-
മർക്കോസ് 10:46-52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
46 പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട് പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47 നസറെത്തുകാരനായ യേശുവാണ് അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന് ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48 പലരും മിണ്ടാതിരിക്കാൻ പറഞ്ഞ് ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49 യേശു നിന്നിട്ട്, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ് വരൂ.” 50 അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്ത് ചെന്നു. 51 “ഞാൻ എന്താണു ചെയ്‌തുതരേണ്ടത് ” എന്ന് യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,+ എനിക്കു കാഴ്‌ച തിരിച്ചുകിട്ടണം” എന്ന് അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52 യേശു അയാളോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ ഉടനെ ബർത്തിമായിക്കു കാഴ്‌ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.
-
-
ലൂക്കോസ് 18:35-43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 യേശു യരീഹൊയോട് അടുത്തു. ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 36 ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അത് എന്താണെന്ന് അയാൾ തിരക്കി. 37 അവർ അയാളോട്, “നസറെത്തുകാരനായ യേശു ഇതുവഴി പോകുന്നുണ്ട്” എന്ന് അറിയിച്ചു. 38 അപ്പോൾ അന്ധൻ, “യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 39 മുന്നിൽ നടന്നിരുന്നവർ, മിണ്ടാതിരിക്കാൻ പറഞ്ഞ് ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 40 അപ്പോൾ യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുത്ത് കൊണ്ടുവരാൻ കല്പിച്ചു. അയാൾ അടുത്ത് വന്നപ്പോൾ യേശു, 41 “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്‌ച തിരിച്ചുകിട്ടണം” എന്ന് അയാൾ പറഞ്ഞു. 42 അപ്പോൾ യേശു പറഞ്ഞു: “നിനക്കു കാഴ്‌ച തിരിച്ചുകിട്ടട്ടെ! നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ 43 അപ്പോൾത്തന്നെ അന്ധനു കാഴ്‌ച തിരിച്ചുകിട്ടി. ദൈവത്തെ വാഴ്ത്തിക്കൊണ്ട് അയാൾ യേശുവിനെ അനുഗമിച്ചു.+ ഇതു കണ്ട് ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.+
-