-
‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുന്നു’രാജ്യ ശുശ്രൂഷ—2005 | ജനുവരി
-
-
‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുന്നു’
1 ദൈവിക ഭക്തിയോടെ ജീവിതം നയിക്കാൻ തീവ്രശ്രമം ആവശ്യമാണ്. (1 തിമൊ. 4:7-10) എന്നാൽ സ്വന്തം ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ നാം പെട്ടെന്നുതന്നെ തളർന്നുപോകുകയും ഇടറിവീഴുകയും ചെയ്യും. (യെശ. 40:29-31) അതുകൊണ്ട് നാം യഹോവയിൽനിന്നു ശക്തി ആർജിക്കുന്നതു പ്രധാനമാണ്. ‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുക’ എന്നതാണ് അതിനുള്ള ഒരു മാർഗം.—1 തിമൊ. 4:6.
2 സമൃദ്ധമായ ആത്മീയ ആഹാരം: തന്റെ വചനത്തിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും യഹോവ ആത്മീയ ആഹാരം സമൃദ്ധമായി പ്രദാനം ചെയ്യുന്നു. (മത്താ. 24:45, NW) അതിൽനിന്നു പ്രയോജനം നേടാനായി നാം നമ്മുടെ ഭാഗം ചെയ്യുന്നുണ്ടോ? നാം ദിവസവും ബൈബിൾ വായിക്കാറുണ്ടോ? വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും നാം നിശ്ചിത സമയം വേർതിരിച്ചിട്ടുണ്ടോ? (സങ്കീ. 1:2, 3) ആരോഗ്യപ്രദമായ അത്തരം ആത്മീയ ഭക്ഷണം നമ്മെ ഊർജസ്വലരാക്കുകയും സാത്താന്യ ലോകത്തിന്റെ ദുർബലപ്പെടുത്തുന്ന സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുകയും ചെയ്യും. (1 യോഹ. 5:19) ഉത്‌കൃഷ്ടമായ കാര്യങ്ങൾ മനസ്സിൽ നിറയ്‌ക്കുകയും ജീവിതത്തിൽ അവ ബാധകമാക്കുകയും ചെയ്‌താൽ യഹോവ നമ്മോടൊപ്പം ഉണ്ടാകും.—ഫിലി. 4:8, 9.
3 സഭായോഗങ്ങളിലൂടെയും യഹോവ നമ്മെ ബലപ്പെടുത്തുന്നു. (എബ്രാ. 10:24, 25) അവയിലൂടെ ലഭിക്കുന്ന ആത്മീയ പ്രബോധനവും നല്ല സഹവാസവും, പരിശോധനകൾ നേരിടുമ്പോൾ ഉറച്ചുനിൽക്കാൻ നമ്മെ ശക്തരാക്കുന്നു. (1 പത്രൊ. 5:9, 10) ഒരു ക്രിസ്‌തീയ യുവതി പറയുന്നു: “സ്‌കൂളിലെ ഓരോ ദിവസവും സമ്മർദപൂരിതമാണ്. എന്നാൽ സഭായോഗങ്ങൾ എനിക്കു മരുഭൂമിയിലെ ഒരു മരുപ്പച്ച പോലെയാണ്. സ്‌കൂളിലെ അടുത്ത ദിവസത്തിനായി അത് എന്നെ ഒരുക്കുന്നു.” ശ്രമം ചെയ്‌ത് യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നാം എത്രയധികം അനുഗ്രഹിക്കപ്പെടുന്നു!
4 സത്യം ഘോഷിക്കൽ: മറ്റുള്ളവരോടു പ്രസംഗിക്കുന്നത് യേശുവിനു ഭക്ഷണംപോലെ ആയിരുന്നു. അത് അവനെ ഊർജസ്വലനാക്കിത്തീർത്തു. (യോഹ. 4:32-34) സമാനമായി, ദൈവത്തിന്റെ അത്ഭുതകരമായ വാഗ്‌ദാനങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു നമുക്ക് ഉന്മേഷവും ഉണർവും പകരുന്നു. കൂടാതെ, ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതിലൂടെ ദൈവരാജ്യത്തിലും അതിലൂടെ പെട്ടെന്നുതന്നെ നമുക്കു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലും നമ്മുടെ മനസ്സും ഹൃദയവും കേന്ദ്രീകരിച്ചുനിറുത്താനും സാധിക്കും. തീർച്ചയായും അതു നമുക്ക് നവോന്മേഷം പ്രദാനം ചെയ്യുന്നു.—മത്താ. 11:28-30.
5 യഹോവ ഇന്നു തന്റെ ജനത്തിനു പ്രദാനം ചെയ്യുന്ന സമൃദ്ധമായ ആത്മീയ ആഹാരത്തിൽനിന്നു പ്രയോജനം നേടാൻ കഴിയുന്നത് എന്തൊരു അനുഗ്രഹമാണ്! സന്തോഷത്തോടെ അവനു സ്‌തുതി കരേറ്റുന്നതിൽ നമുക്കു തുടരാം.—യെശ. 65:13, 14.
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽരാജ്യ ശുശ്രൂഷ—2005 | ജനുവരി
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 5: എത്രമാത്രം വിവരങ്ങൾ ചർച്ചചെയ്യണമെന്ന് തീരുമാനിക്കൽ
1 യേശു തന്റെ ശിഷ്യന്മാരുടെ പരിമിതി കണക്കിലെടുത്തുകൊണ്ടാണ് അവരെ പഠിപ്പിച്ചത്. ‘അവർക്കു വഹിപ്പാൻ കഴിയുന്നത്ര’ കാര്യങ്ങൾ മാത്രമേ അവൻ അവരോടു സംസാരിച്ചുള്ളൂ. (യോഹ. 16:12; മർക്കൊ. 4:33) സമാനമായി, ഇന്ന് ബൈബിളധ്യയനം നടത്തുമ്പോൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം വിവരങ്ങൾ ചർച്ചചെയ്യുന്നത് പ്രായോഗികമാണെന്ന് ഓരോരുത്തരും തിട്ടപ്പെടുത്തേണ്ടതുണ്ട്. അധ്യാപകന്റെയും വിദ്യാർഥിയുടെയും പ്രാപ്‌തിയും സാഹചര്യങ്ങളും അനുസരിച്ച് ചർച്ചചെയ്യുന്ന വിവരങ്ങളുടെ അളവു വ്യത്യാസപ്പെട്ടിരിക്കും.
2 ഉറച്ച വിശ്വാസം വളർത്തിയെടുക്കുക: ഒരു അധ്യയനവേളയിൽത്തന്നെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ചില വിദ്യാർഥികൾക്കു കഴിഞ്ഞേക്കും. എന്നാൽ മറ്റു ചിലർ രണ്ടോ മൂന്നോ തവണകൊണ്ടായിരിക്കും അത്രയും വിവരം ഉൾക്കൊള്ളുക. പഠിക്കുന്ന സംഗതികൾ വിദ്യാർഥിക്കു നന്നായി മനസ്സിലാകണം എന്നതാണു പ്രധാനം. അല്ലാതെ വിവരങ്ങൾ വേഗം ചർച്ചചെയ്‌തുതീർക്കുക എന്നതല്ല. ഓരോ വിദ്യാർഥിയും ദൈവവചനത്തിൽ പുതുതായി ആർജിച്ചെടുക്കുന്ന വിശ്വാസത്തിന് ഉറച്ച അടിസ്ഥാനം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.—സദൃ. 4:7; റോമ. 12:2.
3 ഓരോ വാരവും അധ്യയനം നടത്തുമ്പോൾ, ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനും അംഗീകരിക്കാനും വിദ്യാർഥിയെ സഹായിക്കാൻ ആവശ്യമായത്ര സമയം ചെലവഴിക്കുക. പഠിക്കുന്ന സത്യങ്ങളുടെ മൂല്യം മുഴുവനായി മനസ്സിലാക്കാൻ വിദ്യാർഥിക്കു കഴിയാത്തത്ര വേഗത്തിൽ അധ്യയനം നടത്തരുത്. പഠിപ്പിക്കലുകൾക്ക് ആധാരമായ മുഖ്യ തിരുവെഴുത്തുകൾക്കു ശ്രദ്ധകൊടുക്കാനും പ്രധാന ആശയങ്ങൾ പ്രദീപ്‌തമാക്കാനും ആവശ്യമായ സമയം എടുക്കുക.—2 തിമൊ. 3:16, 17.
4 ശ്രദ്ധാശൈഥില്യം ഒഴിവാക്കുക: അധ്യയനം തിടുക്കത്തിൽ എടുത്തുതീർക്കുന്നത് ഒഴിവാക്കാൻ നാം ആഗ്രഹിക്കുമ്പോൾത്തന്നെ, മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കാനും നാം ജാഗ്രത പാലിക്കണം. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു ദീർഘമായി സംസാരിക്കാൻ വിദ്യാർഥി പ്രവണത കാണിക്കുന്നെങ്കിൽ, അധ്യയനത്തിനുശേഷം അവ ചർച്ചചെയ്യാമെന്ന് പറയാവുന്നതാണ്.—സഭാ. 3:1.
5 ഇനി, സത്യത്തോടുള്ള തീക്ഷ്‌ണത നിമിത്തം നമ്മൾതന്നെയും അധ്യയനവേളയിൽ ധാരാളം സംസാരിച്ചുപോയേക്കാം. (സങ്കീ. 145:6, 7) ബന്ധപ്പെട്ട ഒരു ആശയമോ അനുഭവമോ വല്ലപ്പോഴുമൊക്കെ ഉൾപ്പെടുത്തുന്നതു നല്ലതാണ്. എന്നാൽ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കാൻ വിദ്യാർഥിക്കു തടസ്സം നേരിടുന്ന വിധത്തിൽ ദീർഘമായോ കൂടെക്കൂടെയോ അത്തരം വിവരങ്ങൾ നാം അവതരിപ്പിക്കരുത്.
6 ഓരോ അധ്യയന വേളയിലും ന്യായമായ ഒരു ഭാഗം പഠിപ്പിച്ചുകൊണ്ട് ‘യഹോവയുടെ വെളിച്ചത്തിൽ നടക്കാൻ’ ബൈബിൾ വിദ്യാർഥികളെ നമുക്കു സഹായിക്കാം.—യെശ. 2:5.
-