-
മത്തായി 21:33-41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷിയിടത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 34 വിളവെടുപ്പിനു സമയമായപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമകളെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 35 എന്നാൽ കൃഷിക്കാർ അയാളുടെ അടിമകളെ പിടിച്ച്, ഒരാളെ തല്ലുകയും മറ്റൊരാളെ കൊല്ലുകയും വേറൊരാളെ കല്ലെറിയുകയും ചെയ്‌തു.+ 36 വീണ്ടും അയാൾ മുമ്പത്തേതിലും കൂടുതൽ അടിമകളെ അയച്ചു. അവർ അവരോടും അങ്ങനെതന്നെ ചെയ്‌തു.+ 37 ഒടുവിൽ, ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് മകനെയും അവിടേക്ക് അയച്ചു. 38 അയാളുടെ മകനെ കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ അവകാശം കൈക്കലാക്കാം.’ 39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ 40 അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്റെ ഉടമ വരുമ്പോൾ അയാൾ ആ കൃഷിക്കാരെ എന്തു ചെയ്യും?” 41 അവർ യേശുവിനോടു പറഞ്ഞു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”
-
-
ലൂക്കോസ് 20:9-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 പിന്നെ യേശു ജനത്തോട് ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് അദ്ദേഹം ദീർഘകാലത്തേക്കു വിദേശത്ത് പോയി.+ 10 വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ കൃഷിക്കാർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു.+ 11 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അയാളെയും അവർ തല്ലി, അപമാനിച്ച്* വെറുങ്കൈയോടെ തിരിച്ചയച്ചു. 12 അദ്ദേഹം മൂന്നാമതും ഒരാളെ അയച്ചു. അയാളെയും അവർ പരിക്കേൽപ്പിച്ച് പുറത്താക്കി. 13 അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? ഞാൻ എന്റെ പ്രിയപ്പെട്ട മകനെ അയയ്‌ക്കും.+ ഒരുപക്ഷേ അവനെ അവർ മാനിച്ചാലോ?’ 14 എന്നാൽ അവൻ വരുന്നതു കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ പറഞ്ഞു: ‘ഇവനാണ് അവകാശി. നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ 15 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ അവരെ എന്തു ചെയ്യും? 16 അദ്ദേഹം വന്ന് ആ കൃഷിക്കാരെ കൊന്ന് മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.”
ഇതു കേട്ടിട്ട് അവർ, “അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു.
-