ഇയ്യോബിന്റെ നിർമ്മലത—ആർക്ക് അത് അനുകരിക്കാൻകഴിയും?
“അവൻ എന്നെ കൃത്യതയുള്ള ത്രാസ്സിൽ തൂക്കും, ദൈവം എന്റെ നിർമ്മലത അറിയാനിടയാകും.”—ഇയ്യോബ് 31:6.
1. ഇയ്യോബിന്റെ ദൃഷ്ടാന്തം പരിഗണിക്കുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്, ഏത് ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
ഇയ്യോബിന് തന്റെ നിർമ്മലതയെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു, അതുകൊണ്ട് ദൈവത്താലുള്ള പരിശോധനയെ അവൻ സ്വാഗതം ചെയ്തു. നമുക്കു ഇന്ന്, വിശേഷിച്ച് ദൈവത്തെ സേവിക്കുന്ന സകലരുടെയും നിർമ്മലത തകർക്കാൻ പിശാചായ സാത്താൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, അവന്റെ ദൃഷ്ടാന്തം വലിയ പ്രോത്സാഹനമായിരിക്കാൻ കഴിയും. (1 പത്രോസ് 5:8) ഇതു തിരിച്ചറിഞ്ഞുകൊണ്ട്, “തിൻമ സഹിക്കുന്നതിന്റെയും ക്ഷമ പ്രകടമാക്കുന്നതിന്റെയും ഒരു മാതൃകയെന്ന നിലയിൽ പ്രവാചകൻമാരെ എടുക്കുക” എന്ന് ശിഷ്യനായ യാക്കോബ് പറഞ്ഞു—വിശേഷാൽ ഇയ്യോബിനെ. (യാക്കോബ് 5:10, 11) എന്നാൽ ഇയ്യോബിന്റെ നിർമ്മലത ആർക്ക് അനുകരിക്കാൻ കഴിയും? നമുക്കു കഴിയുമോ? ഏതു വിധങ്ങളിൽ ഇയ്യോബ് നമുക്കുവേണ്ടി നിർമ്മലതാപാലനത്തിന്റെ മാതൃക വെച്ചു?
2. (എ) ഇയ്യോബ് എന്ന പേരിന്റെ അർത്ഥമെന്ത്? (ബി) ഇയ്യോബിന്റെ നിർമ്മലതാപാലനഗതിയാൽ എന്ത് നേട്ടമുണ്ടായി?
2 ഇയ്യോബ് എന്ന പേരിന്റെ അർത്ഥം “ശത്രുതയുടെ ലക്ഷ്യം” എന്നാണ്, തീർച്ചയായും അവൻ അതായിത്തീർന്നു. എന്നാൽ യഹോവ സാത്താന്റെ അപേക്ഷ അനുവദിക്കുകയും ഇയ്യോബിനു ചുററും കെട്ടിയിരുന്ന സംരക്ഷണവേലി നീക്കുകയും ചെയ്തപ്പോൾ സാത്താനു ചെയ്യാൻ കഴിഞ്ഞ യാതൊന്നിനും ദൈവത്തോടുള്ള ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാൻ കഴിഞ്ഞില്ല. (ഇയ്യോബ് 1:1-2:10) അങ്ങനെ ദൈവത്തെ സേവിക്കുന്നതിൽനിന്ന് തനിക്ക് ഏവരെയും അകററാൻ കഴിയുമെന്നുള്ള സാത്താന്റെ പരിഹാസത്തിന് ഇയ്യോബ് ഒരു ഉത്തരം കൊടുത്തു. (സദൃശവാക്യങ്ങൾ 27:11) തന്റെ നിർമ്മലതാപാലന ഗതിയാൽ, ഫലത്തിൽ, ‘സാത്താനെ, നീ നിന്ദ്യനായ ഒരു നുണയനാണ്, കാരണം യഹോവ എന്റെ ദൈവമാകുന്നു, ഞാൻ എന്തുവന്നാലും അവനോടുള്ള നിർമ്മലതപാലിക്കും’ എന്ന് ഇയ്യോബ് മുഴു അഖിലാണ്ഡത്തോടും പ്രഖ്യാപിക്കുകയായിരുന്നു!—ഇയ്യോബ് 27:5.
ഇയ്യോബിനെപ്പോലെയുള്ളവർ
3. സ്വർഗ്ഗത്തിൽ ആർ സംരക്ഷിക്കപ്പെട്ടിരുന്നു, അവനെ സംബന്ധിച്ചു ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു?
3 യഹോവയും സാത്താനും തമ്മിലുള്ള വിവാദപ്രശ്നം സാർവ്വത്രികമായ ഒന്നായിരുന്നു, ആത്മമണ്ഡലത്തെയും ഉൾപ്പെടുത്തുന്നതായിരുന്നു. അത് പ്രാധാന്യമർഹിക്കുന്നു. അവിടെ സ്വർഗ്ഗത്തിൽ, ദൈവം തന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ ആർ മുഖേന നിറവേററാൻ ഉദ്ദേശിച്ചിരുന്നുവോ ആ വാഗ്ദത്ത “സന്തതി” യഹോവയുടെ സംരക്ഷണവേലിക്കുള്ളിലായിരുന്നു. (ഉൽപ്പത്തി 3:15) എന്നിരുന്നാലും, ഈ ‘സംരക്തണവേലി’ മാററപ്പെട്ടാൽ അവൻ യഥാർത്ഥത്തിൽ ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കുമോ? ആദാമിനെപ്പോലെയുള്ള ഒരു പൂർണ്ണമനുഷ്യന് ദൈവത്തോടു പൂർണ്ണ നിർമ്മലത പാലിക്കാൻ കഴിയുമെന്ന് അവൻ പ്രകടമാക്കുമോ? (1 കൊരിന്ത്യർ 15:45) ഈ “സന്തതി” ഭൂമിയിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും അപ്പോൾ അവനെ കഠിനപരിശോധനക്ക് വിധേയനാക്കുന്നതിന് സാത്താൻ ഒരുക്കം ചെയ്തു.
4. (എ) ആർ സാത്താന്റെ ശത്രുതയുടെ മുഖ്യലക്ഷ്യമായിത്തീർന്നു, ദൈവം അവനിൽനിന്ന് തന്റെ സംരക്ഷണം നീക്കിയെന്ന് നാം എങ്ങനെ അറിയുന്നു? (ബി) യേശു യഹോവയ്ക്കു എന്തു പ്രദാനം ചെയ്തു?
4 യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് അയയ്ക്കപ്പെട്ട “സന്തതി”യാണെന്നു തെളിഞ്ഞു. അങ്ങനെ അവൻ സാത്താന്റെ ശ്രദ്ധാകേന്ദ്രമായി, അതെ, സാത്താന്റെ ശത്രുതയുടെ മുഖ്യ ലക്ഷ്യമായി. യഹോവ തന്റെ സംരക്ഷണവേലി നീക്കം ചെയ്തിരുന്നുവെന്നതിന്റെ തെളിവായി ക്രിസ്തു ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടിരിക്കുന്നതെന്ത്?” എന്നു നിലവിളിച്ചു. (മത്തായി 27:46; സങ്കീർത്തനം 22:1) ദൈവം തന്റെ സംരക്ഷണം പിൻവലിച്ചിരുന്നതായി സൂക്ഷമമായി അറിഞ്ഞിരുന്നെങ്കിലും, യേശു ഇയ്യോബിനെപ്പോലെ, “പാപം ചെയ്യുകയോ ദൈവത്തിൻമേൽ എന്തെങ്കിലും അനൗചിത്യം ആരോപിക്കുകയോ ചെയ്തില്ല.” (ഇയ്യോബ് 1:22) അവൻ ഇയ്യോബിനെ അനുകരിച്ചു, ദൈവത്തോട് പൂർണ്ണ നിർമ്മലത പാലിച്ചു, അങ്ങനെ ‘ഭൂമിയിൽ തന്നെപ്പോലെ ആരുമില്ലെന്ന്’ തെളിയിച്ചു. (ഇയ്യോബ് 1:8) അതുകൊണ്ട് ഏററവും വലിയ പരിശോധനയിൽ ദൈവത്തോടു വിശ്വസ്തതയിൽ നിൽക്കുന്ന ഒരു മനുഷ്യനെ ഭൂമിയിൽ ആക്കിവെക്കാൻ ദൈവത്തിനു കഴികയില്ല എന്ന സാത്താന്റെ വ്യാജാരോപണത്തിന് യഹോവയാം ദൈവത്തിന് യേശുവിൽ പൂർണ്ണവും ശാശ്വതവുമായി ഒരു ഉത്തരമുണ്ട്.
5. (എ) സാത്താൻ എന്തു ചെയ്തുകൊണ്ടിരിക്കുന്നു? (ബി) സ്വർഗ്ഗത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടപ്പോൾ സാത്താൻ എന്തു ചെയ്തു?
5 എന്നിരുന്നാലും കൂടുതലായി ഉത്തരം ആവശ്യപ്പെട്ടുകൊണ്ട് സാത്താൻ യേശുവിന്റെ ആത്മീയസഹോദരൻമാരെ കുററപ്പടുത്തിക്കൊണ്ടിരിക്കുന്നു, അവരാണ് യേശുവിനോടുകൂടെ ദൈവത്തിന്റെ സ്ത്രീസമാനസ്ഥാപനത്തിന്റെ “സന്തതി”യായിരിക്കുന്നത്. സ്വർഗ്ഗത്തിലെ രാജ്യത്തിന്റെ സ്ഥാപനത്തെ വർണ്ണിക്കുമ്പോൾ ബൈബിൾ സാത്താനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നമ്മുടെ സഹോദരൻമാരെ രാപകൽ നമ്മുടെ ദൈവമുമ്പാകെ കുററപ്പെടുത്തുന്ന അവരുടെ കുററാരോപകൻ താഴോട്ട് വലിച്ചെറിയപ്പെട്ടിരിക്കുന്നു!” എന്നിരുന്നാലും സാത്താൻ കുററമാരോപിക്കുന്നതിലധികം ചെയ്യുന്നു. അവൻ ശത്രുതയോടുകൂടിയ ഒരു ആക്രമണം നടത്തുന്നു! സ്വർഗ്ഗത്തിൽ നിന്നുള്ള സാത്താന്റെ ബഹിഷ്ക്കരണത്തിനു ശേഷം “മഹാസർപ്പം [സാത്താൻ] സ്ത്രീയോടു കോപിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുന്ന വേല ഉള്ളവരും ദൈവകല്പനകൾ അനുഷ്ഠിക്കുന്നവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യാൻ പുറപ്പെടുകയും ചെയ്തു”വെന്ന് ബൈബിൾ വിശദീകരിക്കുന്നു.—വെളിപ്പാട് 12:7-12, 17.
6. (എ) ഇന്ന് പ്രസംഗവേലയുടെ ചുക്കാൻ പിടിക്കുന്നതാർ, ആർ അവരോടു ചേർന്നിരിക്കുന്നു? (ബി) സാത്താൻ ഇവരോടെല്ലാം എന്തു ചെയ്യാൻ ശ്രമിക്കുന്നു?
6 “[സ്ത്രീയുടെ] സന്തതിയിൽ ശേഷിപ്പുള്ളവർ” ഇന്ന് ഭൂമിയിൽ ശേഷിച്ചിരിക്കുന്ന യഹോവയുടെ അഭിഷിക്തസാക്ഷികളാണ്. യേശു ഇപ്പോൾ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്നുവെന്നും പെട്ടെന്നുതന്നെ ഈ നീതികെട്ട വ്യവസ്ഥിതിയെ അവസാനിപ്പിക്കുമെന്നും ലോകവ്യാപകമായി പരസ്യഘോഷണം നടത്തിക്കൊണ്ട് “യേശുവിനു സാക്ഷ്യം വഹിക്കുന്ന വേല”യുടെ ചുക്കാൻ പിടിക്കുന്നത് അവരാണ്. (മത്തായി 24:14; ദാനിയേൽ 2:44) എന്നാൽ അവർ അശേഷം ഒററക്കായിരിക്കുന്നില്ല! ഇപ്പോൾ മുപ്പതു ലക്ഷത്തിലധികം വരുന്ന ഒരു വലിയ ജനക്കൂട്ടം അവരോടു ചേർന്ന് നിർമ്മലതപാലിക്കുന്ന, ഏകീകൃതവും ലോകവ്യാപകവുമായ, ഒരു സ്ഥാപനം രൂപംകൊണ്ടിരിക്കുന്നു. ഈ സകല നിർമ്മലതാപാലകരും സാത്താന്റെ നിർദ്ദാക്ഷിണ്യമായ പീഡനത്തിന്റെ ലക്ഷ്യങ്ങളായിത്തീർന്നിരിക്കുന്നു. അവരുടെ സ്വർഗ്ഗീയ പിതാവായ യഹോവ അവരുടെ നിർമ്മലതയിൽ പ്രസാദിക്കുന്നു.—2 തിമൊഥെയോസ് 3:12; സദൃശവാക്യങ്ങൾ 27:11.
7. സാത്താന്റെ ആക്രമണങ്ങൾ ഗണ്യമാക്കാതെ നമുക്ക് ധൈര്യമുള്ളവരായിരിക്കാൻകഴിയുന്നതെന്തുകൊണ്ട്?
7 സാത്താന്റെ ദുഷ്ടമായ ആക്രമണം ഇയ്യോബിൻമേൽ കേന്ദ്രീകരിച്ചിരുന്നതുപോലെ, ദൈവത്തോടു നിർമ്മലതപാലിക്കാൻ ശ്രമിക്കുന്ന നമ്മുടെമേൽ അതു കേന്ദ്രീകരിച്ചിരിക്കുന്നതായി തിരിച്ചറിയുന്നത് തീർച്ചയായും ഗൗരവമുള്ളതാണ്. എന്നിരുന്നാലും നാം സംഭ്രാന്തരാകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “യഹോവ വളരെ സ്നേഹാർദ്രതയുള്ളവനും കരുണാസമ്പന്നനുമാകുന്നു,” അവൻ “നിങ്ങളെ ഉപേക്ഷിക്കുകയോ മുഴുവനായി പരിത്യജിക്കുകയോ ഇല്ല.” (യാക്കോബ് 5:11; ആവർത്തനം 31:6) അതെ, യഹോവ നമ്മെ താങ്ങും. “നിർമ്മലതയിൽ നടക്കുന്നവർക്ക് അവൻ ഒരു പരിചയാകുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 2:7) എന്നിരുന്നാലും, നമ്മൾ പരിശോധിക്കപ്പെടാൻ യഹോവ അനുവദിക്കുകയില്ലെന്ന് ഇതിനർത്ഥമില്ല. ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ അവൻ അനുവദിക്കും. “എന്നാൽ ദൈവം വിശ്വസ്തനാണ്, നിങ്ങൾക്ക് സഹിക്കാവുന്നതിൽകവിഞ്ഞ് പരീക്ഷിക്കപ്പെടാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല, എന്നാൽ നിങ്ങൾക്ക് അതു സഹിക്കാൻ കഴിയേണ്ടതിന് അവൻ പരീക്ഷയോടുകൂടെ പോംവഴിയും ഉണ്ടാക്കും” എന്ന് അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു.—1 കൊരിന്ത്യർ 10:13.
പഡാനുഭവം നേരിടുമ്പോൾ
8. ഇയ്യോബിന്റെ ദൃഷ്ടാന്തത്തിന് ഇന്ന് നമുക്ക് പ്രയോജനം ചെയ്യാൻ കഴിയുന്നതെങ്ങനെ?
8 നാം കഠിനപീഡാനുഭവങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിർമ്മലത സംബന്ധിച്ച ഇയ്യോബിന്റെ ദൃഷ്ടാന്തത്തിന് നമുക്ക് വിശേഷാൽ പ്രയോജനം ചെയ്യാൻ കഴിയും. ഇയ്യോബ് മരിച്ച് മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴിയിൽ മറയ്ക്കപ്പെടാൻ ആഗ്രഹിക്കത്തക്കവണ്ണം വളരെയധികം കഷ്ടതയനുഭവിച്ചു. (ഇയ്യോബ് 14:13) ഇക്കാലത്തു ചിലർ സമാനമായി വിചാരിച്ചിട്ടുണ്ട്, തങ്ങൾ വളരെയധികം കഷ്ടപ്പെട്ട ഇയ്യോബിനെപ്പോലെയായിരിക്കുന്നതായി അവർ പറയുന്നു. ഒരുപക്ഷേ, ചില സന്ദർഭങ്ങളിൽ നിങ്ങളും അങ്ങനെ വിചാരിച്ചിട്ടുണ്ട്. തീർച്ചയായും, അവന്റെ കഷ്ടപ്പാടുകളെക്കുറിച്ചു വായിക്കുന്നത് നമ്മുടേതിനെക്കാൾ കഠിനമായ ഒരു പീഡാനുഭവത്തിനു വിധേയമായ ഒരു സ്നേഹിതനിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതുപോലെയായിരിക്കാൻ കഴിയും. മറെറാരാൾ സഹിച്ചുനിന്നിരിക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും അറിയുന്നത് തീർച്ചയായും സഹിച്ചു നിൽക്കാൻ നമ്മെയും സഹായിക്കുന്നു.
9. മററുള്ളവരുടെ നിർമ്മലതാപാലനഗതിയിൽ നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു?
9 നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, ഇയ്യോബിനെപ്പോലെ നിർമ്മലത പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവ ഇയ്യോബിന്റെ പുസ്തകം രേഖപ്പെടുത്തിച്ചു. (റോമർ 15:4; യാക്കോബ് 5:10, 11) ശരീരത്തിന്റെ ഒരു ഭാഗം മറെറാന്നിനെ ആശ്രയിച്ചിരിക്കുന്നതുപോലെ തന്റെ വിശ്വസ്തദാസൻമാർക്കും അന്യോന്യമുള്ള ആവശ്യമുണ്ടെന്ന് ദൈവത്തിനറിയാം. (1 കൊരിന്ത്യർ 12:20, 26) ഈ മാസികയുടെ ദശലക്ഷക്കണക്കിനു വായനക്കാർ സംബന്ധിച്ച അടുത്ത കാലത്തെ “നിർമ്മലതാപാലകർ” കൺവൻഷനെക്കുറിച്ച് ഓർക്കുക. ജീവിതത്തിലെ മുഖ്യലക്ഷ്യം ദൈവത്തോടുള്ള നിർമ്മലതപാലിക്കുകയെന്നതാക്കിയിരിക്കുന്ന അത്രയധികമാളുകളോടു സഹവസിച്ചത് എത്ര പ്രയോജനകരമായിരുന്നുവെന്ന് അവിടെ ഹാജരായവർ ഓർക്കും. തങ്ങൾക്കു ചുററുമുള്ള അനേകായിരങ്ങൾ തങ്ങളുടെ ജോലിസ്ഥലങ്ങളിലും സ്വന്തം ജനസമുദായങ്ങളിലെ സ്കൂളിലും—പീഡാകരമായ പരിശോധനകളിൽ നിർമ്മലത പാലിക്കുന്നുണ്ടെന്നറിഞ്ഞത് ഹാജരായവർക്ക് നിർമ്മലത പാലിക്കാൻ എന്തോരു പ്രോത്സാഹനമായിരുന്നു!—1 പത്രോസ് 5:9.
10. (എ) ഒരു വ്യക്തി ശരിയായ കാഴ്ചപ്പാടു നിലനിർത്തുന്നതിൽ എങ്ങനെ പരാജയപ്പെട്ടേക്കാം? (ബി) ഇയ്യോബ് എന്തിനെ ചോദ്യംചെയ്യാൻ തുടങ്ങി?
10 എന്നാൽ നാം എല്ലായ്പ്പോഴും ശരിയായ കാഴ്ചപ്പാടു നിലനിർത്താതിരുന്നേക്കാം, അങ്ങനെ ചെയ്യുന്നതിൽ ഇയ്യോബ് പരാജയപ്പെട്ടതുപോലെ. അതിയായി കഷ്ടതയനുഭവിച്ച് ഒരു വിഷണ്ണ മനഃസ്ഥിതിയിലായിരിക്കുന്നയാൾ ‘ഹാ, ദൈവം ഇത് എന്നോടു ചെയ്യുന്നതെന്തുകൊണ്ട്? ഇത് സംഭവിക്കാൻ അവൻ അനുവദിക്കുന്നതെന്തുകൊണ്ട്?’ എന്ന് പറഞ്ഞേക്കാം. ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?’ എന്നു ചോദിക്കുന്ന ഘട്ടംവരെപോലും ഒരു വ്യക്തി എത്തിയേക്കാം. തന്റെ കഷ്ടപ്പാടിന്റെ ഉറവ് തിരിച്ചറിയാതെ, നീതിമാനായിരിക്കുന്നതുകൊണ്ടുള്ള ഇപ്പോഴത്തെ പ്രയോജനത്തെ ഇയ്യോബ് ചോദ്യം ചെയ്തു. കാരണം, നല്ലവർ വഷളരെപ്പോലെയോ അധികമോ കഷ്ടപ്പെടുന്നതായി കാണപ്പെട്ടു. (ഇയ്യോബ് 9:22) എലീഹൂ പറയുന്നതനുസരിച്ച് “അതുകൊണ്ട് എനിക്കെന്തു പ്രയോജനം?” ഞാൻ പാപം ചെയ്താലുള്ളതിലധികമായി ഞാൻ എന്തു നേടുന്നു?” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോബ് 35:3, ഒരു അമേരിക്കൻ ഭാഷാന്തരം) എന്നാൽ നമുക്കു ശരിയായ കാഴ്ചപ്പാടു നഷ്ടപ്പെട്ട് ദൈവത്തെ സേവിക്കുന്നതിന്റെ മൂല്യത്തെ ചോദ്യം ചെയ്യത്തക്കവണ്ണം നമുക്കു നമ്മുടെ സ്വന്തം ക്ലേശങ്ങളിൽ വളരെയധികം മുഴുകിയിരിക്കാൻ അനുവദിക്കാവുന്നതല്ല.
11. എലീഹൂ ഇയ്യോബിന് എന്തു നല്ല തിരുത്തൽ കൊടുത്തു?
11 എലീഹൂ ഇയ്യോബിന് ആവശ്യമായ തിരുത്തൽ കൊടുത്തു, യഹോവ ഇയ്യോബിനു മീതെ വളരെ ഉയർന്നവനാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ നിർത്തി. (ഇയ്യോബ് 35:4, 5) എന്തുതന്നെ സംഭവിച്ചാലും, ദൈവം കരുതലില്ലാത്തവനാണെന്ന് നാം ഒരിക്കലും നിഗമനം ചെയ്യാൻ പാടില്ലെന്നും അവന്റെ ഭാഗത്തെ അനീതികളെന്ന് പരിഗണിക്കപ്പെടുന്നതിൽ അവനെ നമുക്കു വെറുക്കാൻ കഴിയുമെന്ന് ഏതെങ്കിലും വിധത്തിൽ ന്യായവാദം ചെയ്യാൻ പാടില്ലെന്നും എലീഹൂ പ്രകടമാക്കി. “നീ യഥാർത്ഥത്തിൽ പാപം ചെയ്യുന്നുവെങ്കിൽ അവനെതിരായി നീ എന്തു നേടുന്നു? നിന്റെ എതിർപ്പുകൾ യഥാർത്ഥത്തിൽ വർദ്ധിക്കുന്നുവെങ്കിൽ നീ അവനോട് എന്തു ചെയ്യുന്നു?” എന്ന് എലീഹൂ ഇയ്യോബിനോടു ചോദിച്ചു. (ഇയ്യോബ് 35:6) അതെ, ദൈവത്തിന്റെ വഴികളും അവന്റെ സേവനവും ഉപേക്ഷിച്ചുകൊണ്ട് അവനെ വെറുക്കാൻ നിങ്ങൾ ശ്രമിക്കുന്നവെങ്കിൽ, നിങ്ങൾ ദൈവത്തെയല്ല, നിങ്ങളേത്തന്നെ ദ്രോഹിക്കുകയാണ്.
12. നമ്മുടെ നിർമ്മലതാപാലനം ദൈവത്തെ എങ്ങനെ ബാധിക്കുന്നു?
12 മറിച്ച്, നാം നീതിചെയ്യുന്നുവെങ്കിൽ യഹോവക്കു വ്യക്തിപരമായി പ്രയോജനം കിട്ടുന്നില്ലെന്ന് എലീഹൂ പ്രകടമാക്കി. തീർച്ചയായും, നാം നിർമ്മലതപാലിക്കുന്നുവെങ്കിൽ ദൈവം പ്രസാദിക്കുന്നു. എന്നാൽ, അതേസമയം, അവൻ യാതൊരു പ്രകാരത്തിലും നമ്മുടെ ആരാധനയെ ആശ്രയിക്കുന്നവൻ അല്ല. ഇത് എലീഹൂ ഇയ്യോബിനോടു ചോദിച്ച ചോദ്യത്താൽ സൂചിപ്പിക്കപ്പെടന്നു: ”നീ യഥാർത്ഥത്തിൽ നീതിമാനാണെങ്കിൽ നീ അവന് എന്തുകൊടുക്കുന്നു, അല്ലെങ്കിൽ നിന്റെ സ്വന്തം കൈയിൽനിന്ന് അവൻ എന്തു സ്വീകരിക്കുന്നു?” (ഇയ്യോബ് 35:7) ദൈവമാണു നമുക്കു ജീവൻ നൽകിയത്, അവൻ നിമിത്തമാണു നാം ശ്വസിക്കുന്നതും ചരിക്കുന്നതും സ്ഥിതിചെയ്യുന്നതും. സകലവും അവന്റെ വകയാണ്! (പ്രവൃത്തികൾ 17:25; 1 ദിനവൃത്താന്തം 29:14) അങ്ങനെ നമ്മുടെ ദുഷ്ടതക്കോ നമ്മുടെ നീതിക്കോ ദൈവത്തെ വ്യക്തിപരമായി ബാധിക്കാൻ കഴിയുന്നതല്ല.—ഇയ്യോബ് 35:8.
തിരുത്തപ്പെട്ടപ്പോൾ
13. (എ) ഇയ്യോബ് കൊടുക്കപ്പെട്ട തിരുത്തലിനോട് എങ്ങനെ പ്രതിവർത്തിച്ചു? (ബി) നമുക്കെല്ലാം ഏതു പ്രശ്നമുണ്ട്?
13 ആദ്യം എലീഹൂവും പിന്നീടു യഹോവതന്നെയും കൊടുത്ത തിരുത്തലിനോട് ഇയ്യോബ് എങ്ങനെ പ്രതികരിച്ചു? “പൊടിയിലും വെണ്ണീറിലും” ഇരുന്ന് അനുതപിച്ചുകൊണ്ട് അവൻ അതു സ്വീകരിച്ചു. (ഇയ്യോബ് 42:6) അതെ, ഇയ്യോബ് തന്റെ തെററു സമ്മതിച്ചുകൊണ്ട് തന്നേത്തന്നെ താഴ്ത്തി. നാം അത്തരം താഴ്മയെ വിലമതിക്കുന്നില്ലേ? എന്നാൽ നമ്മേസംബന്ധിച്ചെന്ത്? നാം ഇയ്യോബിനെപ്പോലെ അചഞ്ചലരായ നിർമ്മലതാപാലകരായിരുന്നാലും നമ്മളെല്ലാം തെററുചെയ്യാനും ഏതെങ്കിലും വിധത്തിൽ സമനിലയില്ലാത്തവരായിത്തീരാനും ചായ്വുള്ളവരാണ്. (യാക്കോബ് 3:2; ഗലാത്യർ 2:11-14) നമ്മുടെ തെററും അപൂണ്ണതയും നമ്മുടെ ശ്രദ്ധയിലേക്കു വരുത്തുമ്പോൾ നാം എന്താണ് ചെയ്യേണ്ടത്—എലീഹൂവിനെപ്പോലെ പ്രായംകുറഞ്ഞ ഒരാളാൽപോലും?—ഇയ്യോബ് 32:4.
14. (എ) ഒരു വ്യക്തി തിരുത്തപ്പെടുമ്പോൾ പൊതുവേയുള്ള ചായ്വ് എന്താണ്? (ബി) എന്തിന് തെററുകൾക്കോ അനുചിതമായ തീരുമാനങ്ങൾക്കോ സംഭാവന ചെയ്യാൻ കഴിയും, തിരുത്തപ്പെട്ടപ്പോൾ ഇയ്യോബ് എന്തു ദൃഷ്ടാന്തം വെച്ചു?
14 തിരുത്തൽ സ്വീകരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. (എബ്രായർ 12:11; സദൃശവാക്യങ്ങൾ 3:11, 12) നമ്മേത്തന്നെ നീതീകരിക്കുന്നതിനു ശ്രമിക്കാനാണ് ചായ്വ്. ഇയ്യോബിനെപ്പോലെ നാം കരുതിക്കൂട്ടി എന്തെങ്കിലും തെററു പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ലായിരിക്കാം. നമ്മുടെ ആന്തരം നല്ലതായിരുന്നിരിക്കാം. എന്നാൽ പൂർണ്ണമായ അറിവില്ലാതെ, ഗ്രാഹ്യത്തിന്റെയോ സംവേദനത്തിന്റെയോ അഭാവത്തോടെ, നാം സംസാരിച്ചിരിക്കാം. ഒരുപക്ഷേ നമ്മുടെ പ്രസ്താവനകൾ വർഗ്ഗീയമോ ദേശീയമോ ആയ ശ്രേഷ്ഠതയുടെ ഒരു ഭാവത്തെയോ ഒരു സംഗതി സംബന്ധിച്ച് തിരുവെഴുത്തുപരമായി തെളിവില്ലാത്ത ദൃഢതയെയോ പ്രതിഫലിപ്പിച്ചിരിക്കാം. നാം പറഞ്ഞത് ഏറെയും വ്യക്തിപരമായ നമ്മുടെ സ്വന്തം വീക്ഷണഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും മററുള്ളവരുടെ ആത്മീയതയെ അപകടത്തിലാക്കുന്ന അളവോളം അവരെ അതു മുറിപ്പെടുത്തിയെന്നും നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടേക്കാം. തിരുത്തപ്പെടുമ്പോൾ, നാം ഇയ്യോബിനെപ്പോലെ ‘ഗ്രാഹ്യമില്ലാതെ സംസാരിച്ചുപോയെന്നു’ സമ്മതിക്കുകയും “പറഞ്ഞതു പിൻവലിക്കുകയും” ചെയ്യുമോ?—ഇയ്യോബ് 42:3, 6.
ധനത്തിലല്ല, ദൈവത്തിൽ ആശ്രയിക്കൽ
15. ഇയ്യോബിന്റെ ആശ്രയം അവന്റെ ധനത്തിലല്ലായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
15 ഇയ്യോബ് ദൈവത്തെ മറന്നിരുന്നുവെന്നും അവന്റെ ആശ്രയം മറെറവിടെയോ വെച്ചിരുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട് അവന്റെ ആശ്രയലക്ഷ്യത്തെ ബിൽദാദ് ചോദ്യം ചെയ്തു. (ഇയ്യോബ് 8:13, 14) എന്നിരുന്നാലും, ഇയ്യോബ് അനേകം ഭൗതികവസ്തുക്കളാൽ അനുഗൃഹീതനായിരുന്നെങ്കിലും അവന്റെ ആശ്രയം അവയിലല്ലായിരുന്നു. അവന്റെ സ്വത്തുക്കളെല്ലാം നശിച്ചപ്പോഴും അവന്റെ നിർമ്മലതക്ക് അശേഷം ഇളക്കം തട്ടിയില്ല. (ഇയ്യേബ് 1:21) തന്റെ സമാപന പ്രതിവാദത്തിൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ഞാൻ സ്വർണ്ണത്തെ എന്റെ വിശ്വാസമാക്കിവെച്ചെങ്കിൽ, അല്ലെങ്കിൽ സ്വർണ്ണത്തോട് ‘നീ എന്റെ ആശ്രയമാകുന്നു’ എന്ന് ഞാൻ പറഞ്ഞിരിക്കുന്നുവെങ്കിൽ! എന്റെ വസ്തുവക വളരെയധികമാകയാലും എന്റെ കൈ ധാരാളം വസ്തുക്കൾ ആർജ്ജിച്ചിരുന്നതിനാലും ഞാൻ പതിവായി സന്തോഷിച്ചിരുന്നെങ്കിൽ . . . അതും ന്യായാധിപൻമാർ ശ്രദ്ധിക്കേണ്ട ഒരു തെററ് ആയിരിക്കും, എന്തെന്നാൽ ഞാൻ ഉയരത്തിലെ ദൈവത്തെ നിഷേധിക്കുമായിരുന്നു.”—ഇയ്യോബ് 31:24-28.
16. (എ) നാം നമ്മേക്കുറിച്ചുതന്നെ എന്തു പരിശോധന നടത്തണം? (ബി) തന്നിൽ ആശ്രയിക്കുന്നവരോട് ദൈവം എന്തു വാഗ്ദത്തം ചെയ്യുന്നു
16 നമ്മേ സംബന്ധിച്ചെന്ത്? നാം നമ്മുടെ ആശ്രയം എവിടെ വെക്കുന്നു—യഹോവയിലോ ഭൗതിക സ്വത്തുക്കളിലോ? ഇയ്യോബ് ആഗ്രഹിച്ചതുപോലെ, കൃത്യതയുള്ള ത്രാസ്സിൽ നമ്മെ തൂക്കിയാൽ ഈ കാര്യത്തിലുള്ള നമ്മുടെ നിർമ്മലത ദൈവം അറിയുമോ? നമ്മുടെ മുഖ്യ ജീവിതതാൽപ്പര്യം യഥാർത്ഥത്തിൽ സാത്താന്റെ പരിഹാസങ്ങൾക്ക് ഉത്തരം കൊടുക്കാൻ സഹായകമായ ഒരു നിർമ്മലതാപാലന ഗതി യഹോവക്കു പ്രദാനം ചെയ്യുകയെന്നതാണോ? അതോ, ഉല്ലാസങ്ങൾക്കും സ്വത്തുക്കൾക്കും വേണ്ടിയുള്ള നമ്മുടെ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിലാണോ നമുക്കു വിശേഷാൽ താത്പര്യമുള്ളത്? നമുക്ക് ഇയ്യോബിനെപ്പോലെയായിരിക്കാനും യഹോവയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമുക്കുതന്നെയോ ലഭ്യമായ ഭൗതികവസ്തുക്കൾക്കോ അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കാനും കഴിയുമെങ്കിൽ എത്ര നന്ന്! യഹോവയുടെ താത്പര്യങ്ങൾ ഒന്നാമതുവെച്ചുകൊണ്ട് നാം അവനിൽ ആശ്രയിക്കുന്നുവെങ്കിൽ നമ്മെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.—മത്തായി 6:31-33; എബ്രായർ 13:5, 6.
ലൈംഗികസൻമാർഗ്ഗം
17. ഇയ്യോബിന്റെ “ആശ്വാസകൻമാർ” ഏതു കുററാരോപണങ്ങൾ നടത്തി, എന്നാൽ തന്റെ ധാർമ്മിക നടത്തയെക്കുറിച്ചു ഇയ്യോബ് എന്തു പറഞ്ഞു?
17 ഇയ്യോബിന്റെ വ്യാജാശ്വാസകൻമാർ ലൈംഗിക ദുർന്നടത്ത സംബന്ധിച്ച് അവനെ നേരിട്ട് കുററപ്പെടുത്തിയില്ല, എന്നാൽ ഏതോ രഹസ്യതെററിന് ദൈവം അവനെ ശിക്ഷിക്കുകയാണെന്ന് അവർ കൂടെക്കൂടെ സൂചിപ്പിക്കുകയുണ്ടായി. തീർച്ചയായും “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവൻ” ആയ ഒരു ധനവാൻ എന്ന നിലയിൽ ഇയ്യോബിനു തീർച്ചയായും വിവാഹത്തിനു പുറത്തെ ലൈംഗികതയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. (ഇയ്യോബ് 1:3; 24:15) ഇയ്യോബിന്റെ കാലത്തിനു മുമ്പും പിമ്പുമുള്ള മററു ദൈവദാസൻമാർ ലൈംഗികപ്രലോഭനങ്ങൾക്കു വഴങ്ങിയിട്ടുണ്ട്. (ഉല്പത്തി 38:15-23; 2 ശമുവേൽ 11:1-5) എന്നിരുന്നാലും, ഇയ്യോബ് അത്തരം ദുഷ്പ്രവൃത്തിയുടെ ഏതു കുററാരോപണങ്ങൾക്കുമെതിരെ പ്രതിവാദിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ എന്റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു. അതുകൊണ്ട് ഒരു കന്യകയിൽ ശ്രദ്ധിക്കുന്നതായി എനിക്ക് എന്നേത്തന്നെ എങ്ങനെ പ്രകടമാക്കാൻ കഴിയും? എന്റെ ഹൃദയം ഒരു സ്ത്രീയുടെ നേരെ വശീകരിക്കപ്പെടുകയും ഞാൻ എന്റെ കൂട്ടുകാരന്റെ പ്രവേശനവാതിൽക്കൽത്തന്നെ പതിയിരിക്കുകയും ചെയ്യുന്നുവെങ്കിൽ . . . അതു ദുർന്നടത്തയായിരിക്കും, അതു ന്യായാധിപൻമാർ ശ്രദ്ധിക്കേണ്ട ഒരു തെററായിരിക്കും.”—ഇയ്യോബ് 31:1, 9-11.
18. ലൈംഗിക സൻമാർഗ്ഗം നിലനിർത്തുന്നത് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്, എന്നാൽ നാം അതു നിലനിർത്തുന്നുവെങ്കിൽ നാം സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്?
18 ഒരുപക്ഷേ, ദൈവദാസൻമാരുടെ നിർമ്മലതക്കു തുരങ്കം വയ്ക്കുന്നതിൽ, ദുർവൃത്തിയിലേർപ്പെടാൻ ദൈവദാസൻമാരെ പ്രേരിപ്പിക്കുന്നടത്തോളം മറെറാരു മാർഗ്ഗത്തിലും സാത്താൻ വിജയിച്ചിട്ടില്ല. (സംഖ്യാപുസ്തകം അദ്ധ്യായം 25) ലൈംഗിക ദുർന്നടത്തയ്ക്കുള്ള സകല പ്രലോഭനങ്ങളെയും ചെറുത്തുനിന്നുകൊണ്ട് നിങ്ങൾക്ക് ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കാൻ കഴിയുമോ? വിശേഷിച്ച്, ദുർമ്മാർഗ്ഗം വളരെ പ്രബലപ്പെട്ടിരിക്കുന്ന, ലൈംഗിക ഭ്രാന്തു പിടിച്ച ഈ ലോകത്തിൽ അതു തീർച്ചയായും ഒരു വെല്ലുവിളിയാണ്. എന്നാൽ കണക്കുചോദിക്കുമ്പോൾ, ഇയ്യോബിനെപ്പോലെ ധൈര്യപൂർവ്വം “ദൈവം എന്റെ നിർമ്മലത അറിയാനിടയാകും” എന്നു പറയാൻ കഴിയുന്നത് എത്ര നന്നാണെന്ന് ചിന്തിക്കുക!—ഇയ്യോബ് 31:6.
നമ്മെ എന്തിനു സഹായിക്കാൻ കഴിയും
19. നിർമ്മലത പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമായിരിക്കുന്നതെന്ത്?
19 ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാൻ സാത്താൻ ശ്രമിച്ചതുപോലെതന്നെ നമ്മുടെ നിർമ്മലതയെയും തകർക്കാൻ ഇന്ന് അവൻ കഠിനശ്രമം ചെയ്യുന്നതുകൊണ്ട് ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കുക എളുപ്പമല്ല. അതുകൊണ്ട് നാം ദൈവത്തിൽ നിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (എഫേസ്യർ 6:10-18) ഇതിൽ ഇയ്യോബിനെപ്പോലെ ദൈവത്തോടു ചേർന്നുനിൽക്കുന്നതും നാമോ നമ്മുടെ കുടുംബമോ ചെയ്യുന്ന എന്തിലും അവനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ച് സദാ ബോധമുള്ളവരായിരിക്കുന്നതും ഉൾപ്പെടുന്നു. (ഇയ്യോബ് 1:5) അങ്ങനെ, ബൈബിൾ പഠനവും സഹവിശ്വാസികളുമായുള്ള നിരന്തര സഹവാസവും നമ്മുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനവും മർമ്മപ്രധാനമാണ്.—2 തിമൊഥെയോസ് 2:15; എബ്രായർ 10:25; റോമർ 10:10.
20. (എ) പീഡാനുഭവവേളകളിൽ ഏതു പ്രത്യാശക്ക് നമ്മെ പുലർത്താൻ കഴിയും? (ബി) നിർമ്മലതാപാലനത്തിന് സങ്കീർത്തനക്കാരൻ പറഞ്ഞ ഏതു പ്രതിഫലം നമുക്ക് ലഭിച്ചേക്കാം?
20 എന്നാൽ ഈ ജീവിതം മാത്രമല്ലുള്ളത് എന്ന ഇയ്യോബിന്റെ വിശ്വാസമായിരുന്നു അവനെ പുലർത്തിയത്. ആ വിശ്വാസത്തിനാണ് പീഡാനുഭവവേളയിൽ നമ്മെയും വിശേഷാൽ പുലർത്താൻ കഴിയുന്നത്. “ഒരു കരുത്തനായ മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവനു വീണ്ടും ജീവിക്കാൻ കഴിയുമോ?” എന്നു ഇയ്യോബ് ചോദിച്ചു. മറുപടിയായി “നീ വിളിക്കും, ഞാൻ തന്നെ നിനക്ക് ഉത്തരം നൽകും” എന്ന് അവൻ പറഞ്ഞു. (ഇയ്യോബ് 14:13-15) യഹോവ തന്റെ വിശ്വസ്ത ദാസൻമാരെ ഉയിർപ്പിക്കുമെന്നുള്ള ഇതേ സമ്പൂർണ്ണ വിശ്വാസത്തിന് സാത്താൻ വരുത്തിയേക്കാവുന്ന ഏതു പരിശോധനയേയും അഭിമുഖീകരിക്കാൻ നമ്മെയും സഹായിക്കുന്നതിനു കഴിയും. (എബ്രായർ 6:10) ദീർഘനാൾ മുമ്പ് ബൈബിൾ സങ്കീർത്തനക്കാരൻ എഴുതി: “എന്നെ സംബന്ധിച്ചടത്തോളം എന്റെ നിർമ്മലത നിമിത്തം നീ എന്നെ താങ്ങിയിരിക്കുന്നു, നീ എന്നെ നിന്റെ മുഖത്തിനുമുമ്പാകെ അനിശ്ചിതകാലത്തോളം നിർത്തും.” (സങ്കീർത്തനം 41:12) നമ്മിൽ ഓരോരുത്തരുടെയും സന്തുഷ്ട ഭാവി അതായിരിക്കട്ടെ—യഹോവയുടെ നിർമ്മലത പാലിക്കുന്ന ദാസൻമാരായിരിക്കുക നിമിത്തം നമ്മെ താങ്ങുന്നതിനും എന്നേക്കും കാത്തുസൂക്ഷിക്കുന്നതിനും യഹോവ ഉണ്ടായിരിക്കട്ടെ! (w86 3⁄1)
നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
▫ ആർ ഇയ്യോബിനെപ്പോലെയാണെന്നു തെളിഞ്ഞിരിക്കുന്നു, അവരെയും ഇയ്യോബിനെയും എങ്ങനെ താരതമ്യപ്പെടുത്താം?
▫ ഇയ്യോബ് തന്റെ പീഡാനുഭവങ്ങളോടു പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
▫ ഇയ്യോബ് തിരുത്തലിന് എങ്ങനെ ചെവികൊടുത്തു, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
▫ ഭൗതിക വസ്തുക്കളോടും ലൈംഗിക സൻമാർഗ്ഗത്തോടുമുള്ള ബന്ധത്തിൽ ഇയ്യോബ് എന്തു നല്ല ദൃഷ്ടാന്തം നൽകി?
▫ ഇയ്യോബിനെപ്പോലെ നിർമ്മലത പാലിക്കാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?
[28-ാം പേജിലെ ചിത്രം]
ഇയ്യോബിനെപ്പോലെ, നിർമ്മലത പാലിക്കുന്നതുകൊണ്ട് ഇപ്പോഴുള്ള പ്രയോജനത്തെ നിങ്ങൾ എന്നെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ?