ഭാഗം 4
ദൈവം അബ്രാഹാമുമായി ഒരു ഉടമ്പടിചെയ്യുന്നു
അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് താൻ അവനെ അനുഗ്രഹിക്കുമെന്നും അവന്റെ സന്തതികളെ വർധിപ്പിക്കുമെന്നും യഹോവ വാഗ്ദാനംചെയ്യുന്നു
പ്രളയം ഉണ്ടായിട്ട് ഏതാണ്ട് 350 വർഷമായിക്കാണും. ഊർ (ഇന്നത്തെ ഇറാഖിലുള്ള ഒരു പ്രദേശം) എന്ന സമ്പന്ന നഗരത്തിൽ അബ്രാഹാം എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അബ്രാഹാമിന് ദൈവത്തിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കപ്പെടാൻ പോകുകയായിരുന്നു.
തന്റെ ജന്മദേശംവിട്ട് ദൂരെയുള്ള ഒരു അന്യനാട്ടിലേക്കു പോകാൻ യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടു. എന്നാൽ കനാൻദേശത്തേക്കാണ് ദൈവം തന്നെ നയിക്കുന്നതെന്ന് അപ്പോൾ അബ്രാഹാമിന് അറിയില്ലായിരുന്നു. എങ്കിലും, യാതൊരു മടിയുംകൂടാതെ അബ്രാഹാം അത് അനുസരിച്ചു. ഭാര്യ സാറായെയും സഹോദരപുത്രനായ ലോത്തിനെയും ഭവനത്തിലുള്ള മറ്റുള്ളവരെയും കൂട്ടി അബ്രാഹാം യാത്രയായി. നീണ്ട യാത്രയ്ക്കൊടുവിൽ അബ്രാഹാമും കുടുംബവും കനാനിലെത്തി. അവിടെ അവർ കൂടാരങ്ങളിൽ താമസിച്ചു. യഹോവ അബ്രാഹാമുമായി ഒരു ഉടമ്പടിചെയ്തു: അബ്രാഹാമിൽനിന്ന് താൻ വലിയൊരു ജനതയെ ഉളവാക്കും; അവൻ മുഖാന്തരം ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും; അവന്റെ സന്തതി കനാൻദേശം അവകാശമാക്കും.
അബ്രാഹാമും ലോത്തും സമ്പന്നരായിത്തീർന്നു. അവർക്ക് വളരെയധികം ആടുമാടുകളുണ്ടായി. അങ്ങനെയിരിക്കെ, അവർ തമ്മിൽ വേർപിരിയേണ്ട ഒരു സാഹചര്യം വന്നു. രണ്ടിടങ്ങളിലായി താമസിക്കാൻ അവർ തീരുമാനിച്ചു. ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തുകൊള്ളാൻ അബ്രാഹാം ലോത്തിനോടു പറഞ്ഞു. യോർദാൻ നദിക്കരികിലുള്ള ഫലഭൂയിഷ്ഠമായ പ്രദേശം തിരഞ്ഞെടുത്ത ലോത്ത് കുടുംബസമേതം സൊദോം പട്ടണത്തിനടുത്ത് താമസമാക്കി. എന്നാൽ സൊദോമിലെ ആളുകൾ സദാചാരബോധമില്ലാത്തവരും യഹോവയുടെ മുമ്പാകെ മഹാപാപികളുമായിരുന്നു.
അബ്രാഹാമിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായിത്തീരുമെന്ന് യഹോവയാംദൈവം അവന് ഉറപ്പുകൊടുത്തു. അബ്രാഹാം ആ വാഗ്ദാനത്തിൽ ഉറച്ചുവിശ്വസിച്ചു. എന്നാൽ, അപ്പോഴും അബ്രാഹാമിന്റെ ഭാര്യ സാറാ വന്ധ്യയായിരുന്നു. പിന്നീട് അബ്രാഹാമിന് 99 വയസ്സും സാറായ്ക്ക് ഏതാണ്ട് 90 വയസ്സും ഉള്ളപ്പോൾ, അവർക്ക് ഒരു മകൻ ജനിക്കുമെന്ന് ദൈവം അബ്രാഹാമിനോടു പറഞ്ഞു. യഹോവ പറഞ്ഞതുപോലെ, സാറാ ഒരു മകനെ പ്രസവിച്ചു. അവർ അവന് യിസ്ഹാക്ക് എന്നു പേരിട്ടു. അബ്രാഹാമിന് വേറെയും മക്കളുണ്ടായിരുന്നെങ്കിലും ഏദെനിൽവെച്ച് ദൈവം വാഗ്ദാനംചെയ്ത രക്ഷകൻ വരുമായിരുന്നത് യിസ്ഹാക്കിലൂടെ ആയിരുന്നു.
സൊദോമിലാണ് താമസമാക്കിയതെങ്കിലും ലോത്ത് അധർമികളായ ആ പട്ടണവാസികളെപ്പോലെ ആയില്ല. അവൻ നീതിനിഷ്ഠനായിരുന്നു. സൊദോമിനെ നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അവൻ രണ്ട് ദൂതന്മാരെ ലോത്തിന്റെ അടുക്കലേക്ക് അയച്ചു. സൊദോമിൽനിന്ന് ഓടിരക്ഷപ്പെടാൻ ദൂതന്മാർ ലോത്തിനോടും കുടുംബത്തോടും ആവശ്യപ്പെട്ടു; പോകുന്ന വഴിക്ക് ആരും തിരിഞ്ഞുനോക്കരുതെന്ന കർശനമായ നിർദേശവും നൽകി. അവർ പോയശേഷം ദൈവം സൊദോമിന്റെയും സമീപത്തുള്ള ഗൊമോര എന്ന പട്ടണത്തിന്റെയും മേൽ തീയും ഗന്ധകവും വർഷിപ്പിച്ചു; ആ ദുഷിച്ച പട്ടണങ്ങളിലെ നിവാസികളെയെല്ലാം ദൈവം അങ്ങനെ സംഹരിച്ചു. ഓടിപ്പോകുന്നതിനിടയ്ക്ക് ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി. ഉപേക്ഷിച്ചുപോന്ന വസ്തുവകകളെക്കുറിച്ചു ചിന്തിച്ചിട്ടാകാം ഒരുപക്ഷേ അവൾ അങ്ങനെ ചെയ്തത്. അനുസരണക്കേടിന് അവൾക്ക് വലിയ വില ഒടുക്കേണ്ടിവന്നു: അവൾക്ക് അവളുടെ ജീവൻ നഷ്ടമായി. എന്നാൽ ലോത്തും പെൺമക്കളും രക്ഷപ്പെട്ടു.
—ഉല്പത്തി 11:10–19:38 വാക്യങ്ങളെ ആധാരമാക്കിയുള്ളത്.