അധ്യായം പത്ത്
ആത്മജീവികളും നമ്മളും
ദൂതന്മാർ മനുഷ്യരെ സഹായിക്കാറുണ്ടോ?
ദുഷ്ടാത്മാക്കൾ മനുഷ്യരെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ?
ദുഷ്ടാത്മാക്കളെ നാം ഭയക്കണമോ?
1. നാം ദൂതന്മാരെക്കുറിച്ച് അറിയേണ്ടത് എന്തുകൊണ്ട്?
ഒരു വ്യക്തിയെ അറിയുന്നതിന്റെ ഭാഗമാണ് അയാളുടെ കുടുംബത്തെക്കുറിച്ചും ചില കാര്യങ്ങളൊക്കെ അറിയുക എന്നത്. സമാനമായി, യഹോവയാം ദൈവത്തെക്കുറിച്ച് അറിയുന്നതിൽ ദൂതന്മാർ അടങ്ങുന്ന അവന്റെ സ്വർഗീയ കുടുംബത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. ഈ ദൂതന്മാരെ ‘ദൈവപുത്രന്മാർ’ എന്നാണു ബൈബിൾ വിളിക്കുന്നത്. (ഇയ്യോബ് 38:6) അങ്ങനെയെങ്കിൽ, ദൈവോദ്ദേശ്യത്തിൽ അവർക്കുള്ള സ്ഥാനമെന്താണ്? മനുഷ്യ ചരിത്രത്തിൽ അവർക്ക് ഒരു പങ്കുണ്ടായിരുന്നിട്ടുണ്ടോ? ദൂതന്മാർ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?
2. ദൂതന്മാർ ഉണ്ടായത് എങ്ങനെ, അവരുടെ എണ്ണം എത്ര?
2 ദൂതന്മാരെക്കുറിച്ചു ബൈബിളിൽ നൂറുകണക്കിനു പരാമർശങ്ങളുണ്ട്. അവരെക്കുറിച്ചു കൂടുതലായി പഠിക്കാൻ നമുക്ക് അവയിൽ ചിലത് ഇപ്പോൾ പരിശോധിക്കാം. ദൂതന്മാർ എങ്ങനെയാണ് ഉണ്ടായത്? കൊലൊസ്സ്യർ 1:15, 16 പറയുന്നു: ‘സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലവും അവൻ [യേശുക്രിസ്തു] മുഖാന്തരം സൃഷ്ടിക്കപ്പെട്ടു.’ അതിനാൽ, തന്റെ ആദ്യജാതപുത്രനിലൂടെ യഹോവയാം ദൈവമാണ് ദൂതന്മാരെന്നു വിളിക്കപ്പെടുന്ന ആത്മജീവികളെ ഓരോരുത്തരെയും സൃഷ്ടിച്ചത്. എത്ര ദൂതന്മാരുണ്ട്? കോടിക്കണക്കിനു ദൂതന്മാരുണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു. അവരെല്ലാം വീരന്മാരാണ് അഥവാ ശക്തന്മാരാണ്.—സങ്കീർത്തനം 103:20.a
3. ദൂതന്മാരെക്കുറിച്ച് ഇയ്യോബ് 38:4-7 നമ്മോട് എന്തു പറയുന്നു?
3 ഭൂമി സൃഷ്ടിക്കപ്പെട്ട സമയത്ത് ‘ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർത്തു’ എന്ന് ദൈവവചനമായ ബൈബിൾ നമ്മോടു പറയുന്നു. (ഇയ്യോബ് 38:4-7) അതേ, മനുഷ്യനെയും ഭൂമിയെയും പോലും സൃഷ്ടിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ ദൂതന്മാർ ഉണ്ടായിരുന്നു. അവർക്കു വികാരങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാനും ഈ ബൈബിൾഭാഗം നമ്മെ സഹായിക്കുന്നു. കാരണം, അവർ ‘സന്തോഷിച്ച് ആർത്തു’ എന്ന് അതു പറയുന്നു. ‘ദൈവപുത്രന്മാർ എല്ലാം’ ഒന്നിച്ചു ഘോഷിച്ചുല്ലസിച്ചുവെന്നതും ശ്രദ്ധിക്കുക. ആ സമയത്ത്, ദൂതന്മാരെല്ലാം യഹോവയെ സേവിക്കുന്ന ഒരു ഏകീകൃത കുടുംബത്തിന്റെ ഭാഗമായിരുന്നു.
ദൂത പിന്തുണയും സംരക്ഷണവും
4. മനുഷ്യരുടെ പ്രവർത്തനങ്ങളിൽ വിശ്വസ്ത ദൂതന്മാർ തത്പരരാണെന്നു ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
4 ആദ്യ മാനുഷ ജോഡിയുടെ സൃഷ്ടിക്ക് സാക്ഷ്യം വഹിച്ചതുമുതൽ, വളർന്നു വികാസം പ്രാപിച്ചുകൊണ്ടിരുന്ന മാനവകുലത്തിലും ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിലും വിശ്വസ്ത ആത്മജീവികൾ അതീവ തത്പരരായിരുന്നിട്ടുണ്ട്. (സദൃശവാക്യങ്ങൾ 8:30, 31; 1 പത്രൊസ് 1:11, 12) എന്നാൽ കാലം കഴിഞ്ഞതോടെ, മനുഷ്യവർഗത്തിൽ ഭൂരിഭാഗവും തങ്ങളുടെ സ്നേഹവാനായ സ്രഷ്ടാവിനെ സേവിക്കുന്നതിൽനിന്ന് അകന്നുപോകുന്നതായി ഈ ദൂതന്മാർ നിരീക്ഷിച്ചു. അത് വിശ്വസ്തരായ ഈ ദൂതന്മാരെ എത്രമാത്രം ദുഃഖിപ്പിച്ചിരിക്കണം! അതേസമയം, മനുഷ്യരിൽ ആരെങ്കിലുമൊരാൾ യഹോവയിങ്കലേക്കു മടങ്ങിവന്നാലോ, ‘ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകുന്നു.’ (ലൂക്കൊസ് 15:10) ദൈവത്തെ സേവിക്കുന്നവരുടെ ക്ഷേമത്തിൽ ദൂതന്മാർ ഇത്ര തത്പരരായതിനാൽ, ഭൂമിയിലെ തന്റെ വിശ്വസ്ത ദാസരെ ശക്തീകരിക്കാനും സംരക്ഷിക്കാനുമായി യഹോവ പലപ്പോഴും ദൂതന്മാരെ ഉപയോഗിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. (എബ്രായർ 1:7, 14) ഏതാനും ഉദാഹരണങ്ങൾ നോക്കുക.
‘എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.’—ദാനീയേൽ 6:22
5. ദൂതപിന്തുണയുടെ ഏതെല്ലാം ഉദാഹരണങ്ങൾ ബൈബിളിൽ കാണാം?
5 സൊദോം, ഗൊമോര എന്നീ ദുഷ്ടനഗരങ്ങളിൽനിന്നു പുറത്തു കടന്നുകൊണ്ട് അവയുടെ നാശത്തെ അതിജീവിക്കാൻ നീതിമാനായ ലോത്തിനെയും പെൺമക്കളെയും രണ്ടു ദൂതന്മാർ സഹായിച്ചു. (ഉല്പത്തി 19:15, 16) നൂറ്റാണ്ടുകൾക്കുശേഷം, ദാനീയേൽ പ്രവാചകനും ദൂതസഹായം ലഭിച്ചു. സിംഹക്കുഴിയിൽ എറിയപ്പെട്ടെങ്കിലും ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ട അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു.” (ദാനീയേൽ 6:22) പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഒരു ദൂതൻ പത്രൊസ് അപ്പൊസ്തലനെ ജയിലിൽനിന്നു മോചിപ്പിച്ചു. (പ്രവൃത്തികൾ 12:6-11) യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ തുടക്കത്തിൽ ദൂതന്മാർ അവനെ ശക്തീകരിച്ചു. (മർക്കൊസ് 1:13) മരിക്കുന്നതിനു തൊട്ടുമുമ്പും ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് യേശുവിനെ ‘ശക്തിപ്പെടുത്തി.’ (ലൂക്കൊസ് 22:43) യേശുവിന്റെ ജീവിതത്തിലെ ആ നിർണായക സമയങ്ങളിൽ അത് അവന് എത്രമാത്രം ആശ്വാസം പകർന്നിരിക്കണം!
6. (എ) ദൂതന്മാർ ഇക്കാലത്ത് ദൈവജനത്തെ സംരക്ഷിക്കുന്നത് എങ്ങനെ? (ബി) ഇപ്പോൾ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
6 ഇക്കാലത്ത് ദൂതന്മാർ ദൈവജനത്തിനു പ്രത്യക്ഷപ്പെടുന്നില്ല. മനുഷ്യനേത്രങ്ങൾക്ക് അദൃശ്യരാണെങ്കിലും ദൈവത്തിന്റെ ശക്തരായ ദൂതന്മാർ ഇപ്പോഴും അവന്റെ ജനത്തെ സംരക്ഷിക്കുന്നുണ്ട്, പ്രത്യേകിച്ച് ആത്മീയ ഹാനിവരുത്തുന്ന എന്തിൽനിന്നും. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:7) ആ വാക്കുകൾ നമുക്കു വളരെയധികം ആശ്വാസം പകരേണ്ടത് എന്തുകൊണ്ട്? എന്തെന്നാൽ, നമ്മെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന അപകടകാരികളായ ദുഷ്ടാത്മജീവികളുണ്ട്! ആരാണ് അവർ? അവർ എങ്ങനെ ഉണ്ടായി? നമ്മെ ദ്രോഹിക്കാൻ അവർ ശ്രമിക്കുന്നത് എങ്ങനെ? ഉത്തരങ്ങൾക്കായി നമുക്കു മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ അരങ്ങേറിയ ചില സംഭവങ്ങളിലേക്ക് അൽപ്പസമയത്തേക്കു ശ്രദ്ധതിരിക്കാം.
നമ്മുടെ ശത്രുക്കളായ ആത്മജീവികൾ
7. മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റുന്നതിൽ സാത്താൻ ഏത് അളവോളം വിജയിച്ചു?
7 മൂന്നാം അധ്യായത്തിൽ നാം പഠിച്ചതുപോലെ, മറ്റുള്ളവരെ ഭരിക്കാനുള്ള ആഗ്രഹം ദൂതന്മാരിൽ ഒരാൾ വളർത്തിയെടുക്കുകയും അങ്ങനെ ദൈവത്തിനെതിരെ തിരിയുകയും ചെയ്തു. പിന്നീട് ഈ ദൂതൻ പിശാചായ സാത്താൻ എന്ന് അറിയപ്പെടാൻ ഇടയായി. (വെളിപ്പാടു 12:9) ഹവ്വായെ വഞ്ചിച്ചതിനെ തുടർന്നുള്ള 1,600-ഓളം വർഷക്കാലത്ത്, ഹാബെൽ, ഹാനോക്ക്, നോഹ തുടങ്ങി ഏതാനും പേരൊഴികെ ഏറെക്കുറെ സകലമനുഷ്യരെയും ദൈവത്തിൽനിന്ന് അകറ്റുന്നതിൽ സാത്താൻ വിജയിച്ചു.—എബ്രായർ 11:4, 5, 7.
8. (എ) ചില ദൂതന്മാർ ഭൂതങ്ങളായിത്തീർന്നത് എങ്ങനെ? (ബി) നോഹയുടെ കാലത്തെ ജലപ്രളയത്തെ അതിജീവിക്കാൻ ഭൂതങ്ങൾക്ക് എന്തു ചെയ്യേണ്ടിവന്നു?
8 നോഹയുടെ കാലത്ത് മറ്റു ചില ദൂതന്മാരും യഹോവയ്ക്കെതിരെ മത്സരിച്ചു. ദൈവത്തിന്റെ സ്വർഗീയ കുടുംബത്തിൽ തങ്ങൾക്കുള്ള സ്ഥാനം വിട്ട് അവർ ഭൂമിയിൽവന്നു ജഡശരീരം സ്വീകരിച്ചു. എന്തുകൊണ്ട്? ഉല്പത്തി 6:2-ൽ നാം ഇങ്ങനെ വായിക്കുന്നു: “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.” എന്നാൽ ഈ ദൂതന്മാരുടെ നടപടികളും അതേത്തുടർന്ന് മനുഷ്യവർഗത്തിൽ ഉണ്ടായ ദുഷ്ടതയും തുടർന്നുപോകാൻ യഹോവ അനുവദിച്ചില്ല. അവൻ മുഴു ഭൂമിയിലും ഒരു ജലപ്രളയം വരുത്തി ദുഷ്ടമനുഷ്യരെ ഉന്മൂലനം ചെയ്യുകയും തന്റെ വിശ്വസ്ത ദാസരെ മാത്രം സംരക്ഷിക്കുകയും ചെയ്തു. (ഉല്പത്തി 7:17, 23) മത്സരികളായ ദൂതന്മാർ അഥവാ ഭൂതങ്ങൾ ജഡശരീരം വെടിഞ്ഞ് ആത്മജീവികളായി സ്വർഗത്തിലേക്കു തിരിച്ചുപോകാൻ നിർബന്ധിതരായി. അവർ പിശാചിന്റെ—‘ഭൂതങ്ങളുടെ തലവൻ’—പക്ഷം ചേർന്നിരുന്നു.—മത്തായി 9:34.
9. (എ) സ്വർഗത്തിലേക്കു തിരിച്ചുചെന്ന ഭൂതങ്ങൾക്ക് എന്തു സംഭവിച്ചു? (ബി) ഭൂതങ്ങളോടുള്ള ബന്ധത്തിൽ നാം എന്തു പരിചിന്തിക്കും?
9 അനുസരണംകെട്ട ദൂതന്മാർ സ്വർഗത്തിലേക്കു തിരിച്ചുചെന്നപ്പോൾ, അവർക്കും അവരുടെ തലവനായ സാത്താന്റെ കാര്യത്തിലെന്നപോലെ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടു. (2 പത്രൊസ് 2:4) ഇപ്പോൾ ജഡശരീരം ധരിക്കാൻ കഴിയില്ലെങ്കിലും അവർ ഇന്നും മനുഷ്യരുടെമേൽ വളരെ മോശമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഭൂതങ്ങളുടെ സഹായത്തോടെ സാത്താൻ ഇപ്പോൾ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 12:9; 1 യോഹന്നാൻ 5:19) എങ്ങനെ? ആളുകളെ വഴിതെറ്റിക്കാനായി മെനഞ്ഞെടുത്തിരിക്കുന്ന മാർഗങ്ങളിലൂടെയാണ് മുഖ്യമായും അവർ ഇതു ചെയ്യുന്നത്. (2 കൊരിന്ത്യർ 2:11) നമുക്കിപ്പോൾ അവയിൽ ഏതാനും ചിലതു പരിശോധിക്കാം.
ഭൂതങ്ങൾ വഴിതെറ്റിക്കുന്ന വിധം
10. എന്താണ് ആത്മവിദ്യ?
10 മനുഷ്യരെ വഴിതെറ്റിക്കാനായി ഭൂതങ്ങൾ ആത്മവിദ്യ ഉപയോഗിക്കുന്നു. നേരിട്ടോ ഒരു മധ്യവർത്തി മുഖാന്തരമോ ഭൂതങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് ആത്മവിദ്യയിൽ ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ ആത്മവിദ്യയെ കുറ്റംവിധിക്കുകയും അതുമായി ബന്ധപ്പെട്ട സകലത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. (ഗലാത്യർ 5:19-21) മീൻപിടിത്തക്കാരൻ ചൂണ്ടയിൽ കോർക്കുന്ന ഇരപോലെയാണ് ഭൂതങ്ങൾക്ക് ആത്മവിദ്യ. ഓരോതരം മത്സ്യത്തെ പിടിക്കാനും മീൻപിടിത്തക്കാരൻ ഓരോ തരത്തിലുള്ള ഇരയാണ് ഉപയോഗിക്കുന്നത്. അതുപോലെ, സകലതരം മനുഷ്യരെയും തങ്ങളുടെ സ്വാധീനത്തിൻ കീഴിലാക്കാനായി ദുഷ്ടാത്മാക്കൾ ആത്മവിദ്യയുടെ വ്യത്യസ്ത രൂപങ്ങൾ ഉപയോഗിക്കുന്നു.
11. എന്താണ് ഭാവികഥനവിദ്യ, നാം അത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
11 ഭൂതങ്ങൾ മനുഷ്യരെ കെണിയിലകപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു ഇര ഭാവികഥനവിദ്യയാണ്. എന്താണത്? ഭാവിയെയോ അജ്ഞാതമായ ഏതെങ്കിലും കാര്യത്തെയോ കുറിച്ച് അറിയാനുള്ള ശ്രമമാണ് അത്. ജ്യോതിഷം, ചീട്ടുകൾ ഉപയോഗിച്ചുള്ള ഭാഗ്യംപറച്ചിൽ, സ്ഫടികദർശനം, കൈനോട്ടം, സ്വപ്നത്തിലെ നിഗൂഢമായ ശകുനങ്ങൾക്കോ അടയാളങ്ങൾക്കോ വേണ്ടിയുള്ള അന്വേഷണം എന്നിവയാണ് ഭാവികഥനവിദ്യയുടെ ചില രൂപങ്ങൾ. ഭാവികഥനവിദ്യ നിരുപദ്രവകരമാണെന്നു പലർക്കും തോന്നിയേക്കാമെങ്കിലും, ഭാഗ്യം പറയുന്നവരും ദുഷ്ടാത്മാക്കളും കൈകോർത്താണു നീങ്ങുന്നതെന്നു ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, പ്രവൃത്തികൾ 16:16-18-ൽ ‘ലക്ഷണം പറയാൻ’ ഒരു പെൺകുട്ടിയെ അവളിലുള്ള ഭൂതം പ്രാപ്തയാക്കിയതിനെക്കുറിച്ചുള്ള പരാമർശമുണ്ട്. എന്നാൽ ആ ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ അവൾക്ക് ആ പ്രാപ്തി നഷ്ടമായി.
മനുഷ്യരെ വഞ്ചിക്കാൻ ഭൂതങ്ങൾ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു
12. മരിച്ചവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
12 ഭൂതങ്ങൾ മനുഷ്യരെ വഴിതെറ്റിക്കുന്ന മറ്റൊരു വിധം, മരിച്ചവരോട് ആലോചന ചോദിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതാണ്. ഉറ്റവരുടെ മരണത്തെപ്രതി ദുഃഖിക്കുന്നവർ മരിച്ചുപോയവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാൽ പലപ്പോഴും വഞ്ചിതരാകാറുണ്ട്. ഒരു ആത്മമധ്യവർത്തി മരിച്ചയാളെക്കുറിച്ചു പ്രത്യേക വിവരങ്ങൾ നൽകുകയോ അല്ലെങ്കിൽ ആ വ്യക്തിയുടേതെന്നു തോന്നിക്കുന്ന ശബ്ദത്തിൽ സംസാരിക്കുകയോ ചെയ്തേക്കാം. ഫലമോ? മരിച്ചവർ വാസ്തവത്തിൽ ജീവിച്ചിരിപ്പുണ്ടെന്നും അവരുമായുള്ള സമ്പർക്കം ദുഃഖം താങ്ങാൻ ജീവിച്ചിരിക്കുന്നവരെ സഹായിക്കുമെന്നും അനേകർ ഉറച്ചുവിശ്വസിക്കാൻ ഇടയാകുന്നു. എന്നാൽ, അത്തരത്തിലുള്ള ഏതുതരം “ആശ്വാസവും” യഥാർഥത്തിൽ വ്യാജവും അപകടകരവും ആണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ഭൂതങ്ങൾക്കു മരിച്ചയാളിന്റെ ശബ്ദം അനുകരിക്കാനും ആ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ആത്മമധ്യവർത്തിക്കു നൽകാനും കഴിയും. (1 ശമൂവേൽ 28:3-19) മാത്രമല്ല, 6-ാം അധ്യായത്തിൽ നാം പഠിച്ചതുപോലെ, മരിച്ചവർ അസ്തിത്വത്തിൽ ഇല്ല. (സങ്കീർത്തനം 115:17) അതുകൊണ്ട്, ‘മരിച്ചവരോടു ചോദിക്കുന്ന ഏതൊരുവനെയും’ ദുഷ്ടാത്മാക്കൾ വഞ്ചിക്കുകയാണ്, അങ്ങനെയുള്ളവർ ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കുകയാണ്. (ആവർത്തനപുസ്തകം 18:10, 11; യെശയ്യാവു 8:19) ഇക്കാരണത്താൽ, ഭൂതങ്ങളുടെ ഈ അപകടകരമായ കെണി ഒഴിവാക്കാൻ ശ്രദ്ധാലുക്കളായിരിക്കുക.
13. ഭൂതങ്ങളെ ഭയപ്പെട്ടുകഴിഞ്ഞിരുന്ന അനേകർക്കും എന്തു ചെയ്യാൻ കഴിഞ്ഞിരിക്കുന്നു?
13 ദുഷ്ടാത്മാക്കൾ മനുഷ്യരെ വഴിതെറ്റിക്കുക മാത്രമല്ല അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇനി “അല്പകാല”ത്തേക്കു മാത്രമേ” തങ്ങൾക്കു പ്രവർത്തിക്കാനാകൂ എന്നു സാത്താനും അവന്റെ ഭൂതങ്ങൾക്കും അറിയാം. അതുകൊണ്ട് ഇപ്പോൾ അവർ എന്നത്തെക്കാളധികം ദ്രോഹബുദ്ധികളാണ്. (വെളിപ്പാടു 12:12, 17) എന്നിരുന്നാൽപ്പോലും, ഒരിക്കൽ അത്തരം ദുഷ്ടാത്മാക്കളെ നിരന്തരം ഭയപ്പെട്ടു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് അതിൽനിന്നു മോചനം നേടാനായിരിക്കുന്നു. അവർക്ക് അതിനു കഴിഞ്ഞത് എങ്ങനെയാണ്? ആത്മവിദ്യയിൽ ഏർപ്പെട്ടുപോയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ കഴിയും?
ദുഷ്ടാത്മാക്കളെ ചെറുക്കേണ്ട വിധം
14. ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിലുണ്ടായിരുന്ന ക്രിസ്ത്യാനികളെപ്പോലെ, ദുഷ്ടാത്മാക്കളുടെ പിടിയിൽനിന്നു നമുക്കെങ്ങനെ രക്ഷപ്പെടാം?
14 ദുഷ്ടാത്മാക്കളെ ചെറുക്കാനും അവരുടെ പിടിയിൽനിന്നു രക്ഷപ്പെടാനും എങ്ങനെ സാധിക്കുമെന്നു ബൈബിൾ നമ്മോടു പറയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൽ എഫെസൊസ് നഗരത്തിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ മാതൃക നോക്കുക. ക്രിസ്ത്യാനികളായിത്തീരുന്നതിനുമുമ്പ് അവരിൽ ചിലർ ആത്മവിദ്യയിൽ ഏർപ്പെട്ടിരുന്നു. അതു നിറുത്താൻ തീരുമാനിച്ചപ്പോൾ അവർ എന്തു ചെയ്തു? ബൈബിൾ പറയുന്നു: “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു.” (പ്രവൃത്തികൾ 19:19) ആത്മവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നശിപ്പിച്ചുകളഞ്ഞുകൊണ്ട് ആ പുതിയ ക്രിസ്ത്യാനികൾ ഇന്ന് ദുഷ്ടാത്മാക്കളോടു ചെറുത്തുനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകവെച്ചു. യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ആത്മവിദ്യയുമായി ബന്ധപ്പെട്ട സകലവസ്തുക്കളും തങ്ങളുടെ പക്കൽനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. ആത്മവിദ്യയെ പ്രോത്സാഹിപ്പിക്കുകയും അതിനെ ആകർഷകവും രസകരവും ആക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ, മാസികകൾ, ചലച്ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഗീത റെക്കോർഡിങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ദോഷത്തിൽനിന്നുള്ള സംരക്ഷണത്തിനായി ശരീരത്തിൽ അണിയുന്ന മന്ത്രത്തകിടുകളോ ഏലസ്സോ പോലുള്ള മറ്റു വസ്തുക്കളും ഇതിൽപ്പെടുന്നു.—1 കൊരിന്ത്യർ 10:21.
15. ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുന്നതിന് നാം എന്തു ചെയ്യണം?
15 എഫെസൊസിലെ ക്രിസ്ത്യാനികൾ മാന്ത്രികവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നശിപ്പിച്ചുകളഞ്ഞ് ഏതാനും വർഷങ്ങൾക്കുശേഷം അപ്പൊസ്തലനായ പൗലൊസ് അവർക്ക് ഇപ്രകാരം എഴുതി: ‘നമുക്കു പോരാട്ടം ഉള്ളതു ദുഷ്ടാത്മസേനയോട് അത്രേ.’ (എഫെസ്യർ 6:12) ഭൂതങ്ങൾ ശ്രമം ഉപേക്ഷിച്ചുകളഞ്ഞിരുന്നില്ല, ആ ദുഷ്ടാത്മാക്കൾ അപ്പോഴും അവരുടെമേൽ സ്വാധീനം നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതുകൊണ്ട്, ആ ക്രിസ്ത്യാനികൾ എന്തുകൂടെ ചെയ്യണമായിരുന്നു? “എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ [സാത്താന്റെ] തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ” എന്നു പൗലൊസ് പ്രസ്താവിച്ചു. (എഫെസ്യർ 6:16) വിശ്വാസമാകുന്ന നമ്മുടെ പരിച എത്ര ശക്തമാണോ അത്ര ദൃഢമായിരിക്കും ദുഷ്ടാത്മാക്കൾക്കെതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പ്.—മത്തായി 17:20, 21.
16. നമുക്ക് എങ്ങനെ വിശ്വാസം ശക്തിപ്പെടുത്താം?
16 അങ്ങനെയെങ്കിൽ, നമുക്ക് എങ്ങനെയാണു വിശ്വാസം ശക്തമാക്കാൻ കഴിയുക? ബൈബിൾ പഠനത്തിലൂടെ. ഒരു മതിലിന്റെ ഉറപ്പ് ഏറെയും അതിന്റെ അസ്തിവാരം എത്ര ശക്തമാണെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സമാനമായി നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പ് അതിന്റെ അടിസ്ഥാനത്തെ, അതായത് ദൈവവചനമായ ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു. ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്താൽ നമ്മുടെ വിശ്വാസം ശക്തമായിത്തീരും. ശക്തമായ ഒരു മതിലെന്നപോലെ, അത്തരത്തിലുള്ള വിശ്വാസം ദുഷ്ടാത്മാക്കളുടെ സ്വാധീനത്തിൽനിന്നു നമ്മെ സംരക്ഷിക്കും.—1 യോഹന്നാൻ 5:5.
17. ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ എന്തുചെയ്യേണ്ടത് അവശ്യമാണ്?
17 എഫെസൊസിലെ ക്രിസ്ത്യാനികൾ മറ്റ് ഏതു പടികൂടി സ്വീകരിക്കേണ്ടിയിരുന്നു? ഭൂതവിദ്യ തഴച്ചുവളർന്നിരുന്ന ഒരു നഗരത്തിലായതിനാൽ അവർക്കു കൂടുതലായ സംരക്ഷണം ആവശ്യമായിരുന്നു. അതുകൊണ്ട് പൗലൊസ് അവരോട് ഇങ്ങനെ പറഞ്ഞു: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചു”കൊണ്ടിരിപ്പിൻ. (എഫെസ്യർ 6:18) നാം ജീവിക്കുന്നതും ഭൂതവിദ്യ നിറഞ്ഞ ഒരു ലോകത്തിലായതിനാൽ, ദുഷ്ടാത്മാക്കളെ ചെറുക്കുന്നതിന് യഹോവയുടെ സംരക്ഷണത്തിനായുള്ള ആത്മാർഥമായ പ്രാർഥന അത്യാവശ്യമാണ്. തീർച്ചയായും, പ്രാർഥനകളിൽ നാം യഹോവയുടെ നാമം ഉപയോഗിക്കുകയും വേണം. (സദൃശവാക്യങ്ങൾ 18:10) അതിനാൽ, “ദുഷ്ടങ്കൽനിന്നു” അഥവാ പിശാചായ സാത്താനിൽനിന്നു “ഞങ്ങളെ വിടുവിക്കേണമേ” എന്നു നാം പ്രാർഥിച്ചുകൊണ്ടേയിരിക്കണം. (മത്തായി 6:13) ആത്മാർഥമായ അത്തരം പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകും.—സങ്കീർത്തനം 145:19.
18, 19. (എ) ദുഷ്ടാത്മാക്കളോടുള്ള പോരാട്ടത്തിൽ വിജയം സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) അടുത്ത അധ്യായം ഏതു ചോദ്യത്തിന് ഉത്തരം നൽകും?
18 ദുഷ്ടാത്മാക്കൾ അപകടകാരികളാണ്. എന്നിരുന്നാലും, പിശാചിനോട് എതിർത്തുനിൽക്കുകയും ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് അവനോട് അടുത്തുചെല്ലുകയും ചെയ്യുന്നപക്ഷം നാം ഈ ഭൂതങ്ങളെ ഭയപ്പെട്ടു കഴിയേണ്ടതില്ല. (യാക്കോബ് 4:7, 8) ദുഷ്ടാത്മാക്കളുടെ ശക്തി പരിമിതമാണ്. നോഹയുടെ കാലത്തു ശിക്ഷിക്കപ്പെട്ട അവർ അന്തിമന്യായവിധി നേരിടാനിരിക്കുന്നു. (യൂദാ 6) നമുക്ക് യഹോവയുടെ ശക്തരായ ദൂതന്മാരുടെ പിന്തുണയുണ്ടെന്നും ഓർക്കുക. (2 രാജാക്കന്മാർ 6:15-17) ദുഷ്ടാത്മാക്കളോടു ചെറുത്തുനിൽക്കുന്നതിൽ നമ്മൾ വിജയിക്കാൻ ആ ദൂതന്മാർ വളരെയധികം ആഗ്രഹിക്കുന്നു. നീതിമാന്മാരായ ആ ദൂതന്മാർ നമ്മെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയാണ്. അതുകൊണ്ട് നമുക്ക് യഹോവയോടും വിശ്വസ്ത ആത്മജീവികളടങ്ങിയ അവന്റെ കുടുംബത്തോടും അടുത്തുനിൽക്കാം. ഒപ്പം നമുക്ക് ആത്മവിദ്യയുടെ സകല രൂപങ്ങളും ഒഴിവാക്കുകയും ദൈവവചനത്തിലെ ബുദ്ധിയുപദേശം എല്ലായ്പോഴും ബാധകമാക്കുകയും ചെയ്യാം. (1 പത്രൊസ് 5:6, 7; 2 പത്രൊസ് 2:9) അപ്പോൾ, ദുഷ്ടാത്മാക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ വിജയം സുനിശ്ചിതമായിരിക്കും.
19 എന്നാൽ മനുഷ്യർക്ക് ഇത്രയധികം കഷ്ടപ്പാടും ദുരിതവും വരുത്തിവെക്കുന്ന ദുഷ്ടാത്മാക്കളെയും ദുഷ്ടതയെയും ദൈവം വെച്ചുപൊറുപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട്? അടുത്ത അധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകും.
a നീതിമാന്മാരായ ദൂതന്മാരെക്കുറിച്ച് വെളിപ്പാടു 5:11 ഇങ്ങനെ പറയുന്നു: ‘അവരുടെ എണ്ണം പതിനായിരം പതിനായിരം ആയിരുന്നു.’ അതേ, കോടിക്കണക്കിനു ദൂതന്മാർ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു.