ശുചിത്വം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു
1 ശുചിത്വം ഉറപ്പു വരുത്തുന്നതിന്, മോശൈക ന്യായപ്രമാണത്തിൽ കർശനമായ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ശാരീരികമായും ആത്മീയമായും ശുദ്ധരായി നിലകൊള്ളേണ്ടിയിരുന്ന ഒരു ജനതയെന്ന നിലയിൽ ആ വ്യവസ്ഥകൾ ഇസ്രായേലിനെ വ്യത്യസ്തരാക്കി നിറുത്തി. (ലേവ്യ. 11:35, 36; 15:1-11; യെശ. 52:11) ശുദ്ധിയുള്ള ഈ നില ദൈവത്തിനു മഹത്ത്വം കൈവരുത്തുകയും ജനതയുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്തു.
2 ഇന്നും, ശുചിത്വം യഹോവയുടെ ജനത്തെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ്. എന്നാൽ ഇത് ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ ജനത്തെ തിരിച്ചറിയിക്കുമ്പോൾത്തന്നെ, വ്യക്തികളെന്ന നിലയിൽ നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് ഇതു സത്യമാണോ? വൃത്തിയും വ്യക്തിപരമായ ശുചിത്വവും സംബന്ധിച്ചു നാം എത്രത്തോളം തത്പരരാണോ അത് യഹോവയുടെ വ്യവസ്ഥകളെ നാം അത്രത്തോളം വിലമതിക്കുന്നുവെന്നു പ്രകടമാക്കുന്നു.
3 നമ്മുടെ വീട് എങ്ങനെയാണു കാണപ്പെടുന്നത്? നാം വഹിക്കുന്ന രാജ്യസന്ദേശത്തെക്കുറിച്ച് ആളുകൾ മോശമായി കരുതാൻ അത് ഇടവരുത്തുന്നുണ്ടോ? നമ്മുടെ സ്വന്തം വീട് അടുക്കും ചിട്ടയുമില്ലാത്തതും മുറ്റത്ത് പുല്ലും കളയും മറ്റും ആർത്തു വളരുകയും ചെയ്യുന്ന അവസ്ഥയിലാണെങ്കിൽ, ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചു നാം സംസാരിക്കുന്നപക്ഷം നമ്മുടെ ആത്മാർഥതയെ ആരെങ്കിലും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടോ? നമ്മുടെ വീട് അടുക്കും ചിട്ടയുമില്ലാത്തതിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നെങ്കിൽ അല്ലെങ്കിൽ അനാരോഗ്യകരമായ ശീലങ്ങൾ ദുർഗന്ധത്തിന് ഇടയാക്കുന്നെങ്കിൽ, “ദൈവരാജ്യത്തിൻകീഴിലെ പുതിയ ലോകത്തിന് അനുയോജ്യമായ ശീലങ്ങളും ശുചിത്വ മാതൃകകളും” നാം വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നു പറയാൻ കഴിയുമോ?—സംഘടിതർ പേ. 130-1.
4 വയൽസേവനത്തിനു പോകാൻ നാം ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും വാഹനത്തിന്റെ കാര്യമോ? നമ്മുടെ സന്ദേശത്തിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കാത്തവിധം അതു വേണ്ടത്ര വൃത്തിയുള്ളതാണോ? നമ്മുടെ വസ്ത്രങ്ങൾ, പുസ്തകബാഗ്, വ്യക്തിപരമായ ചമയം എന്നിവയുടെ കാര്യത്തിലോ? അവ വൃത്തിയുള്ളതും ഇടർച്ചയ്ക്കു കാരണമാകാതെ മറ്റുള്ളവരുടെ മുമ്പാകെ കാണിക്കാൻ കൊള്ളാവുന്നതുമാണോ? അലക്കും കുളിയും ഒരു ശീലമാക്കിക്കൊണ്ട് നാം നമ്മുടെ വസ്ത്രവും ശരീരവും ശുദ്ധിയുള്ളതായി സൂക്ഷിക്കേണ്ടതുണ്ട്.
5 ഒരു സഹോദരന്റെ വ്യക്തിപരമായ ശുചിത്വവും ചുറ്റുപാടുകളും സഭയ്ക്കു നിന്ദ കൈവരുത്തുമാറ് അദ്ദേഹം അവ സംബന്ധിച്ച് അശ്രദ്ധനായിത്തീർന്നിരിക്കുന്നെങ്കിലോ? പ്രായമോ ശാരീരിക വൈകല്യമോ നിമിത്തം അദ്ദേഹത്തിന് ഒരുപക്ഷേ സ്നേഹപൂർവകമായ എന്തെങ്കിലും സഹായം ആവശ്യമായിരിക്കാം. അങ്ങനെയെങ്കിൽ, അദ്ദേഹത്തെ സഹായിക്കുന്നത് ഒരു ദയാപ്രവൃത്തിയായിരിക്കും. ഈ പ്രശ്നമുള്ള ഒരുവൻ അതു സംബന്ധിച്ചു ബോധവാനല്ലായിരിക്കാം; തന്റെ അവസ്ഥയ്ക്കു മാറ്റം വരുത്താൻ ദയാപുരസ്സരമായ ബുദ്ധിയുപദേശം അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. ഈ കാര്യത്തിൽ തുടർച്ചയായി നല്ല മാതൃക വെക്കാത്ത വ്യക്തികൾക്ക് സഭയിലെ മുന്തിയ പദവികൾക്കു യോഗ്യത ഉണ്ടായിരിക്കുകയില്ല. തീർച്ചയായും, തങ്ങളുടെ വ്യക്തിപരമായ നിലവാരങ്ങളോ അഭിരുചികളോ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ മൂപ്പന്മാർ ജാഗ്രത പുലർത്തണം.
6 താത്പര്യക്കാരായ പുതിയവർ നമ്മുടെ രാജ്യഹാളിലെ ആത്മീയ വിരുന്നുകൾ ആസ്വദിക്കാൻ ക്ഷണിക്കപ്പെടുന്നു. സാധാരണമായി, ക്ഷണം വെച്ചുനീട്ടാൻ നാം ആകാംക്ഷയുളളവരാണ്, കാരണം ഹാൾ വളരെ ആകർഷകവും വൃത്തിയുള്ളതുമാണ്. എന്നാൽ, അത് ആ വിധം സൂക്ഷിക്കാൻ ശ്രമം ആവശ്യമാണ്. നിങ്ങളുടെ ഹാൾ ആകെപ്പാടെയൊന്നു നോക്കുക. കസേരകളും തറയും ചുവരുകളും വൃത്തിയുള്ളതാണോ? കക്കൂസുകൾ ക്രമമായി തേച്ചു കഴുകാറുണ്ടോ? വൃത്തിഹീനമായ തറയോ പെയിന്റ് പൊളിഞ്ഞുപോരുന്ന ചുവരോ സ്ഥിരം കാണുമ്പോൾ അതൊരു വലിയ വൃത്തികേടായി തോന്നാതിരുന്നേക്കാം. പക്ഷേ, ആദ്യമായി സന്ദർശിക്കുന്ന അപരിചിതരിൽ അതു നല്ലൊരു മതിപ്പുളവാക്കുകയില്ല. ഹാൾ മനോഹരവും ആകർഷകവുമായി നിലനിറുത്താൻ നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്. ശുചീകരണത്തിനോ പുതുക്കിപ്പണിക്കോ ഉള്ള സമയം വരുമ്പോൾ നമ്മുടെ പങ്കു നിർവഹിച്ചുകൊണ്ടു നമുക്ക് അങ്ങനെ ചെയ്യാവുന്നതാണ്.
7 ഒരു വാക്കും സംസാരിക്കാതെ, വ്യക്തിപരമായ ആകാരത്താലും നമ്മുടെ വീടുകളുടെയും വാഹനങ്ങളുടെയും രാജ്യഹാളുകളുടെയും വൃത്തിയുള്ള അവസ്ഥയാലും നമുക്കു ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും. നമ്മുടെ നല്ല മാതൃക ഇടർച്ചയ്ക്കു യാതൊരു കാരണവും നൽകുകയില്ല, പിന്നെയോ നമ്മുടെ ആരാധന ശുദ്ധവും നേരുള്ളതുമാണെന്നതിനു സാക്ഷ്യം നൽകും.—1 കൊരി. 10:31, 32; യാക്കോ. 1:27.