യോന
1 അമിത്ഥായിയുടെ മകൻ യോനയ്‌ക്ക്*+ യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: 2 “നീ മഹാനഗരമായ നിനെവെയിലേക്കു+ ചെന്ന് അതിനു ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രഖ്യാപിക്കുക. അവരുടെ ദുഷ്ടത എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.”
3 പക്ഷേ യോന യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്ക് ഓടിപ്പോകാൻ തീരുമാനിച്ച് യോപ്പയിൽ ചെന്നു, അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. യഹോവയിൽനിന്ന് അകലെ, തർശീശിലേക്കു പോകാനായി യോന യാത്രക്കൂലി കൊടുത്ത് അവരോടൊപ്പം ആ കപ്പലിൽ കയറി.
4 യഹോവ കടലിൽ ശക്തമായ ഒരു കാറ്റ് അടിപ്പിച്ചു. കടൽ ഉഗ്രമായി ക്ഷോഭിച്ചു, കപ്പൽ തകരുമെന്നായി! 5 നാവികരെല്ലാം ഭയന്നുവിറച്ചു. അവർ ഓരോരുത്തരും സഹായത്തിനായി അവരവരുടെ ദൈവത്തെ വിളിച്ച് പ്രാർഥിക്കാൻതുടങ്ങി. കപ്പലിന്റെ ഭാരം കുറയ്‌ക്കാൻ അവർ അതിലുള്ള സാധനങ്ങൾ കടലിൽ എറിഞ്ഞു.+ എന്നാൽ യോന കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. 6 കപ്പിത്താൻ യോനയുടെ അടുത്ത് ചെന്ന് പറഞ്ഞു: “നീ എന്താണു കിടന്ന് ഉറങ്ങുന്നത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ച് പ്രാർഥിക്കൂ! ചിലപ്പോൾ സത്യദൈവം നമ്മളോടു കരുണ കാണിച്ച് നമ്മളെ രക്ഷിച്ചേക്കും.”+
7 അവർ പരസ്‌പരം പറഞ്ഞു: “വരൂ, ഈ ദുരന്തത്തിന് ഉത്തരവാദി ആരാണെന്ന് അറിയാൻ നമുക്കു നറുക്കിട്ട് നോക്കാം.”+ അവർ നറുക്കിട്ടു, നറുക്കു യോനയ്‌ക്കു വീണു.+ 8 അവർ യോനയോടു ചോദിച്ചു: “ഞങ്ങളോടു പറയൂ, നമുക്കു വന്ന ഈ ദുരന്തത്തിന് ആരാണ് ഉത്തരവാദി? എന്താണു താങ്കളുടെ ജോലി? എവിടെനിന്നാണു താങ്കൾ വരുന്നത്? താങ്കൾ ഏതു രാജ്യക്കാരനാണ്, ഏതു ജനതയിൽപ്പെട്ടയാളാണ്?”
9 യോന പറഞ്ഞു: “ഞാനൊരു എബ്രായനാണ്. കടലും കരയും ഉണ്ടാക്കിയ, സ്വർഗത്തിലെ ദൈവമായ യഹോവയെ ഭയപ്പെടുന്നവനാണു* ഞാൻ.”
10 അതു കേട്ടപ്പോൾ അവർക്ക് ഒന്നുകൂടെ ഭയമായി. അവർ ചോദിച്ചു: “താങ്കൾ എന്താണു ചെയ്‌തത്?” (താൻ യഹോവയുടെ അടുത്തുനിന്ന് ഓടിപ്പോകുകയാണെന്നു യോന പറഞ്ഞ് അവർ അറിഞ്ഞിരുന്നു.) 11 കടൽ കൂടുതൽക്കൂടുതൽ ക്ഷോഭിച്ചപ്പോൾ അവർ യോനയോടു ചോദിച്ചു: “ഞങ്ങൾ താങ്കളെ എന്തു ചെയ്താലാണ് ഈ കടലൊന്നു ശാന്തമാകുക?” 12 യോന പറഞ്ഞു: “എന്നെ എടുത്ത് കടലിൽ ഇടുക, അപ്പോൾ കടൽ ശാന്തമാകും. കടൽ നിങ്ങളോട് ഇത്ര കോപിക്കാൻ കാരണക്കാരൻ ഞാനാണെന്ന് എനിക്ക് അറിയാം.” 13 എങ്കിലും കപ്പൽ കരയ്ക്കെത്തിക്കാൻ അവർ ആഞ്ഞ് തുഴഞ്ഞു. പക്ഷേ, ചുറ്റുമുള്ള കടൽ കൂടുതൽക്കൂടുതൽ ക്ഷോഭിച്ചതുകൊണ്ട് അവർക്ക് അതിനു കഴിഞ്ഞില്ല.
14 അപ്പോൾ അവർ യഹോവയെ വിളിച്ച് പ്രാർഥിച്ചു: “അയ്യോ യഹോവേ, ഇയാൾ കാരണം ഞങ്ങൾ നശിച്ചുപോകരുതേ! നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം ഞങ്ങളുടെ മേൽ ചുമത്തരുതേ. യഹോവേ, എല്ലാം അങ്ങയുടെ ഇഷ്ടമനുസരിച്ചാണല്ലോ നടക്കുന്നത്.” 15 എന്നിട്ട് അവർ യോനയെ എടുത്ത് കടലിലേക്ക് ഇട്ടു; കടൽ ശാന്തമായി. 16 അപ്പോൾ അവർക്ക് യഹോവയോടു വലിയ ഭയം തോന്നി.+ അവർ യഹോവയ്ക്കൊരു ബലി അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്‌തു.
17 യോനയെ വിഴുങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രിയും യോന മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു.+
2 മത്സ്യത്തിന്റെ വയറ്റിൽവെച്ച് യോന തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു:+
2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+
ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+
അങ്ങ് എന്റെ ശബ്ദം കേട്ടു.
3 അങ്ങ് എന്നെ ആഴങ്ങളിലേക്ക് എറിഞ്ഞപ്പോൾ,
പുറങ്കടലിന്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞപ്പോൾ,
പ്രവാഹങ്ങൾ എന്നെ ചുറ്റി.+
അങ്ങയുടെ തിരകളും തിരമാലകളും എന്റെ മേൽ വന്നലച്ചു.+
4 ഞാൻ പറഞ്ഞു: ‘എന്നെ അങ്ങയുടെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞല്ലോ!
അങ്ങയുടെ വിശുദ്ധമായ ദേവാലയം ഞാൻ ഇനി കാണുന്നത് എങ്ങനെ?’
പായൽ എന്റെ തലയെ പൊതിഞ്ഞു.
6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു.
എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി.
എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+
7 എന്റെ ജീവൻ പൊലിയാൻതുടങ്ങിയ നേരത്ത് ഞാൻ യഹോവയെയാണ് ഓർത്തത്.+
അപ്പോൾ എന്റെ പ്രാർഥന അങ്ങയുടെ അടുത്ത് എത്തി, അങ്ങയുടെ വിശുദ്ധമായ ആലയത്തിൽ എത്തി.+
8 ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളോടു കൂറു കാട്ടുന്നവർ,
തങ്ങളോട് അചഞ്ചലസ്നേഹം കാണിച്ചവനെ* ഉപേക്ഷിച്ചിരിക്കുന്നു.
9 എന്നാൽ ഞാൻ അങ്ങയോടു നന്ദി പറഞ്ഞുകൊണ്ട് ബലി അർപ്പിക്കും.
ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.+
യഹോവയാണു രക്ഷ നൽകുന്നത്.”+
10 പിന്നീട് യഹോവയുടെ കല്പനയനുസരിച്ച് ആ മത്സ്യം യോനയെ കരയിലേക്കു ഛർദിച്ചു.
3 യഹോവ രണ്ടാമതും യോനയോടു പറഞ്ഞു:+ 2 “നീ മഹാനഗരമായ നിനെവെയിലേക്കു+ ചെല്ലുക, ഞാൻ നിന്നോടു പറയുന്ന സന്ദേശം അതിനെ അറിയിക്കുക.”
3 യഹോവ പറഞ്ഞത് അനുസരിച്ച്+ യോന നിനെവെയിലേക്കു+ പോയി. നിനെവെ വളരെ വലിയ ഒരു നഗരമായിരുന്നു*—അതു നടന്നുതീർക്കാൻ മൂന്നു ദിവസം എടുക്കും. 4 യോന നഗരത്തിൽ പ്രവേശിച്ചു. ഒരു ദിവസത്തെ വഴിദൂരം നടന്ന്, “ഇനി വെറും 40 ദിവസം! നിനെവെയെ നശിപ്പിക്കാൻപോകുകയാണ്” എന്ന് അറിയിച്ചു.
5 അപ്പോൾ നിനെവെയിലുള്ളവർ ദൈവത്തെ വിശ്വസിച്ചു.+ അവർ ഒരു ഉപവാസം പ്രഖ്യാപിച്ച് വലിയവൻമുതൽ ചെറിയവൻവരെ എല്ലാവരും വിലാപവസ്ത്രം ധരിച്ചു. 6 നിനെവെയിലെ രാജാവിന്റെ ചെവിയിലും ആ സന്ദേശം എത്തി. അതു കേട്ടപ്പോൾ രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറി, വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്നു. 7 കൂടാതെ നിനെവെയിലെങ്ങും ഇങ്ങനെയൊരു വിളംബരം നടത്തി:
“രാജാവിന്റെയും പ്രധാനികളുടെയും ആജ്ഞ ഇതാണ്: മനുഷ്യരോ മൃഗങ്ങളോ ആടുകളോ കന്നുകാലികളോ ഒരു ആഹാരവും കഴിക്കരുത്. ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. 8 മനുഷ്യരും മൃഗങ്ങളും എല്ലാം വിലാപവസ്ത്രം ധരിക്കട്ടെ. അവർ ആത്മാർഥമായി ദൈവത്തോടു പ്രാർഥിക്കട്ടെ. അവരുടെ ദുഷ്ചെയ്തികളും അവർ ചെയ്തുപോരുന്ന അക്രമപ്രവർത്തനങ്ങളും ഉപേക്ഷിക്കട്ടെ. 9 സത്യദൈവം നമ്മുടെ ശിക്ഷയെക്കുറിച്ച് പുനരാലോചിക്കുകയും* കോപം വിട്ടുകളഞ്ഞ് നമ്മളെ നശിപ്പിക്കാതിരിക്കുകയും ചെയ്താലോ?”
10 അവർ ചെയ്തതെല്ലാം കണ്ടപ്പോൾ അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തത്തെക്കുറിച്ച് സത്യദൈവം പുനരാലോചിച്ചു.* അവർ ദുഷ്ടമായ ചെയ്തികൾ ഉപേക്ഷിച്ചതുകൊണ്ട്+ ദൈവം അവരെ ശിക്ഷിച്ചില്ല.+
4 എന്നാൽ യോനയ്‌ക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല, യോനയ്‌ക്കു വല്ലാത്ത ദേഷ്യം തോന്നി. 2 യോന യഹോവയോടു പ്രാർഥിച്ചു: “യഹോവേ, എന്റെ നാട്ടിലായിരുന്നപ്പോൾ ഇതുതന്നെയായിരുന്നു എന്റെ പേടി. അതുകൊണ്ടാണ് ഞാൻ ആദ്യം തർശീശിലേക്ക്+ ഓടിപ്പോകാൻ നോക്കിയത്. അങ്ങ് കരുണയും അനുകമ്പയും* ഉള്ള ദൈവമാണെന്നും പെട്ടെന്നു കോപിക്കാത്ത, ദുരന്തത്തെക്കുറിച്ച് ദുഃഖം തോന്നുന്ന, അചഞ്ചലസ്നേഹം നിറഞ്ഞ+ ദൈവമാണെന്നും എനിക്ക് അറിയാം. 3 അതുകൊണ്ട് യഹോവേ, എന്റെ ജീവനെടുത്താലും. എനിക്കു ജീവിക്കേണ്ടാ, മരിച്ചാൽ മതി.”+
4 യഹോവ ചോദിച്ചു: “നീ ഇത്ര ദേഷ്യപ്പെടുന്നതു ശരിയാണോ?”
5 യോന നഗരത്തിനു പുറത്ത് ചെന്ന് അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ ഒരു മാടം ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കുമെന്നു നോക്കി അതിന്റെ തണലിൽ ഇരുന്നു.+ 6 യോനയ്‌ക്കു തണലും ആശ്വാസവും നൽകാൻ ദൈവമായ യഹോവ ഒരു ചുരയ്‌ക്ക ചെടി* മുളപ്പിച്ചു. അതു വളർന്നുപൊങ്ങി; യോനയ്‌ക്കു വലിയ സന്തോഷമായി.
7 എന്നാൽ ആ ചെടി നശിപ്പിക്കാനായി പിറ്റേന്ന് അതിരാവിലെ സത്യദൈവം ഒരു പുഴുവിനെ അയച്ചു. അങ്ങനെ ചെടി ഉണങ്ങിപ്പോയി. 8 വെയിലായപ്പോൾ ദൈവം കിഴക്കുനിന്ന് ഒരു ഉഷ്ണക്കാറ്റ് അടിപ്പിച്ചു. തലയിൽ വെയിൽ കൊണ്ടപ്പോൾ യോന തളർന്നുപോയി. മരിക്കാൻ ആഗ്രഹിച്ച് യോന ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “എനിക്കു ജീവിക്കേണ്ടാ, മരിച്ചാൽ മതി.”+
9 ദൈവം യോനയോടു ചോദിച്ചു: “ഈ ചെടി കാരണം നീ ഇത്ര ദേഷ്യപ്പെടുന്നതു ശരിയാണോ?”+
യോന പറഞ്ഞു: “ഞാൻ ദേഷ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. എനിക്ക് ഇനി മരിച്ചാൽ മതി, എനിക്ക് അത്രയ്‌ക്കു ദേഷ്യമുണ്ട്.” 10 യഹോവ യോനയോടു പറഞ്ഞു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് വളർന്നുവന്ന് മറ്റൊരു രാത്രികൊണ്ട് നശിച്ചുപോയ ആ ചുരയ്‌ക്ക ചെടിയെ ഓർത്ത് നിനക്കു സങ്കടം തോന്നുന്നു, അല്ലേ? 11 ആ സ്ഥിതിക്ക്, ശരിയും തെറ്റും എന്തെന്നുപോലും അറിയാത്ത* 1,20,000-ത്തിലധികം മനുഷ്യരും ഒരുപാടു മൃഗങ്ങളും ഉള്ള മഹാനഗരമായ നിനെവെയോട്+ എനിക്കു കനിവ് തോന്നരുതോ?”+
അർഥം: “പ്രാവ്.”
അഥവാ “ആരാധിക്കുന്നവനാണ്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വയറ്റിൽ.”
മറ്റൊരു സാധ്യത “തങ്ങളുടെ വിശ്വസ്തത.”
അക്ഷ. “ദൈവത്തിന് ഒരു മഹാനഗരമായിരുന്നു.”
അഥവാ “ഖേദിക്കുകയും.”
അഥവാ “ഖേദിച്ചു.”
അഥവാ “കൃപയും.”
മറ്റൊരു സാധ്യത “ആവണക്ക് ചെടി.”
അഥവാ “ഇടങ്കൈയും വലങ്കൈയും തമ്മിൽ തിരിച്ചറിയാത്ത.”