സംഗീതസംഘനായകന്; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
85 യഹോവേ, അങ്ങയുടെ ദേശത്തോട് അങ്ങ് പ്രീതി കാട്ടിയല്ലോ;+
ബന്ദികളായി കൊണ്ടുപോയിരുന്ന യാക്കോബിന്റെ ആളുകളെ അങ്ങ് മടക്കിവരുത്തി.+
2 അങ്ങയുടെ ജനത്തിന്റെ തെറ്റ് അങ്ങ് പൊറുത്തു;
അവരുടെ പാപങ്ങളെല്ലാം അങ്ങ് ക്ഷമിച്ചു.+ (സേലാ)
3 അങ്ങ് ക്രോധം മുഴുവൻ അടക്കി,
ഉഗ്രകോപം ഉപേക്ഷിച്ചു.+
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;
ഞങ്ങളോടുള്ള അനിഷ്ടം മാറ്റിവെക്കേണമേ.+
5 അങ്ങ് ഞങ്ങളോട് എന്നും കോപിച്ചിരിക്കുമോ?+
തലമുറതലമുറയോളം ദേഷ്യം വെച്ചുകൊണ്ടിരിക്കുമോ?
6 അങ്ങയുടെ ജനം അങ്ങയിൽ സന്തോഷിക്കേണ്ടതിന്
അങ്ങ് ഞങ്ങൾക്കു പുതുജീവൻ തരില്ലേ?+
7 യഹോവേ, ഞങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കേണമേ;+
ഞങ്ങൾക്കു രക്ഷ തരേണമേ.
8 സത്യദൈവമായ യഹോവ പറയുന്നതു ഞാൻ ശ്രദ്ധിക്കും;
കാരണം തന്റെ ജനത്തോട്, തന്റെ വിശ്വസ്തരോട്, ദൈവം സമാധാനം ഘോഷിക്കുമല്ലോ.+
എന്നാൽ, അവർ വീണ്ടും അതിരുകവിഞ്ഞ ആത്മവിശ്വാസത്തിലേക്കു തിരിയരുതേ.+
9 ദൈവത്തെ ഭയപ്പെടുന്നവർക്കു ദിവ്യരക്ഷ സമീപം;+
അങ്ങനെ, ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കട്ടെ.
10 അചഞ്ചലസ്നേഹവും വിശ്വസ്തതയും കണ്ടുമുട്ടും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.+
11 വിശ്വസ്തത ഭൂമിയിൽ മുളച്ചുപൊങ്ങും;
നീതി ആകാശത്തുനിന്ന് താഴേക്കു നോക്കും.+
12 അതെ, നല്ലതെന്തോ അത് യഹോവ തരും;+
നമ്മുടെ ദേശം വിളവ് നൽകും.+
13 നീതി തിരുമുമ്പിൽ നടന്ന്+
തൃപ്പാദങ്ങൾക്കു വഴി ഒരുക്കും.