എഴുതിയിരിക്കുന്നവയ്ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?
“വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായാണ് അവ എഴുതിയിരിക്കുന്നത്.”—1 കൊരി. 10:11.
1, 2. യഹൂദയിലെ നാലു രാജാക്കന്മാരെക്കുറിച്ച് പഠിക്കുന്നതിന്റെ പ്രയോജനം എന്താണ്?
ഒരാൾ വഴിയിൽ തെന്നിവീഴുന്നതു നിങ്ങൾ കണ്ടെന്നിരിക്കട്ടെ. അതിലേ പോകുമ്പോൾ തെന്നിവീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കില്ലേ? മറ്റുള്ളവർക്ക് എവിടെയാണു തെറ്റുപറ്റിയതെന്നു ചിന്തിക്കുന്നത് അതേ തെറ്റുകൾ ഒഴിവാക്കാൻ നമ്മളെ സഹായിച്ചേക്കും. നമ്മുടെ ആത്മീയതയുടെ കാര്യത്തിലും ഇതു സത്യമാണ്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഭവങ്ങൾ ഉൾപ്പെടെ, മറ്റുള്ളവരുടെ തെറ്റുകളിൽനിന്ന് നമുക്കു വിലയേറിയ പല പാഠങ്ങളും പഠിക്കാനുണ്ട്.
2 കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ച ആ നാല് യഹൂദാരാജാക്കന്മാരും യഹോവയെ പൂർണഹൃദയത്തോടെ സേവിച്ചവരാണ്. എന്നിട്ടും അവർ ഗുരുതരമായ ചില തെറ്റുകൾ ചെയ്തു. അവയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും, അത്തരം തെറ്റുകൾ നമുക്ക് എങ്ങനെ ഒഴിവാക്കാം? നമ്മളെ പഠിപ്പിക്കാൻവേണ്ടിയാണു ബൈബിളിൽ ഇത്തരം അനുഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അവയെക്കുറിച്ച് ധ്യാനിക്കുന്നതു പ്രയോജനം ചെയ്യും.—റോമർ 15:4 വായിക്കുക.
മനുഷ്യരുടെ ജ്ഞാനത്തിൽ ആശ്രയിക്കുന്നത് അപകടമാണ്
3-5. (എ) ആസയുടെ ഹൃദയം യഹോവയിൽ പൂർണമായി അർപ്പിതമായിരുന്നെങ്കിലും അദ്ദേഹം എന്തു തെറ്റു ചെയ്തു? (ബി) ബയെശ യഹൂദയ്ക്കെതിരെ വന്നപ്പോൾ ആസ മനുഷ്യരിൽ ആശ്രയിച്ചത് എന്തുകൊണ്ടായിരിക്കാം?
3 നമുക്ക് ആദ്യം ആസയുടെ അനുഭവം നോക്കാം. ദൈവവചനത്തിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം അതു പഠിപ്പിച്ചുതരും. പത്തു ലക്ഷം എത്യോപ്യക്കാർ യഹൂദയ്ക്കെതിരെ വന്നപ്പോൾ ആസ യഹോവയിൽ ആശ്രയിച്ചു. പക്ഷേ ഇസ്രായേൽരാജാവായ ബയെശയെ നേരിട്ടപ്പോൾ ആസ യഹോവയിൽ ആശ്രയിച്ചില്ല. ബയെശ യഹൂദയുടെ അതിർത്തിക്കടുത്തുള്ള ഇസ്രായേൽനഗരമായ രാമ പണിയാൻതുടങ്ങിയെന്നു കേട്ടപ്പോൾ ആസ സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുകയും ബയെശയെ ആക്രമിക്കാനായി സിറിയയിലെ രാജാവായ ബൻ-ഹദദിനു കൈക്കൂലി കൊടുക്കുകയും ചെയ്തു. (2 ദിന. 16:1-3) ആസയുടെ തന്ത്രം വിജയിച്ചോ? ബൈബിൾ പറയുന്നു: ‘ഇത് അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു നിറുത്തി. ബയെശ ആ പദ്ധതി ഉപേക്ഷിച്ചു.’ (2 ദിന. 16:5) ആസയുടെ തന്ത്രം വിജയിച്ചെന്ന് ഒറ്റനോട്ടത്തിൽ നമുക്കു തോന്നിയേക്കാം.
4 എന്നാൽ യഹോവയ്ക്ക് ഇതെക്കുറിച്ച് എന്താണു തോന്നിയത്? തന്നിൽ ആശ്രയിക്കാത്തതിന് യഹോവ ഹനാനി പ്രവാചകനിലൂടെ ആസയ്ക്കു ശാസന കൊടുത്തു. (2 ദിനവൃത്താന്തം 16:7-9 വായിക്കുക.) ഹനാനി പറഞ്ഞു: “ഇനിമുതൽ നിനക്കു യുദ്ധം ഉണ്ടാകും.” അങ്ങനെതന്നെ സംഭവിച്ചു. ബയെശ പിൻവാങ്ങിയെങ്കിലും ആസയുടെ ശേഷിച്ച ഭരണകാലത്തെല്ലാം ദേശത്ത് യുദ്ധങ്ങൾ ഉണ്ടായി.
5 കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, ആസയുടെ ഹൃദയം പരിശോധിച്ച ദൈവം അതു പൂർണമായി തന്നിൽ അർപ്പിതമാണെന്നു കണ്ടെത്തി. (1 രാജാ. 15:14) തികഞ്ഞ ദൈവഭക്തിയുള്ളവനും ദൈവികനിലവാരങ്ങൾ പാലിക്കുന്നവനും ആണ് ആസയെന്നു ദൈവം വിലയിരുത്തി. എങ്കിലും ചെയ്ത തെറ്റിന്റെ ഭവിഷ്യത്തുകൾ ആസ അനുഭവിക്കേണ്ടിവന്നു. ബയെശയുടെ കാര്യത്തിൽ ആസ യഹോവയിലല്ല, ബൻ-ഹദദിലും തന്നിൽത്തന്നെയും ആണ് ആശ്രയിച്ചത്. ഇങ്ങനെ മനുഷ്യരിൽ ആശ്രയിക്കാൻ ആസയെ പ്രേരിപ്പിച്ചത് എന്താണ്? ദൈവത്തോടു സഹായം ചോദിക്കുന്നതിനെക്കാൾ നല്ലതു യുദ്ധതന്ത്രങ്ങൾ മനയുന്നതാണെന്ന് ആസ ചിന്തിച്ചുകാണുമോ? അതോ അങ്ങനെ ഒരു തെറ്റായ കാര്യം ചെയ്യാൻ ആരെങ്കിലും ആസയെ ഉപദേശിച്ചതാണോ?
6. ആസയുടെ തെറ്റിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഒരു ഉദാഹരണം പറയുക.
6 നമ്മുടെ പ്രവൃത്തികൾ ഒന്ന് അടുത്ത് പരിശോധിക്കാൻ ആസയെക്കുറിച്ചുള്ള വിവരണം നമ്മളെ പ്രേരിപ്പിക്കുന്നില്ലേ? അങ്ങേയറ്റം ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ നമുക്കു സ്വാഭാവികമായി തോന്നിയേക്കാം. എന്നാൽ ജീവിതത്തിൽ ചെറിയചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ എന്തു ചെയ്യും? നമ്മുടേതായ വിധത്തിൽ അവ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് മനുഷ്യജ്ഞാനത്തിൽ ആശ്രയിക്കുമോ? അതോ ആ സാഹചര്യത്തിൽ ബാധകമാകുന്ന ബൈബിൾതത്ത്വങ്ങൾ കണ്ടെത്തി അവയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ശ്രമിക്കുമോ? അങ്ങനെ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യഹോവയുടെ വഴിയിൽ ആശ്രയിക്കുന്നെന്നു കാണിക്കുമോ? ഉദാഹരണത്തിന്, മീറ്റിങ്ങുകൾക്കോ സമ്മേളനങ്ങൾക്കോ പോകുന്നതിനെ നിങ്ങളുടെ വീട്ടിലുള്ളവർ എതിർത്തേക്കാം. ഈ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്യാൻവേണ്ട വിവേകത്തിനായും യഹോവയുടെ സഹായത്തിനായും പ്രാർഥിക്കുക. മറ്റൊരു സാഹചര്യം നോക്കാം. നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നു. വേറെ ഒരു ജോലി എളുപ്പം കണ്ടെത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ജോലിക്കായി ഒരു തൊഴിലുടമയെ സമീപിക്കുമ്പോൾ എല്ലാ ആഴ്ചയും നിങ്ങൾക്ക് ഇടദിവസത്തെ മീറ്റിങ്ങിനു പോകണമെന്നു പറയുമോ? പ്രശ്നം എന്തുതന്നെയായാലും സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്കു ചേർച്ചയിലായിരിക്കട്ടെ നമ്മുടെ പ്രവർത്തനം: “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.”—സങ്കീ. 37:5.
ചീത്ത കൂട്ടുകെട്ടു നിങ്ങളെ എങ്ങനെ ബാധിക്കും?
7, 8. യഹോശാഫാത്ത് എന്തൊക്കെ തെറ്റുകൾ ചെയ്തു, അതിന്റെ ഫലം എന്തായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 നമുക്ക് ഇനി ആസയുടെ മകനായ യഹോശാഫാത്തിനെക്കുറിച്ച് ചിന്തിക്കാം. അദ്ദേഹത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ടായിരുന്നു. യഹോവയിൽ ആശ്രയിച്ചപ്പോഴൊക്കെ യഹോശാഫാത്ത് പല നല്ല കാര്യങ്ങളും ചെയ്തു. എന്നാൽ ചില അവസരങ്ങളിൽ അദ്ദേഹം തെറ്റായ തീരുമാനങ്ങളെടുത്തു. ഉദാഹരണത്തിന്, വടക്കേ രാജ്യത്തെ ദുഷ്ടരാജാവായ ആഹാബിന്റെ മകളെ അദ്ദേഹം മകനു വിവാഹം ചെയ്തുകൊടുത്തു. പിന്നീട് ഒരിക്കൽ മീഖായ പ്രവാചകൻ മുന്നറിയിപ്പു കൊടുത്തിട്ടും യഹോശാഫാത്ത് സിറിയയ്ക്കെതിരെ ആഹാബ് നടത്തിയ യുദ്ധത്തിൽ പങ്കു ചേർന്നു. ആ യുദ്ധത്തിൽ കൊല്ലപ്പെടാതെ തലനാരിഴയ്ക്കാണ് യഹോശാഫാത്ത് രക്ഷപ്പെട്ടത്. (2 ദിന. 18:1-32) അദ്ദേഹം യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ യേഹു പ്രവാചകൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ദുഷ്ടനെയാണോ അങ്ങ് സഹായിക്കേണ്ടത്? യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ് സ്നേഹിക്കേണ്ടത്?”—2 ദിനവൃത്താന്തം 19:1-3 വായിക്കുക.
8 ആ മോശം അനുഭവത്തിൽനിന്ന് യഹോശാഫാത്ത് പാഠം പഠിച്ചോ? യേഹുവിന്റെ മുന്നറിയിപ്പിന് അദ്ദേഹം ചെവി കൊടുത്തോ? തുടർന്നും അദ്ദേഹം യഹോവയെ പ്രീതിപ്പെടുത്താൻ ഉത്സാഹം കാണിച്ചെന്നതു ശരിയാണ്. എങ്കിലും യഹോശാഫാത്ത് വീണ്ടും യഹോവയുടെ ഒരു ശത്രുവുമായി സൗഹൃദം സ്ഥാപിച്ചു. അദ്ദേഹം ആഹാബിന്റെ മകനും ദുഷ്ടരാജാവും ആയ അഹസ്യയുമായി കൂട്ടുചേർന്ന് കപ്പലുകൾ പണിതു. പക്ഷേ അവർക്ക് അവ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല, അവയെല്ലാം തകർന്നുപോയി.—2 ദിന. 20:35-37.
9. മോശം ആളുകളുമായി കൂട്ടുകൂടുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?
9 യഹോശാഫാത്തിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നതു നമ്മുടെ ജീവിതം വിലയിരുത്താൻ നമ്മളെ പ്രേരിപ്പിക്കും. യഹോശാഫാത്ത് ഒരു നല്ല രാജാവായിരുന്നു. അദ്ദേഹം ശരിയായ കാര്യങ്ങൾ ചെയ്യുകയും ‘പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിക്കുകയും’ ചെയ്തു. (2 ദിന. 22:9) എന്നാൽ മോശമായ ആളുകളുമായി കൂട്ടുകൂടിയതിന്റെ ഭവിഷ്യത്തുകൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. അതു നമ്മളെ ഈ സുഭാഷിതം ഓർമിപ്പിക്കുന്നു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാ. 13:20) താത്പര്യമുള്ള ആളുകളെ സത്യം പഠിക്കാൻ നമ്മൾ തീർച്ചയായും സഹായിക്കണം. എന്നാൽ യഹോവയെ സേവിക്കാത്ത ആളുകളുമായി അതിരുകടന്ന ബന്ധങ്ങൾ സ്ഥാപിക്കുന്നെങ്കിൽ അത് അപകടങ്ങൾ വിളിച്ചുവരുത്തിയേക്കാം. ആഹാബുമായുള്ള കൂട്ടുകെട്ടു കാരണം യഹോശാഫാത്തിന്റെ ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു, കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്.
10. (എ) വിവാഹത്തിന്റെ കാര്യത്തിൽ യഹോശാഫാത്തിൽനിന്ന് എന്തു പഠിക്കാനാകും? (ബി) തെറ്റായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള പ്രലോഭനമുണ്ടാകുന്നെങ്കിൽ ഏതു കാര്യം ഓർക്കണം?
10 യഹോശാഫാത്തിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഒരു ക്രിസ്ത്യാനിക്ക് യഹോവയെ സേവിക്കാത്ത ഒരാളോടു പ്രണയം തോന്നിത്തുടങ്ങിയേക്കാം. ക്രിസ്ത്യാനികൾക്കിടയിൽനിന്ന് തനിക്കു യോജിച്ച ഒരാളെ കണ്ടെത്താൻ കഴിയില്ലെന്ന് ആ വ്യക്തി ചിന്തിക്കുന്നുണ്ടായിരിക്കും. അല്ലെങ്കിൽ പ്രായം കടന്നുപോകുന്നതിനു മുമ്പ് ആരെയെങ്കിലും വിവാഹം കഴിക്കാൻ അവിശ്വാസികളായ ബന്ധുക്കൾ നിർബന്ധിക്കുന്നുണ്ടാകും. മാത്രമല്ല, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹത്തോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. എന്നാൽ മനസ്സിന് ഇണങ്ങിയ ഒരാളെ ക്രിസ്ത്യാനികൾക്കിടയിൽനിന്ന് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യണം? യഹോശാഫാത്തിനു സംഭവിച്ചതിനെക്കുറിച്ച് ധ്യാനിക്കുക. മിക്ക സാഹചര്യങ്ങളിലും മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കിയ വ്യക്തിയാണ് അദ്ദേഹം. (2 ദിന. 18:4-6) പക്ഷേ യഹോവയെ സ്നേഹിക്കാത്ത ആഹാബുമായി കൂട്ടുകൂടിയപ്പോൾ യഹോശാഫാത്തിന് എന്തൊക്കെയാണു സംഭവിച്ചതെന്ന് ഓർത്തുനോക്കൂ! പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവരെയാണ് യഹോവയുടെ കണ്ണുകൾ അന്വേഷിക്കുന്നതെന്ന കാര്യം യഹോശാഫാത്ത് മറക്കരുതായിരുന്നു. ഇക്കാലത്തും ദൈവത്തിന്റെ കണ്ണുകൾ ‘ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിക്കുന്നു.’ നമുക്കുവേണ്ടി “തന്റെ ശക്തി പ്രകടിപ്പിക്കാൻ” യഹോവ തയ്യാറാണ്. (2 ദിന. 16:9) യഹോവയ്ക്കു നമ്മുടെ സാഹചര്യം നന്നായി അറിയാം. യഹോവ നമ്മളെ സ്നേഹിക്കുകയും ചെയ്യുന്നു. ആ സ്ഥിതിക്ക്, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള നിങ്ങളുടെ ആഗ്രഹം ദൈവം സാധിച്ചുതരാതിരിക്കുമോ? ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യഹോവ അങ്ങനെ ചെയ്യുമെന്ന ഉറപ്പോടെ കാത്തിരിക്കുക.
അവിശ്വാസിയായ ഒരാളോട് അടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക (10-ാം ഖണ്ഡിക കാണുക)
നിങ്ങളുടെ ഹൃദയം അഹങ്കരിക്കാൻ അനുവദിക്കരുത്
11, 12. (എ) ഹൃദയത്തിൽ എന്താണുള്ളതെന്നു ഹിസ്കിയ വെളിപ്പെടുത്തിയത് എങ്ങനെ? (ബി) യഹോവ എന്തുകൊണ്ടാണു ഹിസ്കിയയോടു ക്ഷമിച്ചത്?
11 ഹൃദയവുമായി ബന്ധപ്പെട്ട ഒരു പാഠമാണു ഹിസ്കിയയിൽനിന്ന് നമുക്കു പഠിക്കാനുള്ളത്. ഹൃദയങ്ങളെ പരിശോധിക്കുന്ന യഹോവ ഹിസ്കിയയുടെ ഹൃദയത്തിൽ എന്താണുള്ളതെന്നു തുറന്നുകാട്ടി. (2 ദിനവൃത്താന്തം 32:31 വായിക്കുക.) ഒരിക്കൽ ഹിസ്കിയയ്ക്കു മാരകമായ ഒരു രോഗം ബാധിച്ചപ്പോൾ, അതു മാറുമെന്നതിന്റെ ഉറപ്പായി ദൈവം ഒരു അടയാളം കൊടുത്തു. പടവുകളിൽ വീണിരുന്ന നിഴൽ പിന്നോട്ടു പോകാൻ യഹോവ ഇടയാക്കി. ഇതെക്കുറിച്ച് അന്വേഷിക്കാനായിരിക്കാം, ബാബിലോൺപ്രഭുക്കന്മാർ ചിലരെ ഹിസ്കിയയുടെ അടുത്തേക്ക് അയച്ചത്. (2 രാജാ. 20:8-13; 2 ദിന. 32:24) ഈ സാഹചര്യത്തിൽ ഹിസ്കിയ എന്തു ചെയ്യുമെന്നു കാണാൻ യഹോവ ഹിസ്കിയയെ “തനിച്ചുവിട്ടു” എന്നു ബൈബിൾ പറയുന്നു. ആ ബാബിലോൺകാരെ ഹിസ്കിയ “ഖജനാവിലുള്ളതെല്ലാം” കാണിച്ചു. ആ വിഡ്ഢിത്തം “ഹിസ്കിയയുടെ ഹൃദയത്തിലുള്ളത് എന്താണെന്നു” വെളിപ്പെടുത്തി.
12 ഹിസ്കിയയുടെ ഹൃദയം അഹങ്കരിക്കാൻ എന്തായിരുന്നു കാരണം? അസീറിയയ്ക്കെതിരെ നേടിയ ജയമായിരുന്നോ? ദൈവം ഹിസ്കിയയുടെ രോഗം അത്ഭുതകരമായി സുഖപ്പെടുത്തിയതാണോ? അതോ ഹിസ്കിയയുടെ “സമ്പത്തും പ്രതാപവും” ആയിരുന്നോ? എന്താണെന്നു ബൈബിൾ പറയുന്നില്ല. പക്ഷേ ഹിസ്കിയയുടെ ഹൃദയം അഹങ്കരിച്ചതുകൊണ്ട്, “ദൈവം ചെയ്തുകൊടുത്ത നല്ല കാര്യങ്ങൾക്കു ഹിസ്കിയ നന്ദി കാണിച്ചില്ല.” എത്ര സങ്കടകരം! താൻ ദൈവത്തെ സേവിച്ചതു പൂർണഹൃദയത്തോടെയാണെന്നു ഹിസ്കിയ ദൈവത്തോടു പറഞ്ഞെങ്കിലും ഈ ഘട്ടത്തിൽ ഹിസ്കിയ യഹോവയെ അപ്രീതിപ്പെടുത്തി. എന്നാൽ പിന്നീടു “താഴ്മ കാണിച്ചതുകൊണ്ട്” ദൈവം ഹിസ്കിയയോടു ക്ഷമിച്ചു.—2 ദിന. 32:25-27; സങ്കീ. 138:6.
13, 14. (എ) ‘നമ്മളെ പരീക്ഷിക്കാൻവേണ്ടി’ യഹോവ എപ്പോൾ നമ്മളെ ‘തനിച്ചുവിട്ടേക്കാം?’ (ബി) പ്രശംസ ലഭിക്കുമ്പോൾ നമ്മൾ എന്തു ചെയ്യണം?
13 ഹിസ്കിയയെക്കുറിച്ചുള്ള വിവരണം വായിക്കുകയും അതെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്? യഹോവ സൻഹെരീബിനെ പരാജയപ്പെടുത്തുകയും ഹിസ്കിയയുടെ രോഗം മാറ്റിക്കൊടുക്കുകയും ചെയ്ത ഉടനെയാണു ഹിസ്കിയയുടെ അഹങ്കാരം വെളിപ്പെട്ടതെന്ന് ഓർക്കുക. അതുപോലെ, നമ്മൾ എന്തെങ്കിലും നേട്ടം കൈവരിച്ചെന്നിരിക്കട്ടെ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അറിയാനും നമ്മളെ പരീക്ഷിക്കാനും വേണ്ടി യഹോവ ഒരർഥത്തിൽ നമ്മളെ ‘തനിച്ചുവിട്ടേക്കാം.’ ഉദാഹരണത്തിന്, ഒരു സഹോദരൻ നന്നായി തയ്യാറായി ഒരു വലിയ സദസ്സിനു മുന്നിൽ പ്രസംഗം നടത്തുന്നു. പ്രസംഗം നന്നായി നടത്തിയതിനു പലരും പ്രശംസിക്കുമ്പോൾ സഹോദരന്റെ മനോഭാവം എന്തായിരിക്കും?
14 പ്രശംസ ലഭിക്കുമ്പോൾ യേശുവിന്റെ ഈ വാക്കുകൾ ഓർക്കുക: “അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമകളാണ്. ചെയ്യേണ്ടതു ഞങ്ങൾ ചെയ്തു, അത്രയേ ഉള്ളൂ.’” (ലൂക്കോ. 17:10) ഹൃദയത്തിൽ അഹങ്കാരമുണ്ടായപ്പോൾ, യഹോവ “ചെയ്തുകൊടുത്ത നല്ല കാര്യങ്ങൾക്കു ഹിസ്കിയ നന്ദി കാണിച്ചില്ല.” അഹങ്കാരം എന്ന ദുർഗുണം ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും? പ്രശംസ ലഭിക്കുമ്പോൾ, യഹോവ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും യഹോവയെക്കുറിച്ച് വിലമതിപ്പോടെ സംസാരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, യഹോവയാണു നമുക്കു വിശുദ്ധതിരുവെഴുത്തുകളും നമ്മളെ സഹായിക്കുന്നതിനു പരിശുദ്ധാത്മാവും തന്നത്.
തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കുക
15, 16. യോശിയയ്ക്ക് എന്തുകൊണ്ടാണു ദൈവത്തിന്റെ സംരക്ഷണവും സ്വന്തം ജീവനും നഷ്ടമായത്?
15 നമുക്ക് അവസാനമായി, നല്ല രാജാവായിരുന്ന യോശിയയിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം. യോശിയയുടെ പരാജയത്തിലേക്കും മരണത്തിലേക്കും നയിച്ചത് എന്താണ്? (2 ദിനവൃത്താന്തം 35:20-22 വായിക്കുക.) യോശിയ ഈജിപ്തുരാജാവായ നെഖോയുമായി യുദ്ധം ചെയ്യാൻ പുറപ്പെട്ടു. യഥാർഥത്തിൽ നെഖോയ്ക്കു യോശിയയുമായി യുദ്ധം ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു. നെഖോ അതു യോശിയയോടു പറയുകയും ചെയ്തു. ബൈബിൾ പറയുന്നതനുസരിച്ച്, നെഖോയുടേതു “ദൈവം പറഞ്ഞ വാക്കുകൾ” ആയിരുന്നു. പിന്നെ എന്തിനാണു യോശിയ യുദ്ധത്തിനു പോയത്? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല.
16 നെഖോയുടെ വാക്കുകൾ യഹോവയുടേതാണെന്നു യോശിയയ്ക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയുമായിരുന്നു? വേണമെങ്കിൽ അദ്ദേഹത്തിനു വിശ്വസ്തപ്രവാചകനായിരുന്ന യിരെമ്യയോടു ചോദിക്കാമായിരുന്നു. (2 ദിന. 35:23, 25) അതു മാത്രമല്ല, നെഖോ “മറ്റൊരു ഭവനത്തോടു യുദ്ധം” ചെയ്യാൻ കർക്കെമീശിലേക്കു പോകുകയായിരുന്നു, യരുശലേമിനോടു യുദ്ധം ചെയ്യാൻ വരുകയല്ലായിരുന്നു. ഇനി, ഇതു ദൈവനാമം ഉൾപ്പെട്ട ഒരു വിഷയമായിരുന്നോ? അല്ല, കാരണം നെഖോ ദൈവത്തെയോ ദൈവജനത്തെയോ നിന്ദിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് നെഖോയ്ക്കെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനം തികച്ചും തെറ്റായിപ്പോയി. ഇവിടെ നമുക്കൊരു പാഠമുണ്ട്: ജീവിതത്തിൽ ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ആ വിഷയത്തെപ്പറ്റിയുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നു നമ്മൾ ചിന്തിക്കണം.
17. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ യോശിയ വരുത്തിയതുപോലുള്ള തെറ്റുകൾ ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും?
17 ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, അതിനോടു ബന്ധപ്പെട്ട എല്ലാ ബൈബിൾതത്ത്വങ്ങളെക്കുറിച്ചും ചിന്തിക്കുക. ആ സാഹചര്യത്തിൽ അതിൽ ഏതിനാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു തീരുമാനിക്കുക. ചില അവസരങ്ങളിൽ മൂപ്പന്മാരോട് അഭിപ്രായം ചോദിക്കുന്നതു നന്നായിരിക്കും. അതിനോടകംതന്നെ നമ്മൾ ആ വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് അതെക്കുറിച്ച് നന്നായി പഠിക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും നമ്മൾ ശ്രദ്ധിച്ചിട്ടില്ലാത്ത ചില ബൈബിൾതത്ത്വങ്ങൾ കാണിച്ചുതരാൻ ഒരു മൂപ്പനു കഴിഞ്ഞേക്കും. ഉദാഹരണത്തിന്, അവിശ്വാസിയായ ഭർത്താവുള്ള ഒരു സഹോദരിയുടെ കാര്യമെടുക്കാം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ആ സഹോദരിക്ക് അറിയാം. (പ്രവൃ. 4:20) എന്നാൽ വയൽസേവനത്തിനു പോകാൻ സഹോദരി തീരുമാനിച്ചിരുന്ന ഒരു ദിവസം, വയൽസേവനത്തിനു പോകേണ്ടെന്ന് അവിശ്വാസിയായ ഭർത്താവ് പറയുന്നു. ഒന്നിച്ച് സമയം ചെലവഴിച്ചിട്ട് കുറെ നാളായെന്നും അതുകൊണ്ട് ഒരുമിച്ച് എവിടെയെങ്കിലും പോകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സഹോദരി എന്തു ചെയ്യും? ദൈവത്തെയാണ് അനുസരിക്കേണ്ടത്, ആളുകളെ ശിഷ്യരാക്കണം എന്നിവപോലെ തനിക്കു ബാധകമാകുന്ന ചില ബൈബിൾഭാഗങ്ങൾ ആ സഹോദരിയുടെ മനസ്സിലേക്കു വന്നേക്കാം. (മത്താ. 28:19, 20; പ്രവൃ. 5:29) എന്നാൽ ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കണം, ദൈവത്തിന്റെ ദാസരെല്ലാം വിട്ടുവീഴ്ച കാണിക്കാൻ സന്നദ്ധരായിരിക്കണം എന്നീ തത്ത്വങ്ങളും ആ സഹോദരി കണക്കിലെടുക്കണം. (എഫെ. 5:22-24; ഫിലി. 4:5) വയൽസേവനത്തിനു പോകാൻ ഒട്ടും അനുവദിക്കാത്ത ആളാണോ ആ ഭർത്താവ്? അതോ അന്നേ ദിവസം മാത്രം മറ്റൊരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നോ? ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനു നമ്മൾ കാര്യങ്ങളുടെ എല്ലാ വശവും കണക്കിലെടുക്കണം.
പൂർണഹൃദയം കാത്തുസൂക്ഷിക്കുക, സന്തോഷിക്കുക
18. നാല് യഹൂദാരാജാക്കന്മാരെക്കുറിച്ച് ഈ ലേഖനത്തിൽ പഠിച്ച കാര്യങ്ങളിൽനിന്ന് നിങ്ങൾ എന്തു പ്രയോജനം നേടി?
18 നമ്മളും അപൂർണരായതുകൊണ്ട്, ആ നാലു രാജാക്കന്മാർ വരുത്തിയ തെറ്റുകളിൽ ചിലതു നമുക്കും സംഭവിച്ചേക്കാം. ചിലപ്പോൾ നമ്മൾ (1) ചിന്തിക്കാതെ മനുഷ്യജ്ഞാനത്തിൽ ആശ്രയിച്ചേക്കാം, (2) ചീത്ത കൂട്ടുകെട്ടുകളിലേക്കു തിരിഞ്ഞേക്കാം, (3) അഹങ്കരിച്ചേക്കാം, (4) ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു ചിന്തിക്കാതെ തീരുമാനമെടുത്തേക്കാം. യഹോവ ദയയുള്ളവനാണ്. ആ നാലു രാജാക്കന്മാരിലെ നന്മ കണ്ടതുപോലെ യഹോവ നമ്മളിലെയും നന്മ കാണുന്നു. നമ്മൾ യഹോവയെ വളരെയധികം സ്നേഹിക്കുന്നെന്നും പൂർണമായി യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നെന്നും യഹോവയ്ക്ക് അറിയാം. നമ്മൾ ഗുരുതരമായ തെറ്റുകളൊന്നും വരുത്തരുതെന്നാണ് യഹോവയുടെ ആഗ്രഹം. അതുകൊണ്ടാണ് യഹോവ ഇതുപോലുള്ള ബൈബിൾവിവരണങ്ങളിലൂടെ നമുക്കു മുന്നറിയിപ്പു തന്നിട്ടുള്ളത്. അവയെക്കുറിച്ച് നമുക്കു ധ്യാനിക്കാം, അതു തന്നതിന് യഹോവയോടു നന്ദിയുള്ളവരായിരിക്കാം.