-
യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നുരാജ്യ ശുശ്രൂഷ—2005 | മേയ്
-
-
യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു
1 ഈ വ്യവസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നീതി വസിക്കുന്ന ഒരു പുതിയലോകം ആനയിക്കുന്ന യഹോവയുടെ ദിവസത്തിന്റെ വരവിനായി ക്രിസ്‌ത്യാനികൾ കാത്തിരിക്കുന്നു. (2 പത്രൊ. 3:11,13) എന്നാൽ ആ ദിവസം എന്നു വരുമെന്നു കൃത്യമായി നമുക്കറിയില്ല. അതിനാൽ നാം ജാഗ്രതയോടെ ഇരിക്കുകയും മറ്റുള്ളവരെ അതിനു സഹായിക്കുകയും വേണം. (യെഹെ. 33:7-9; മത്താ. 24:42-44) ദൈവത്തിന്റെ പ്രാവചനിക വചനത്തെക്കുറിച്ചു ധ്യാനിക്കുന്നത് “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു” എന്നുള്ള നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്തും.—സെഫ. 1:14.
2 ലോകശക്തികളുടെ പ്രയാണം: വെളിപ്പാടു 17:9-11-ൽ യോഹന്നാൻ അപ്പൊസ്‌തലൻ ‘ഏഴു രാജാക്കന്മാരെ’ക്കുറിച്ചു പറയുന്നു. ഇവ ഒന്നിനു പുറകെ ഒന്നായി രംഗപ്രവേശം ചെയ്യുന്ന ഏഴു ലോകശക്തികളെ ചിത്രീകരിക്കുന്നു. ‘എട്ടാമത്തെ’ രാജാവിനെക്കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്, അത് ഇന്നത്തെ ഐക്യരാഷ്‌ട്രങ്ങളെ കുറിക്കുന്നു. ഇനിയും മറ്റ് ഏതെങ്കിലും ലോകശക്തികൾ രംഗപ്രവേശം ചെയ്യുമെന്നു നാം പ്രതീക്ഷിക്കേണ്ടതുണ്ടോ? ഇല്ല. പ്രവചനം പറയുന്നപ്രകാരം ഈ എട്ടാമത്തെ രാജാവ് “നാശത്തിലേക്കു പോകുന്നു,” അതിനുശേഷം മാനുഷ രാജാക്കന്മാരെക്കുറിച്ചുള്ള പരാമർശം ഇല്ല. കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നു കാണാൻ ഈ പ്രവചനം നിങ്ങളെ സഹായിക്കുന്നില്ലേ?
3 യഹോവയുടെ ദിവസത്തിന്റെ വരവിനെക്കുറിച്ചു മനസ്സിലാക്കാൻ ദാനീയേൽ 2:31-45 സഹായിക്കുന്നു. ആ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന, നെബൂഖദ്‌നേസർ സ്വപ്‌നത്തിൽ കാണുന്ന കൂറ്റൻ പ്രതിമ ലോകശക്തികളുടെ പിന്തുടർച്ചയെ കുറിക്കുന്നു. ഈ ലോകശക്തികൾ ഓരോന്നും ഇതിനോടകം രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. ചരിത്രപ്രവാഹത്തിൽ നാം ഇപ്പോൾ ഏതു ലോകശക്തിയുടെ കാലത്താണ്? പ്രതിമയുടെ കാൽപ്പാദങ്ങൾ പ്രതിനിധാനം ചെയ്‌ത കാലഘട്ടത്തിലാണു നാം. അടുത്തതായി എന്തു സംഭവിക്കുമെന്നു പ്രവചനം വ്യക്തമായി വിവരിക്കുന്നു. “ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വ”ത്തിനു വഴിയൊരുക്കിക്കൊണ്ട് മാനുഷഭരണം നിശ്ശേഷം തുടച്ചുനീക്കപ്പെടും. യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നെന്ന് ഇതു വ്യക്തമാക്കുന്ന വിധം നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?
4 മറ്റു തെളിവുകൾ: യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ മറ്റു തെളിവുകൾക്കു നാം ദൃക്‌സാക്ഷികളാണ്. ‘അന്ത്യകാലത്തെ’ ആളുകളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പൗലൊസ് അപ്പൊസ്‌തലൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളുടെ നിവൃത്തി നാം കാണുന്നു. (2 തിമൊ. 3:1-5) അന്ത്യം വരുന്നതിനുമുമ്പ് നിർവഹിക്കപ്പെടേണ്ട ആഗോള സാക്ഷീകരണവേലയിൽ നാം പങ്കുപറ്റുന്നു. (മത്താ 24:14) പിൻവരുന്ന ദൂത പ്രഖ്യാപനത്തിലെ അടിയന്തിരത ശ്രദ്ധിക്കുക: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” നമ്മുടെ പരസ്യശുശ്രൂഷയിൽ ആ അടിയന്തിരത തുടർന്നും പ്രതിഫലിക്കട്ടെ.—വെളി. 14:6, 7.
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽരാജ്യ ശുശ്രൂഷ—2005 | മേയ്
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 9: അനൗപചാരികമായി സാക്ഷീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കൽ
1 യേശുവാണ് വാഗ്‌ദത്ത മിശിഹാ എന്നു തിരിച്ചറിഞ്ഞ അന്ത്രെയാസിനും ഫിലിപ്പൊസിനും പുളകംകൊള്ളിക്കുന്ന ഈ വാർത്ത മറ്റുള്ളവരോടു പറയാതിരിക്കാൻ കഴിഞ്ഞില്ല. (യോഹ. 1:40-45) സമാനമായി, ഇന്ന് ബൈബിൾ വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസം പ്രകടമാക്കാൻ തുടങ്ങുമ്പോൾ അതേക്കുറിച്ചു മറ്റുള്ളവരോടു പറയാൻ പ്രചോദിതരായിത്തീരുന്നു. (2 കൊരി. 4:13) അനൗപചാരികമായി സാക്ഷീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും അതു ഫലപ്രദമായി നിർവഹിക്കാൻ അവരെ സജ്ജരാക്കാനും നമുക്ക് എങ്ങനെ കഴിയും?
2 ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചിട്ടുണ്ടോയെന്ന് നിങ്ങൾക്കു വിദ്യാർഥിയോടു ചോദിക്കാൻ കഴിയും. തന്റെകൂടെ അധ്യയനത്തിനിരിക്കാൻ വിദ്യാർഥിക്കു ക്ഷണിക്കാൻ കഴിയുന്ന സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നേക്കാം. ഇനി, സഹജോലിക്കാരിൽ ആരെങ്കിലുമോ സഹപാഠികളോ മറ്റു പരിചയക്കാരോ സുവാർത്തയിൽ താത്‌പര്യം കാണിച്ചിട്ടുണ്ടോയെന്നു ചോദിക്കുക. എങ്കിൽ അവരെ അധ്യയനത്തിനു ക്ഷണിക്കുകയോ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുകയോ ചെയ്‌തുകൊണ്ട് സാക്ഷ്യം നൽകിത്തുടങ്ങാൻ വിദ്യാർഥിക്കു കഴിയും. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ വിവേചന ഉപയോഗിക്കുകയും ബഹുമാനത്തോടും ദയയോടും കൂടെ ഇടപെടുകയും ചെയ്യേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.—കൊലൊ. 4:6; 2 തിമൊ. 2:24, 25.
3 വിശ്വാസം പങ്കുവെക്കുമ്പോൾ: തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കു തെളിവു നൽകുന്നതിനു ദൈവവചനം ഉപയോഗിക്കാൻ ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതു വളരെ പ്രധാനമാണ്. അധ്യയന സമയത്ത് ചില പ്രത്യേക ആശയങ്ങൾ പഠിക്കുമ്പോൾ വിദ്യാർഥിയോട് ഇങ്ങനെ ചോദിക്കുക: “ഈ സത്യം നിങ്ങൾ ബൈബിൾ ഉപയോഗിച്ചു കുടുംബാംഗങ്ങളോട് എങ്ങനെ വിശദീകരിക്കും?” അല്ലെങ്കിൽ “ഇത് ഒരു സുഹൃത്തിനു തെളിയിച്ചുകൊടുക്കണമെങ്കിൽ നിങ്ങൾ ഏതു ബൈബിൾ വാക്യം ഉപയോഗിക്കും?” വിദ്യാർഥിയുടെ പ്രതികരണം ശ്രദ്ധിക്കുക, തിരുവെഴുത്തുകളെ ആധാരമാക്കി പഠിപ്പിക്കാൻ കഴിയുന്ന വിധം കാണിച്ചുകൊടുക്കുക. (2 തിമൊ. 2:15) ഇങ്ങനെ ചെയ്യുമ്പോൾ, അനൗപചാരികമായി സാക്ഷീകരിക്കാനും യോഗ്യതപ്രാപിക്കുമ്പോൾ സഭയോടൊത്തു സംഘടിത പ്രസംഗവേലയിൽ പങ്കുപറ്റാനും നിങ്ങൾ വിദ്യാർഥിയെ സജ്ജനാക്കുകയാണ്.
4 എതിർപ്പുകൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നത് അധ്യാപകന്റെ ഭാഗത്തു ജ്ഞാനമാണ്. (മത്താ. 10:36; ലൂക്കൊ. 8:13; 2 തിമൊ. 3:12) മറ്റുള്ളവർ ചോദ്യങ്ങൾ ഉന്നയിക്കുകയോ യഹോവയുടെ സാക്ഷികളെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യുമ്പോൾ, സാക്ഷ്യം നൽകാനുള്ള അവസരം വിദ്യാർഥികൾക്കു തുറന്നുകിട്ടിയേക്കാം. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക ‘പ്രതിവാദം പറവാൻ ഒരുങ്ങിയിരിക്കാൻ’ അവരെ സഹായിക്കും. (1 പത്രൊ. 3:15) നമ്മുടെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പുതിയവർക്കു സഹായിക്കാൻ പറ്റിയ കൃത്യമായ വിവരങ്ങൾ ഈ ലഘുപത്രികയിലുണ്ട്.
-