ഒക്ടോബർ 28 ചൊവ്വ
“നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത് (യഹോവയാണ്).”—യശ. 33:6.
നമ്മൾ യഹോവയുടെ വിശ്വസ്ത ദാസരാണെങ്കിലും, നമുക്കും മറ്റുള്ളവരെപ്പോലെ പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ ഉണ്ടാകും. അതുകൂടാതെ, ദൈവജനമായതിന്റെ പേരിലുള്ള എതിർപ്പോ ഉപദ്രവമോ നമുക്കു നേരിട്ടേക്കാം. ആ പ്രശ്നങ്ങളെല്ലാം ദൈവം തടയുന്നില്ലെങ്കിലും നമ്മളെ സഹായിക്കുമെന്നു വാക്കുതന്നിട്ടുണ്ട്. (യശ. 41:10) സാഹചര്യം എത്ര കഠിനമാണെങ്കിലും യഹോവയുടെ സഹായമുണ്ടെങ്കിൽ നമുക്കു സന്തോഷം നിലനിറുത്താനും നല്ല തീരുമാനങ്ങളെടുക്കാനും വിശ്വസ്തരായി തുടരാനും കഴിയും. “ദൈവസമാധാനം” നമുക്കു തരുമെന്നു യഹോവ ഉറപ്പുതന്നിട്ടുണ്ട്. (ഫിലി. 4:6, 7) എന്താണ് ആ സമാധാനം? യഹോവയുമായി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് ഒരാളുടെ ഹൃദയത്തിനും മനസ്സിനും തോന്നുന്ന സ്വസ്ഥതയും ശാന്തതയും ആണ് അത്. ഈ സമാധാനം ‘മനുഷ്യബുദ്ധിക്ക് അതീതമാണ്;’ അതായത് നമുക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം! നിങ്ങൾ യഹോവയോടു തീവ്രമായി പ്രാർഥിച്ചശേഷം എപ്പോഴെങ്കിലും ഇത്തരത്തിൽ മനസ്സിനു വളരെ ശാന്തത തോന്നിയിട്ടുണ്ടോ? അതാണ് “ദൈവസമാധാനം.” w24.01 20 ¶2; 21 ¶4
ഒക്ടോബർ 29 ബുധൻ
“ഞാൻ യഹോവയെ സ്തുതിക്കട്ടെ; എന്നുള്ളം മുഴുവൻ വിശുദ്ധമായ തിരുനാമം വാഴ്ത്തട്ടെ.”—സങ്കീ. 103:1.
യഹോവയെ സ്നേഹിക്കുന്ന ആളുകൾ മുഴുഹൃദയത്തോടെ യഹോവയുടെ നാമത്തെ സ്തുതിക്കും. യഹോവയുടെ നാമത്തെ സ്തുതിക്കുക എന്നു പറഞ്ഞാൽ യഹോവയെത്തന്നെ സ്തുതിക്കുക എന്നാണെന്നു ദാവീദ് മനസ്സിലാക്കി. യഹോവയുടെ പേരിനെക്കുറിച്ച് കേൾക്കുമ്പോൾ യഹോവയുടെ വ്യക്തിത്വമാണു മനസ്സിലേക്കുവരുന്നത്. അതായത്, യഹോവയുടെ മനോഹരമായ ഗുണങ്ങളും അതിശയകരമായ പ്രവൃത്തികളും എല്ലാം. തന്റെ പിതാവിന്റെ പേരിനെ പരിശുദ്ധമായി കാണാനും അതിനെ സ്തുതിക്കാനും ദാവീദ് ആഗ്രഹിച്ചു. ‘ഉള്ളം മുഴുവനോടെ,’ അതായത് മുഴുഹൃദയത്തോടെയാണ് ദാവീദ് അതു ചെയ്തത്. ഇതുപോലെ ലേവ്യരും യഹോവയെ സ്തുതിക്കുന്നതിൽ നേതൃത്വമെടുത്തു. എത്രതന്നെ സ്തുതിച്ചാലും യഹോവയുടെ അതിപരിശുദ്ധനാമം അർഹിക്കുന്ന അത്രയും സ്തുതി കൊടുക്കാൻ തങ്ങൾക്കു കഴിയില്ലെന്ന് അവർ താഴ്മയോടെ അംഗീകരിച്ചു. (നെഹ. 9:5) ഇത്തരത്തിൽ താഴ്മയോടെ, ഹൃദയപൂർവം നമ്മൾ യഹോവയെ സ്തുതിക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും. w24.02 9 ¶6
ഒക്ടോബർ 30 വ്യാഴം
“നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.”—ഫിലി. 3:16.
പറ്റാത്ത ഒരു ലക്ഷ്യം വെച്ചിട്ട് അതിൽ എത്തിച്ചേർന്നില്ല എന്ന കാരണത്താൽ നിങ്ങൾ ഒരു പരാജയമാണെന്ന് യഹോവ ഒരിക്കലും ചിന്തിക്കില്ല. വീഴ്ചകളിൽനിന്ന് പഠിക്കുക. (2 കൊരി. 8:12) എത്തിച്ചേർന്ന ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ‘നിങ്ങൾ ചെയ്ത സേവനം മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല’ എന്നു ബൈബിൾ ഉറപ്പുതന്നിട്ടുണ്ട്. (എബ്രാ. 6:10) അതുകൊണ്ട് നിങ്ങളും ആ കാര്യങ്ങളൊന്നും മറക്കരുത്. നിങ്ങൾ ഇതിനോടകം നേടിയെടുത്ത ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നു ചിന്തിക്കുക. ഒരുപക്ഷേ, യഹോവയുമായി അടുത്ത സ്നേഹബന്ധം വളർത്തിയെടുത്തതും മറ്റുള്ളവരോടു ദൈവത്തെക്കുറിച്ച് സംസാരിച്ചതും സമർപ്പിച്ച് സ്നാനമേറ്റതും എല്ലാം അവയിൽ ചിലതായിരിക്കാം. ഇതുവരെ പടിപടിയായി നിങ്ങൾ പല ആത്മീയലക്ഷ്യങ്ങളിലും എത്തിച്ചേർന്നതുപോലെ ഇപ്പോൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്കും പടിപടിയായി കയറിച്ചെല്ലാൻ നിങ്ങൾക്കാകും. യഹോവയുടെ സഹായത്താൽ നിങ്ങൾക്കും ലക്ഷ്യത്തിൽ എത്തിച്ചേരാനാകും. ആത്മീയലക്ഷ്യത്തിലേക്കുള്ള യാത്രയും ആസ്വദിക്കുക. ആ യാത്രയിൽ യഹോവ എങ്ങനെയെല്ലാമാണു നിങ്ങളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത് എന്നു തിരിച്ചറിയുന്നത് അതിനു സഹായിക്കും. (2 കൊരി. 4:7) തളർന്നുപോകാതിരുന്നാൽ വളരെ വലിയ അനുഗ്രഹങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്.—ഗലാ. 6:9. w23.05 31 ¶16-18