്. ഒന്നാമത്, എളിമയില്ലാതെ പ്രവർത്തിക്കുമ്പോൾ പരമാധികാരിയായി യഹോവയെ ആദരിക്കുന്നതിൽ നമ്മൾ പരാജയപ്പെടുകയാണ്. രണ്ടാമത്, നമ്മുടെ അധികാരപരിധിക്കപ്പുറം കടന്ന് പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം. (സുഭാ. 13:10) മൂന്നാമത്, ധിക്കാരത്തോടെയാണു പ്രവർത്തിച്ചതെന്നു മറ്റുള്ളവർ തിരിച്ചറിയുമ്പോൾ നമ്മൾ ലജ്ജിതരും അപമാനിതരും ആയേക്കാം. (ലൂക്കോ. 14:8, 9) ധിക്കാരത്തോടെയുള്ള പ്രവൃത്തികളുടെ അവസാനം നല്ലതായിരിക്കില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ എളിമയുടെ വഴിയാണ് എപ്പോഴും ശരിയായ വഴി.
എളിമയിൽ എന്താണ് ഉൾപ്പെടുന്നത്?
6, 7. താഴ്മ എന്നാൽ എന്താണ്, എളിമ താഴ്മയുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്?
6 എളിമയും താഴ്മയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഗുണങ്ങളാണ്. അഹങ്കാരവും ഗർവവും ഇല്ലാതിരിക്കുന്നതിനെയാണു ബൈബിൾ താഴ്മ എന്നു പരാമർശിക്കുന്നത്. (ഫിലി. 2:3) താഴ്മയുള്ള ഒരു വ്യക്തി സാധാരണയായി എളിമയുള്ള ഒരാളായിരിക്കും. സ്വന്തം കഴിവുകളും നേട്ടങ്ങളും അദ്ദേഹം കൃത്യമായി വിലയിരുത്തും. അതുപോലെ പിഴവുകൾ അംഗീകരിക്കാനും നിർദേശങ്ങളും പുതിയപുതിയ ആശയങ്ങളും സ്വീകരിക്കാനും അദ്ദേഹം തയ്യാറായിരിക്കും. താഴ്മ യഹോവയെ വളരെയധികം സന്തോഷിപ്പിക്കുന്നു.
7 അതുപോലെ, എളിമയുള്ള ഒരു വ്യക്തിക്കു തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടും സ്വന്തം പരിമിതികളെക്കുറിച്ച് അറിവും ഉണ്ടായിരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഇതു മറ്റുള്ളവരെ ബഹുമാനിക്കാനും അവരോടു ദയയോടെ ഇടപെടാനും നമ്മളെ സഹായിക്കുന്നു.
8. എളിമയില്ലാതെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നതിന്റെ ചില സൂചനകൾ എന്തൊക്കെയാണ്?
8 നമ്മൾ എളിമയില്ലാതെ ചിന്തിക്കാനോ പ്രവർത്തിക്കാനോ തുടങ്ങുന്നത് എപ്പോഴാണ്? ചില സൂചനകൾ നമുക്കു നോക്കാം. നമ്മൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു നമുക്കു തോന്നിയേക്കാം. കാരണം, നമുക്കോ നമുക്ക് അടുപ്പമുള്ളവർക്കോ സഭയിൽ ചില ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം. (റോമ. 12:16) മറ്റൊന്ന്, അനുചിതമായ വിധങ്ങളിൽ നമ്മൾ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതായിരിക്കാം. (1 തിമൊ. 2:9, 10) അതല്ലെങ്കിൽ, നമ്മുടെ പദവി, സമൂഹത്തിലെ ബന്ധങ്ങൾ, വ്യക്തിപരമായ ചിന്തകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവർ എന്തു ചെയ്യണം അല്ലെങ്കിൽ എന്തു ചെയ്യരുത് എന്ന ശക്തമായ അഭിപ്രായപ്രകടനങ്ങൾ നമ്മൾ നടത്തുന്നുണ്ടായിരിക്കാം. (1 കൊരി. 4:6) മിക്കപ്പോഴും ഇങ്ങനെയൊക്കെ പെരുമാറുമ്പോൾ എളിമയെയും ധിക്കാരത്തെയും വേർതിരിക്കുന്ന അതിർവരമ്പുകൾ മറികടക്കുന്നതു നമ്മൾ അറിയുകയില്ല.
9. ചിലർ ധിക്കാരികളായിത്തീരാൻ ഇടയായത് എങ്ങനെ? ബൈബിളിൽനിന്ന് ഒരു ഉദാഹരണം പറയുക.
9 ജഡികാഭിലാഷങ്ങൾക്കു താത്കാലികമായി വഴങ്ങുന്ന ഒരു വ്യക്തി, അത് ആരായാലും, ധിക്കാരത്തോടെ പ്രവർത്തിക്കാൻ തുടങ്ങിയേക്കാം. സ്വാർഥാഭിലാഷങ്ങൾ, അസൂയ, അനിയന്ത്രിതമായ കോപം തുടങ്ങിയവ പലരെയും ഇങ്ങനെ പ്രവർത്തിക്കുന്നതിലേക്കു നയിച്ചിട്ടുണ്ട്. അബ്ശാലോം, ഉസ്സീയ, നെബൂഖദ്നേസർ തുടങ്ങിയ ബൈബിൾകഥാപാത്രങ്ങൾ ജഡത്തിന്റെ ഇത്തരം പ്രവൃത്തികൾക്കു വഴങ്ങിക്കൊടുത്തവരാണ്. അവരുടെ ധാർഷ്ട്യം നിമിത്തം യഹോവ അവരെ താഴ്ത്തുകയും ചെയ്തു.—2 ശമു. 15:1-6; 18:9-17; 2 ദിന. 26:16-21; ദാനി. 5:18-21.
10. മറ്റുള്ളവരുടെ ആന്തരങ്ങളെ വിധിക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? ബൈബിളിൽനിന്ന് ഒരു ഉദാഹരണം പറയുക.
10 ചില സമയങ്ങളിൽ ആളുകൾ എളിമയില്ലാതെ പ്രവർത്തിക്കുന്നതിനു മറ്റു കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന് ഉൽപത്തി 20:2-7-ലെയും മത്തായി 26:31-35-ലെയും ബൈബിൾവിവരണങ്ങൾ നോക്കുക. ധിക്കാരമെന്നു തോന്നിപ്പിക്കുന്ന പ്രവൃത്തികളിലേക്ക് അബീമേലെക്കിനെയും പത്രോസിനെയും നയിച്ചതു പാപപൂർണമായ ആഗ്രഹങ്ങളാണോ? കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയാതെ അവർ പ്രവർത്തിക്കുകയായിരുന്നോ, അതോ അവർ ചിന്തയില്ലാതെ പ്രവർത്തിക്കുകയായിരുന്നോ? ഹൃദയങ്ങൾ വായിക്കാൻ കഴിവില്ലാത്തതുകൊണ്ട് നമുക്കു കൃത്യമായി പറയാനാകില്ല. അതുകൊണ്ട് മറ്റുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതിരിക്കുന്നതാണു ജ്ഞാനവും സ്നേഹവും.—യാക്കോബ് 4:12 വായിക്കുക.
ദൈവത്തിന്റെ ക്രമീകരണത്തിൽ നമ്മുടെ സ്ഥാനം
11. ദൈവത്തിന്റെ ക്രമീകരണത്തിൽ നമുക്കുള്ള സ്ഥാനം മനസ്സിലാക്കുന്നത് എളിമയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
11 എളിമയുള്ള ഒരു വ്യക്തി ദൈവത്തിന്റെ ക്രമീകരണത്തിൽ തനിക്ക് ഏതു സ്ഥാനമാണുള്ളതെന്നു തിരിച്ചറിയും. യഹോവ ക്രമവും ചിട്ടയും ഉള്ള ദൈവമായതുകൊണ്ട് സഭയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ സ്ഥാനം നൽകിയിട്ടുണ്ട്. സഭയിൽ ഒരാളുടെ സ്ഥാനമല്ല മറ്റൊരാൾക്കുള്ളത്, എല്ലാവരും വേണ്ടപ്പെട്ടവരാണുതാനും. യഹോവയുടെ അനർഹദയകൊണ്ട് യഹോവ നമുക്ക് ഓരോരുത്തർക്കും ചില പ്രത്യേക ദാനങ്ങളും വൈദഗ്ധ്യങ്ങളും കഴിവുകളും നൽകിയിട്ടുണ്ട്. നമുക്ക് അവ യഹോവയെ സ്തുതിക്കാനും മറ്റുള്ളവർക്കു നന്മ ചെയ്യാനും ഉപയോഗിക്കാം. (റോമർ 12:4-8) കാര്യസ്ഥരെന്ന നിലയിലുള്ള ആദരണീയവും മാന്യവും ആയ ഈ പദവി യഹോവ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്.—1 പത്രോസ് 4:10 വായിക്കുക.
നിയമനത്തിൽ മാറ്റം ഉണ്ടാകുമ്പോൾ യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാം? (12-14 ഖണ്ഡികകൾ കാണുക)
12, 13. ദൈവത്തിന്റെ ക്രമീകരണത്തിലുള്ള നമ്മുടെ സ്ഥാനം ഇടയ്ക്കിടെ മാറുന്നെങ്കിൽ നമ്മൾ അതിശയിക്കരുതാത്തത് എന്തുകൊണ്ട്?
12 ദൈവത്തിന്റെ ക്രമീകരണത്തിൽ നമ്മുടെ സ്ഥാനം സ്ഥിരമായിരിക്കണമെന്നില്ല. സമയം കടന്നുപോകുമ്പോൾ അതിനു മാറ്റം വരാം. യേശുവിന്റെ കാര്യംതന്നെയെടുക്കാം. തുടക്കത്തിൽ യഹോവയോടൊപ്പം യേശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. (സുഭാ. 8:22) പിന്നീട് ആത്മവ്യക്തികളെയും ഭൗതികപ്രപഞ്ചത്തെയും ഒടുവിൽ മനുഷ്യനെയും സൃഷ്ടിക്കുന്നതിനു യേശു സഹായിച്ചു. (കൊലോ. 1:16) അതുകഴിഞ്ഞ് യേശുവിന് ഒരു പുതിയ നിയമനം ലഭിച്ചു. നിസ്സഹായനായ ഒരു ശിശുവായിട്ടും തുടർന്ന് മുതിർന്ന ഒരു വ്യക്തിയായിട്ടും ഭൂമിയിൽ ജീവിക്കാനുള്ള നിയമനം. (ഫിലി. 2:7) ബലിമരണത്തിനു ശേഷം യേശു സ്വർഗത്തിലേക്ക് ഒരു ആത്മവ്യക്തിയായി മടങ്ങിപ്പോയി. അതിനു ശേഷം 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി. (എബ്രാ. 2:9) എന്നാൽ ഇതുകൊണ്ടും അവസാനിക്കുന്നില്ല, ആയിരംവർഷത്തെ ഭരണത്തിനു ശേഷം യേശു തന്റെ രാജ്യം യഹോവയ്ക്കു കൈമാറും. അങ്ങനെ ‘ദൈവം എല്ലാവർക്കും എല്ലാമായിത്തീരും.’—1 കൊരി. 15:28.
13 അതുപോലെ നമ്മുടെ നിയമനങ്ങളിലും ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടായേക്കാം. പലപ്പോഴും നമ്മളെടുക്കുന്ന തീരുമാനങ്ങളുടെ ഫലമായിരിക്കും ആ മാറ്റങ്ങൾ. ഉദാഹരണത്തിന്, ഏകാകിയായിരുന്ന നിങ്ങൾ ഇപ്പോൾ വിവാഹിതനാണോ? നിങ്ങൾക്കു കുട്ടികളുണ്ടോ? ജീവിതം ലളിതമാക്കിക്കൊണ്ട് മുഴുസമയശുശ്രൂഷ ഏറ്റെടുത്ത ഒരാളാണോ നിങ്ങൾ? ഈ തീരുമാനങ്ങളിൽ ഓരോന്നിന്റെയും ഒപ്പം ചില പദവികളും ഉത്തരവാദിത്വങ്ങളും വന്നുചേർന്നു. മാറിമാറിവരുന്ന സാഹചര്യങ്ങൾക്കു നമ്മുടെ പ്രവർത്തനമണ്ഡലം വികസിപ്പിക്കാനോ പരിമിതപ്പെടുത്താനോ കഴിയും. നിങ്ങൾ ചെറുപ്പക്കാരനാണോ അതോ പ്രായമുള്ളയാളാണോ? നിങ്ങൾക്കു നല്ല ആരോഗ്യമുണ്ടോ അതോ ക്ഷീണിതനാണോ? തന്റെ സേവനത്തിൽ നമ്മളെ ഓരോരുത്തരെയും ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് യഹോവ എപ്പോഴും നോക്കുന്നു. ന്യായമായതേ യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ, നമ്മൾ ചെയ്യുന്നതിനെയെല്ലാം യഹോവ അതിയായി വിലമതിക്കുകയും ചെയ്യുന്നു.—എബ്രാ. 6:10.
14. ഏതു സാഹചര്യത്തിലും സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ എളിമ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
14 ലഭിച്ച നിയമനങ്ങളെല്ലാം യേശു സന്തോഷത്തോടെ ചെയ്തു, നമുക്കും അതിനു കഴിയും. (സുഭാ. 8:30, 31) എളിമയുള്ള ഒരു വ്യക്തി തന്റെ നിയമനത്തിൽ സംതൃപ്തനായിരിക്കും. തനിക്കു കിട്ടാത്ത നിയമനങ്ങളെക്കുറിച്ചോ മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടിയതിനെക്കുറിച്ചോ അദ്ദേഹം ഉത്കണ്ഠപ്പെടുകയില്ല. പകരം അദ്ദേഹം ഇപ്പോഴത്തെ നിയമനം നന്നായി ചെയ്യുന്നതിന് ഊർജം മുഴുവൻ ചെലവഴിക്കും. കാരണം, അത് യഹോവയിൽനിന്നുള്ള നിയമനമായി അദ്ദേഹം കാണുന്നു. കൂടാതെ, മറ്റുള്ളവർക്ക് യഹോവ കൊടുത്തിരിക്കുന്ന സ്ഥാനത്തെ ആത്മാർഥമായി ആദരിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്കു ബഹുമാനവും പിന്തുണയും സന്തോഷത്തോടെ നൽകാൻ എളിമ ഒരു വ്യക്തിയെ സഹായിക്കുന്നു.—റോമ. 12:10.
എളിമ എന്നാൽ എന്തല്ല?
15. ഗിദെയോൻ എളിമയോടെ പ്രവർത്തിച്ചതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
15 എളിമയുടെ വളരെ നല്ല ഒരു ഉദാഹരണമാണു ഗിദെയോൻ. യഹോവയുടെ ദൂതൻ ഗിദെയോന് ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം തന്റെ എളിയ പശ്ചാത്തലം വിവരിച്ചു, എടുത്തുപറയത്തക്ക യോഗ്യതകളില്ലെന്നും പറഞ്ഞു. (ന്യായാ. 6:15) യഹോവ കൊടുത്ത നിയമനം സ്വീകരിച്ചുകഴിഞ്ഞ് ഗിദെയോൻ, താൻ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കി. മാർഗനിർദേശത്തിനായി അദ്ദേഹം യഹോവയോട് അപേക്ഷിച്ചു. (ന്യായാ. 6:36-40) ഗിദെയോൻ ഭയമില്ലാത്തവനും ധൈര്യശാലിയും ആയിരുന്നു. എങ്കിലും അദ്ദേഹം ജാഗ്രതയോടെയും വിവേകത്തോടെയും ആണ് പ്രവർത്തിച്ചത്. (ന്യായാ. 6:11, 27) ഗിദെയോൻ നിയമനം സ്വീകരിച്ചതു പേരെടുക്കാൻവേണ്ടിയായിരുന്നില്ല. യഹോവ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞ് അദ്ദേഹം എത്രയും പെട്ടെന്നു വീട്ടിലേക്കു മടങ്ങിപ്പോയി.—ന്യായാ. 8:22, 23, 29.
16, 17. ആത്മീയപുരോഗതിയെക്കുറിച്ച് ചിന്തിക്കുന്ന എളിമയുള്ള ഒരു വ്യക്തി എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കും?
16 എളിമയുള്ള ഒരു വ്യക്തി കൂടുതൽ പ്രവർത്തിക്കാനായി ലക്ഷ്യം വെക്കില്ലെന്നോ കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കില്ലെന്നോ അർഥമില്ല. കാരണം, പുരോഗതി വരുത്താനാണു തിരുവെഴുത്തുകൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത്. (1 തിമൊ. 4:13-15) എന്നാൽ അതിനു നമുക്ക് എപ്പോഴും പുതിയപുതിയ നിയമനങ്ങൾ കിട്ടണമെന്നുണ്ടോ? അങ്ങനെയില്ല. നമ്മൾ ഇപ്പോൾ സേവിക്കുന്നത് ഏതു പദവിയിലായാലും യഹോവയുടെ അനുഗ്രഹത്താൽ നമുക്ക് ആത്മീയപുരോഗതി വരുത്താൻ കഴിയും. ദൈവം തന്നിരിക്കുന്ന കഴിവുകൾ വളർത്തിയെടുക്കാനും സത്പ്രവൃത്തികൾ ചെയ്യാനും നമുക്ക് ഉത്സാഹിക്കാം.
17 ഒരു പുതിയ നിയമനം സ്വീകരിക്കുന്നതിനു മുമ്പ് എളിമയുള്ള ഒരു വ്യക്തി അദ്ദേഹം എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കും. എന്നിട്ട് തന്റെ സാഹചര്യങ്ങൾ അദ്ദേഹം സത്യസന്ധമായി വിലയിരുത്തും. ഉദാഹരണത്തിന്, പ്രാധാന്യമേറിയ മറ്റു കാര്യങ്ങൾ അവഗണിച്ചുകളയാതെ കൂടുതൽ ജോലികളോ ഉത്തരവാദിത്വങ്ങളോ ഏറ്റെടുക്കാൻ അദ്ദേഹത്തിനു കഴിയുമോ? പുതിയ ഉത്തരവാദിത്വത്തിനു സമയം കണ്ടെത്താൻ ഇപ്പോഴത്തെ ജോലികളിൽ കുറച്ച് മറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാനാകുമോ? ഈ ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ ഇപ്പോൾ ആ നിയമനം ചെയ്യാൻ സാഹചര്യം അനുവദിക്കുന്ന മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. യാഥാർഥ്യബോധത്തോടെ പ്രാർഥനാപൂർവം വിശകലനം ചെയ്യുന്നതു നമ്മുടെ കഴിവുകൾക്ക് അപ്പുറമുള്ള കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ നമ്മളെ സഹായിക്കും. എളിമയുണ്ടെങ്കിൽ നമ്മൾ നമ്മുടെ പരിമിതി അംഗീകരിച്ചുപറയും.
18. (എ) ഒരു പുതിയ നിയമനം ലഭിക്കുമ്പോൾ എളിമ നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം? (ബി) റോമർ 12:3 എളിമയുള്ള ഒരു വ്യക്തിക്കു ബാധകമാകുന്നത് എങ്ങനെ?
18 ഇനി, പുതിയ നിയമനം സ്വീകരിക്കുകയാണെങ്കിലോ? യഹോവയുടെ മാർഗനിർദേശവും അനുഗ്രഹവും കൂടാതെ നമുക്കു വിജയിക്കാൻ കഴിയില്ലെന്നു ഗിദെയോന്റെ മാതൃക നമ്മളെ ഓർമിപ്പിക്കുന്നു. വാസ്തവത്തിൽ ‘ദൈവത്തോടൊപ്പം എളിമയോടെ നടക്കാൻ’ ദൈവം നമ്മളെ ക്ഷണിച്ചിരിക്കുകയാണ്. (മീഖ 6:8) അതുകൊണ്ട്, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന ഏത് അവസരത്തിലും യഹോവ വചനത്തിലൂടെയും സംഘടനയിലൂടെയും നമ്മളോടു പറയുന്നത് എന്താണെന്നു പ്രാർഥനാപൂർവം ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ കാലടികൾ ഇടറിപ്പോയേക്കാം. അതുകൊണ്ട് അതിൽ ആശ്രയിക്കുന്നതിനു പകരം യഹോവയുടെ അചഞ്ചലമായ വഴിനടത്തിപ്പിൽ ആശ്രയിക്കാം. നമ്മുടെ കഴിവും പ്രാപ്തിയും ഒന്നുമല്ല, പകരം യഹോവയുടെ താഴ്മയാണു നമ്മളെ ‘വലിയവരാക്കുന്നത്’ എന്നു നമുക്ക് ഓർത്തിരിക്കാം. (സങ്കീ. 18:35) ദൈവത്തോടൊത്ത് എളിമയോടെ നടക്കുന്നതു നമ്മളെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കാതിരിക്കാനും നമ്മളെ വിലകെട്ടവരായി കാണാതിരിക്കാനും സഹായിക്കും.—റോമർ 12:3 വായിക്കുക.
19. നമ്മൾ എളിമ വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?
19 യഹോവയാണ് എല്ലാ മഹത്ത്വവും അർഹിക്കുന്ന ഏകവ്യക്തിയെന്ന് എളിമയുള്ള ഒരു വ്യക്തിക്ക് അറിയാം. കാരണം, യഹോവ സ്രഷ്ടാവും പ്രപഞ്ചത്തിന്റെ പരമാധികാരിയും ആണ്. (വെളി. 4:11) ദൈവത്തിന്റെ ക്രമീകരണത്തിൽ നമ്മുടെ നിയമിതസ്ഥാനങ്ങളിൽ സംതൃപ്തരായിരിക്കാനും പരമാവധി പ്രവർത്തിക്കാനും എളിമ നമ്മളെ സഹായിക്കുന്നു. മാന്യതയില്ലാതെ പ്രവർത്തിക്കുന്നതിൽനിന്ന് അതു നമ്മളെ തടയുന്നു. അത് യഹോവയുടെ ജനത്തിന്റെ ഇടയിലെ ഐക്യം വളർത്തുന്നു. മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണാൻ ഈ ഗുണം നമ്മളെ പ്രചോദിപ്പിക്കുന്നു. എളിമയുണ്ടെങ്കിൽ നമ്മൾ ജാഗ്രതയുള്ളവരായിരിക്കും; ഗുരുതരമായ പിഴവുകൾ ഒഴിവാക്കാൻ അതുവഴി നമുക്കു കഴിയും. ഈ കാരണങ്ങളാൽ എളിമ ദൈവജനത്തിന് ഇന്നും പ്രധാനമാണ്. ഈ ഗുണം വളർത്തിയെടുക്കുന്നവരെ യഹോവ വിലമതിക്കുന്നു. എന്നാൽ സമ്മർദം നിറഞ്ഞ സാഹചര്യങ്ങളിലോ? അപ്പോഴും എളിമയുള്ളവരായി നിലകൊള്ളാൻ എങ്ങനെ കഴിയുമെന്ന് അടുത്ത ലേഖനം കാണിച്ചുതരും.